COVID 19Kerala

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി

കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാർഗനിർദേശം ഉടനെ തയാറാക്കും. ടെലിമെഡിസിൻ സൗകര്യം ഇനിയും വിപുലപ്പെടുത്തും.  സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി റിസർവ് ചെയ്യണമെന്ന നിർദ്ദേശത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും സ്വകാര്യ ആശുപത്രികളിലെ ഐസിയു ബെഡ്ഡുകൾ എംപാനൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാവുകയാണ്. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ കൂടുതലായി സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങൾ കണ്ടെത്തുകയും, അവയിൽ 57 ഇടങ്ങളിൽ ഇതിനകം കിയോസ്‌കുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
കോവിഡ് രോഗബാധിതരായവരിൽ മറ്റു അനാരോഗ്യങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ ബോധവൽക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

കുറച്ചു നാളുകളായി സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കേസ് പെർ മില്യൺ 11280 ആയി ഉയർന്നു. ദേശീയ ശരാശരി 5790 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 123524 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെർ മില്യൺ. ഇന്ത്യയിൽ അത് 76440 ആണ്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്‌കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളിൽ പരാതി ഉയർന്നിട്ടുണ്ട്. ഇത് സംഭവിക്കാതിരിക്കാൻ ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മിൽ ഏകോപനവും ജാഗ്രതയും വേണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം വരാനിരിക്കുകയാണ്. ദർശനത്തിന് ദിവസം 1000 തീർത്ഥാടകർ എന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കേണ്ടതായി വന്നേക്കാം. അവിടെ വരുന്ന ഗസ്റ്റിന്റെ കാര്യത്തിലും എണ്ണം അധികരിക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവർ ഉറപ്പാക്കണം. തീർത്ഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുപോലെ അവിടെ ജോലി ചെയ്യുന്നവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ശബരിമല തീർത്ഥാടകർ കോവിഡ് രോഗബാധിതരായാൽ ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാൻ തയ്യാറാവുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നൽകും. മടങ്ങിപ്പോകുന്നവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കാനും വേണ്ട സംവിധാനങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button