Latest NewsNewsIndia

വെട്രിവേല്‍ യാത്ര ; തമിഴ്നാട് ബി.ജെ.പി അധ്യക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തു 

ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോയതിന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്രിവേല്‍ യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും പ്രശ്നമില്ലെന്നും മുരുകന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ബിജെപി യാത്ര ആരംഭിച്ചത്.

തിരുത്തണിയിലേക്ക് അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിബന്ധന ബിജെപി അംഗീകരിച്ചില്ല. യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ ഭക്തനെന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി മുരുകന്‍ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ എല്‍.മുരുകന്‍ പറഞ്ഞു. ഇന്ന് രാവിലെ എല്‍.മുരുകന്റെ വീട്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. അനുമതി ഇല്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പൊലീസ് യാത്ര തടയുകയും എല്‍.മരുകന്‍, ബിജെപി നേതാക്കളായ എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുരുകനെ സ്തുതിക്കുന്ന കൃതിയെ കളിയാക്കി കറുപ്പര്‍കൂട്ടമെന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതില്‍ മതനിന്ദ ആരോപിച്ച് ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായാണ് വെട്രിവേല്‍ യാത്ര സംഘടിപ്പിച്ചത്. തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി വെട്രിവേല്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇന്നുമുതല്‍ ഡിസംബര്‍ ആറുവരെ യാത്ര നടത്താനായിരുന്നു ബിജെപി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button