ന്യൂഡൽഹി : ഗുജറാത്തിലും ഉത്തർ പ്രദേശിലും ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ ബി.ജെ.പിക്ക് മിന്നുന്ന ജയം. പ്രതിപക്ഷമായ കോണ്‍ഗ്രസ് സംപൂജ്യരായി. ഹത്രാസ് മുതൽ കർഷക സമരം വരെ ഉയർത്തി കാട്ടിയ കോൺഗ്രസ് പ്രിയങ്കയെ മുന്നിൽ നിർത്തിയായിരുന്നു ഉത്തർപ്രദേശിൽ പ്രചാരണം നടത്തിയത്.
എന്നാൽ പലയിടത്തും കെട്ടി വെച്ച കാശ് പോലും നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. ഗുജറാത്തിൽ സ്ഥിതി വ്യത്യസ്തമല്ല. മത്സരിച്ച എല്ലാ സീറ്റിലും കോൺഗ്രസ് തോറ്റു. എല്ലായിടത്തും ബിജെപി ജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന പ്രദ്യുമാന്‍സിംഹ് ജഡേജ കോണ്‍ഗ്രസിലെ ശാന്തിലാല്‍ സെംഗാനിയെ 36,778 വോട്ടിന് പരാജയപ്പെടുത്തി.
കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജിവെച്ച അഞ്ച് എം.എല്‍.എമാരെയും അതേ മണ്ഡലത്തില്‍ നിര്‍ത്തിയാണ് ബി.ജെ.പി വിജയിപ്പിച്ചത്.യു.പിയില്‍ ഏഴ് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറിടത്ത് ബി.ജെ.പി വിജയിച്ചു.
ഒരു സീറ്റില്‍ എസ്.പിയാണ് ജയിച്ചത്. 2017-ലും 2019-ലും നടന്ന തെരഞ്ഞെടുപ്പുകളുടെ തുടര്‍ച്ചയാണ് ഈ വിജയമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മികവ് ആവര്‍ത്തിക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments