KeralaLatest NewsNewsDevotional

ശബരിമല ദർശനം : പുണ്യപമ്പയില്‍നിന്നു തിരുസന്നിധാനം വരെ അറിയേണ്ടതെല്ലാം

പുണ്യനദിയായ പമ്പയിലെ സ്‌നാനത്തോടെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ തുടക്കം. പാപനാശിനിയായ പമ്പയെ ദക്ഷിണകാശിയായും കരുതിപ്പോരുന്നു. സഹ്യ പര്‍വ്വതത്തില്‍ തപസ് അനുഷ്ടിച്ചിരുന്ന മാതംഗമഹര്‍ഷിയുടെ സഞ്ചാരപഥം വൃത്തിയാക്കിയിരുന്ന പരമഭക്തയായിരുന്നു നീലി. രാമയണകാലത്ത് സീതയെ അന്വേഷിച്ചിറങ്ങിയ രാമന്‍ ഇവിടെ എത്തിയിരുന്നത്രെ. തന്നെ യഥാവിധി സല്‍ക്കരിച്ചു പരിചരിച്ച നീലിയെ ശ്രീരാമദേവന്‍ അനുഗ്രഹിച്ചു. ഈ അനുഗ്രഹത്താല്‍ ഉല്‍ഭവിച്ച നദിയാണ് പമ്പ.

അനപത്യതാ ദുഃഖത്താല്‍ കഴിഞ്ഞ പന്തള രാജന് മണികണ്ഠനെ ലഭിച്ചതും പമ്പാനദീതിരത്തു നിന്നാണ്. മറവപ്പടയുമായി നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി അയ്യപ്പന്‍ ബലിതര്‍പ്പണം നടത്തിയതും പമ്പയിലാണ്. ഇതിന്റെ സ്മരണാര്‍ഥമാണ് പമ്പാതീരത്തെ ബലിതര്‍പ്പണം. ശബരിമല യാത്ര നടത്തുന്ന അയ്യപ്പന്‍മാര്‍ പമ്പയില്‍ മുങ്ങിക്കുളിച്ചു പാപവിമുക്തി തേടണം. മനസ്സിന്റെ കാലുഷ്യങ്ങളും മാലിന്യവും അകറ്റാന്‍ പമ്പാസ്‌നാനം അവശ്യമത്രെ.

പ്രധാന വഴിപാടുകള്‍

സ്‌നാനം, പിതൃതര്‍പ്പണം, സദ്യ, പമ്പവിളക്ക്, ഭജന, ആഴിപൂജ, ഗുരുദക്ഷിണ.

പമ്പാഗണപതി

പമ്പയിലെ കുളികഴിഞ്ഞ് മലചവുട്ടാനായി തിരിക്കുന്ന തീര്‍ഥാടകര്‍ പമ്പാഗണപതിയെ വണങ്ങണം. ആദിമൂല ഗണപതി, മഹാഗണപതി, ശ്രീരാമന്‍, ഹനുമാന്‍, പാര്‍വ്വതി ദേവി തുടങ്ങിയവയാണ് ഇവിടെ പ്രധാന പ്രതിഷ്ടകള്‍. നാളികേരമുടച്ച് വിഘ്‌നമകറ്റിയാവണം യാത്ര.

പ്രധാന വഴിപാടുകള്‍

നാളികേരം ഉടയ്ക്കല്‍, കര്‍പ്പൂരപ്രഭ, ശ്രീരാമ ഹനുമ വന്ദനം, പാര്‍വ്വതി വന്ദനം

നീലിമല കയറ്റം

പന്തളം രാജാവിന്റെ ഇരിപ്പിടത്തിനു മുന്നിലെ കര്‍പ്പുര തട്ടില്‍ കര്‍പ്പുരം അര്‍പ്പിച്ചു തൊഴുതു മലകയറ്റം തുടരാം. ജീവിതത്തിന്റെ കാഠിന്യത്തെയാണു നീലിമല കയറ്റം ഓര്‍മിപ്പിക്കുക. തൂക്കനെയുള്ള മലകയറ്റം തുടങ്ങുന്നതോടെ മലനിരകള്‍ ശരണം വിളികളാല്‍ മുഖരിതാമാവും. നീലിമല കയറ്റത്തിലെ രണ്ടു പ്രധാന മേടുകള്‍ ധര്‍മമേടും അപ്പാച്ചി മേടും കടന്നു വേണം മുന്നോട്ടുള്ള യാത്ര.

പ്രധാന വഴിപാടുകള്‍

ധര്‍മമേട്ടില്‍ ധര്‍മം നല്‍കണം. അപ്പാച്ചി മേട്ടില്‍ അരിയുണ്ട എറിയണം.

ശബരിപീഠം

നീലമല കയറ്റം കഴിഞ്ഞ നിരപ്പിലുടെയുള്ള യാത്ര ശബരിപീഠത്തിലേക്കാണ്. ശ്രീരാമദേവന്‍ ശബരിക്ക് മോക്ഷം നല്‍കിയത് ഇവിടെ വച്ച് എന്നു സങ്കല്‍പ്പം.

പ്രധാന വഴിപാടുകള്‍

നാളികേരം ഉടയ്ക്കല്‍, കര്‍പ്പൂര ദീപപ്രഭ, വെടിവഴിവാട്. ( മരക്കൂട്ടം കടന്ന് ചന്ദ്രാനന്ദന്‍ റോഡിലൂടെ പോകുന്ന ഭക്തര്‍ ഇവിടെ ശരക്കോലും കറപ്പുപച്ചയും ഇവിടെ നിക്ഷേപിക്കാറുണ്ടത്രെ)

ശരംകുത്തി

കന്നി അയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിക്കുന്നത് ഇവിടെയാണ്. മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ടാണ് ഇൌ വിശ്വാസം.

പതിനെട്ടാംപടി

പൊന്നുപതിനെട്ടാംപടി കയറും മുന്‍പ് അയ്യപ്പന്റെ പരിവാരമൂര്‍ത്തികളുടെ പ്രതിഷ്ടകള്‍. വലത്തു ഭാഗത്ത് കറപ്പുസ്വാമിയും കറുപ്പായി അമ്മയും. ഇടത് വലിയ കടുത്ത സ്വാമി. കറുത്ത വസ്ത്രം ധരിച്ചു കയ്യില്‍ വാളുമായാണ് കറുപ്പസ്വാമിയുടെ പ്രതിഷ്ഠ. പട്ടുവസ്ത്രം ധരിച്ച് കറുപ്പായി അമ്മ. കറുത്ത പട്ട് ഉടുത്ത് കടുത്തസ്വാമി. അയ്യപ്പന്റെ അംഗരക്ഷകര്‍. പടിക്ക് ഇരുപുറവും നാളികേരം ഉടയ്ക്കുന്ന സ്ഥലങ്ങള്‍.

ശാസ്താവിന്റെ അധീനതയിലുള്ള പതിനെട്ടു മലകളെ പ്രതിനിധീകരിക്കുന്ന 18 പടികള്‍. ഇവിയില്‍ ചവുട്ടിയാല്‍ 18 മലകളിലും സ്പര്‍ശിച്ചതായി വിശ്വാസം. ആദ്യ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങള്‍ എന്നു വിശ്വാസം. തുടര്‍ന്നുള്ള എട്ടു പടികള്‍ അഷ്ടരാഗങ്ങള്‍, പിന്നിടുള്ള മൂന്നു പടികള്‍ ത്രിഗുണങ്ങളാണ്. വിദ്യയും അവിദ്യയും.

പടിപൂജ

അഭിഷ്ട വരദായകനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി നടത്തുന്ന വഴിവാടാണ് പടിപൂജ. നിലവിളക്ക് , പുഷ്പങ്ങള്‍, കര്‍പ്പൂരം, സാമ്പ്രാണി, പൂമാലകള്‍, കലശം, പട്ട് എന്നിവ ഓരോ പടികളിലും വയ്ക്കും. തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പടിപൂജ.

നെയ്യ് അഭിഷേകം

അഭിഷേക പ്രീയനായ അയ്യപ്പന്റെ പ്രധാന വഴിവാടാണ് നെയ്യ് അഭിഷേകം. കളഭാഭിഷേകവും പുഷ്പാഭിഷേകവും മുഖ്യം. തുടര്‍ച്ചയായി ചെയ്യുന്ന നെയ്യഭിഷേകത്തിന്റെ ചൂടില്‍ നിന്നു വിഗ്രഹത്തെ തണുപ്പിക്കാനാണ് കളഭാഭിഷേകം.
തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ഇതു നടത്തുക. ബ്രഹ്മകലശം ഉച്ചപൂജയ്ക്കു മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രികോവിലേക്ക് എഴുന്നെള്ളിക്കും.

മാളികപ്പുറത്തമ്മ ലോകമാതാവ്

കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നാഗങ്ങള്‍, നവഗ്രഹങ്ങള്‍ എന്നിവയാണ് മാളികപ്പുറത്തെ മറ്റു പ്രധാന പ്രതിഷ്ടകള്‍.

വഴിപാടുകള്‍

സ്വയംവരാര്‍ച്ചന,മാളികപ്പുറത്ത് അമ്മ, ഉടയാട ചാര്‍ത്ത്, മഞ്ഞള്‍, കുങ്കുമം അഷ്ടോത്തരാര്‍ച്ചന, മാല, മലര്‍നിവേദ്യം,അവല്‍ നിവേദ്യം,നവഗ്രഹപൂജ..

പറകൊട്ടിപ്പാട്ട്

മഹാവിഷ്ണുവിനെ സ്തുതിച്ചാണ് പറകൊട്ടിപ്പാട്ട്. വേലന്‍മാരാണ് ഈ കര്‍മം നടത്തുക. പാലാഴിമഥനകാലത്ത് മഹാവിഷ്ണനുവിന് ശനിദേഷം ബാധിച്ചു. ശ്രീപരമേശ്വരനും പാര്‍വതിദേവിയും കൂടി വേലനും വേലത്തിയുമായി പാടിയപാട്ടാണ് കേശാദിപാദം. കറപ്പും നീലയും വസ്ത്രങ്ങള്‍ ധരിച്ചാണ് പറകൊട്ടി പാടുക.

മാളികപ്പുറത്തമ്മയെ ദര്‍ശിച്ചാല്‍ വാവരുനടയിലെ ദര്‍ശനം. പതിനെട്ടാം പടിക്കു കിഴക്ക് പടിഞ്ഞാറാണ് വാവരുനട.

കുരുമുളക്, ചന്ദനം, സാബ്രാണി, പനിനീര്‍ എന്നിവയാണ് പ്രധാന വഴിവാടുകള്‍.
അയ്യപ്പന്റെ പ്രസാദമായ അപ്പവും അരവണയും വാങ്ങിയാല്‍ ഉള്ളുനിറഞ്ഞ മോക്ഷവുമായി മലയിറക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button