KeralaLatest News

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കൽ: ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളത്ത് മാത്രം ആറ് പേര്‍ അറസ്റ്റില്‍

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്.

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്. തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ അറസ്റ്റിലായി.

എറണാകുളം ജില്ലയില്‍ നടന്ന പരിശോധനയില്‍ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 23 പേര്‍ക്കെതിരെ കേസെടുത്തു. ചെങ്ങമനാട് സ്വദേശി സുഹൈല്‍ ബാവ ( 20), ആലുവ അസാദ് റോഡില്‍ ഹരികൃഷ്ണന്‍ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂര്‍ മുടിക്കല്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം (23) അതിഥി തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം (20), കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി (42), എന്നിവരാണ് റൂറല്‍ പൊലീസിന്റെ പിടിയിലായത്.

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തില്‍ മൂന്നു സ്‌ക്വാഡുകളായി തിരിഞ്ഞ് ആലുവ ,പെരുമ്പാവൂര്‍ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ അമ്പത്തിരണ്ട് ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

ഇന്റര്‍നെറ്റില്‍ നിന്ന് സിഎസ്‌എം മെറ്റീരിയല്‍ ഡൗണ്‍ലോഡ് / അപ്ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാന്‍ ഹൈടെക് മോഡിലേക്ക് പോകാന്‍ കേരള പൊലീസിന്റെ സിസിഎസ്‌ഇ സെല്ലിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹെ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

read also: ജപ്തി ചെയ്യാനെത്തിയപ്പോൾ തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ ഗൃഹനാഥന്‍ മരിച്ചു

പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഐപി വിലാസം ശേഖരിക്കുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അത്തരം ചിത്രങ്ങള്‍ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിനുപുറമെ എന്‍സിഎംസിയില്‍ നിന്ന് (എന്‍സിആര്‍ബി വഴി) ലഭിച്ച ടിപ്ലൈന്‍ റിപ്പോര്‍ട്ടുകളും വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തായിരുന്നു റെയ്ഡുകള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button