Latest NewsNewsIndia

ഇത് ഉത്തര്‍പ്രദേശാണ്, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം ഇവിടെ നടപ്പില്ല :ഒവൈസിക്ക് മുന്നറിയിപ്പ് നല്‍കി യോഗി ആദിത്യനാഥ്

ലക്നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇങ്ങോട്ട് വിരട്ടല്‍ വേണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് ഉത്തര്‍പ്രദേശാണ്, ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന ആശയം ഇവിടെ നടപ്പില്ലെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് യുപി മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

‘സിഎഎയുടെ പേരില്‍ യുപിയിലെ ജനങ്ങളെ വിരട്ടാമെന്ന് കരുതുന്ന വ്യക്തിയോടും ചാച്ചാ ജാനിന്റെയും അബ്ബാ ജാനിന്റെയും പിന്തുടര്‍ച്ചക്കാരോടും ഒന്ന് പറയാനുണ്ട്. നിങ്ങള്‍ ശ്രദ്ധയോടെ കേട്ടാല്‍ നല്ലത്. യുപിയിലെ ജനങ്ങളുടെ വികാരം ഇളക്കിവിട്ട് സംസ്ഥാനത്തെ അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമമെങ്കില്‍ നിങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് യുപി സര്‍ക്കാരിനറിയാം’ യോഗി ആദിത്യനാഥ് വ്യക്തമാക്കി. കാണ്‍പൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

‘ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ ബലത്തിലാണ് ആളുകളെ ഇളക്കിവിടാന്‍ ഒവൈസി ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഒന്നോര്‍ത്തോളൂ, ഇവിടം കലാപരഹിത സംസ്ഥാനമായി മാറിയിട്ട് ഏറെ നാളുകളായി. ഉത്തര്‍പ്രദേശ് ഒരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം’, യോഗി ആദിത്യനാഥ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ പൗരത്വ ഭേദഗതി നിയമവും റദ്ദാക്കണമെന്ന ആവശ്യവുമായി ഒവൈസി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിനെ മറ്റൊരു ഷഹീന്‍ ബാഗാക്കുമെന്ന ഭീഷണിയും എഐഎംഐഎം നേതാവ് മുഴക്കി. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ നിയമ ഭേദഗതിയും പിന്‍വലിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് സാക്ഷിയാകാന്‍ പോകുന്നത് ഷഹീന്‍ ബാഗിനേക്കാള്‍ രൂക്ഷമായ സമരങ്ങള്‍ക്കായിരിക്കുമെന്നാണ് ഒവൈസി പറഞ്ഞത്. ഈ പ്രഖ്യാപനത്തിനോടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button