KottayamNattuvarthaLatest NewsKeralaNewsCrime

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനം: ബന്ധുവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

2019 ജനുവരിയിലായിരുന്നു ഉഴവൂര്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും തമ്മിലുള്ള വിവാഹം

കടുത്തുരുത്തി: ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) ആണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇത് സംബന്ധിച്ച് യുവതിയുടെ പിതാവ് കൊച്ചംപറമ്പില്‍ തോമസ് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും മാനസിക പീഡനം മൂലമെന്ന് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് എലിസബത്തിനെ ബന്ധുവീട്ടിലെ കുളിമുറിയില്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Read Also : ഹെലികോപ്റ്റര്‍ ദുരന്തം: പ്രദീപിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, ആറ് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

2019 ജനുവരിയിലായിരുന്നു ഉഴവൂര്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് രണ്ടുവയസുള്ള മകളുണ്ട്. വിവാഹ സമയത്ത് 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും യുവതിക്ക് ശമ്പളം കുറവാണെന്ന് പറഞ്ഞ് വീണ്ടും കെവിനും അമ്മയും പണം ആവശ്യപ്പെട്ടിരുന്നു. പത്ത് ലക്ഷം രൂപ വീട്ടില്‍ നിന്നും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് കെവിനും അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തോമസ് പരാതിയില്‍ പറയുന്നു.

എലിസബത്ത് ഗര്‍ഭിണിയായ സമയത്ത് തമിഴ്‌നാട് ചെങ്കല്‍പ്പേട്ടിലെ വീട്ടിലേക്ക് പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. 2020ല്‍ കെവിന്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കുടുംബക്കോടതിയില്‍ പരാതി നല്‍കി. വിവാഹമോചന കേസില്‍ കൗണ്‍സലിങ് നടന്നുവരുന്നതിനിടെയാണ് എലിസബത്തിന്റെ മരണം. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കെവിന്റെ വീട്ടുകാര്‍ക്കൊപ്പമുള്ള കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button