KeralaLatest NewsNews

Roundup 2021: കേരളം വീണ്ടും അടച്ച് പൂട്ടിയപ്പോൾ

കൊവിഡ് ആദ്യതരം​ഗവും ലോക്ഡൗണും കേരളം വലിയ പ്രശ്നങ്ങളില്ലാതെ നേരിട്ടെങ്കിലും രണ്ടാം തരം​ഗവും ലോക്ഡൗണും കേരളത്തിലെ ജനങ്ങളെ വലയ്ക്കുന്നതായിരുന്നു

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവൻ പടർന്ന് വ്യാപിച്ച കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് 2020 ജനുവരി 30-ന് തൃശൂരിൽ ആണ് സ്ഥിരീകരിച്ചത്. എന്നാൽ അതിനെ ആരോ​ഗ്യ വകുപ്പിന്റെ കൃത്യമായ പ്രവർത്തനങ്ങളിലൂടെ നിയന്ത്രിച്ച് നിർത്താനായി.

മാർച്ച് 8-ന് കേരളത്തിൽ നിന്ന് വീണ്ടും പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഉദ്ദേശത്തിൽ 2020 മാർച്ച് -22ന് ഇന്ത്യയൊട്ടാകെ ജനത കർഫ്യൂ പ്രഖ്യാപിച്ചത് വളരെ വിജയമായിരുന്നു.

മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കുറഞ്ഞ മരണനിരക്കായ 0.63% ആയിരുന്നു ആ ഘട്ടത്തിൽ കേരളത്തിൽ. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ വിജയം ദേശീയ തലത്തിലും അന്തർ‌ദ്ദേശീയ തലത്തിലും പ്രശംസിക്കപ്പെട്ടു.

Read Also : 20 വെട്ടുകൾ, തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചു വരവിനെ തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 20 വരെ 3039 കേസുകൾ ആണ് സ്ഥിരീകരിച്ചത്.

കൊവിഡ് ആദ്യതരം​ഗവും ലോക്ഡൗണും കേരളം വലിയ പ്രശ്നങ്ങളില്ലാതെ നേരിട്ടെങ്കിലും രണ്ടാം തരം​ഗവും ലോക്ഡൗണും കേരളത്തിലെ ജനങ്ങളെ വലയ്ക്കുന്നതായിരുന്നു. രണ്ടാമതും കേരളം അടച്ചു പൂട്ടിയപ്പോൾ സാധാരണ ജനങ്ങളെയാണ് അത് വളരെയധികം ബാധിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ നീണ്ടപ്പോൾ സാധാരണ മനുഷ്യരുടെ ജീവിതം ദുരിതത്തിലേക്ക് നീങ്ങി. രണ്ടാംഘട്ട കോവിഡ് വ്യാപനം സര്‍ക്കാരിന് ഉദ്ദേശിച്ചതുപോലെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല. സര്‍ക്കാരിന്റെ കിറ്റ് മാത്രമായിരുന്നു സാധാരണക്കാര്‍ക്ക് ആശ്രയം. എന്നാൽ അതുകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാകുമായിരുന്നില്ല.

Read Also : രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം നാളെ: മോര്‍ച്ചറിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍

ലോക്ക്ഡൗണ്‍ എത്ര നാള്‍ നീളുമെന്ന ചോദ്യത്തിന് സർക്കാരിന് പോലും വ്യക്തമായ ഉത്തരം നൽകാനാകുമായിരുന്നില്ല. ലോക്ഡൗൺ പിൻവലിക്കണമെങ്കിൽ രോഗസ്ഥിരീകരണ നിരക്ക് 10-നും താഴെയെത്തണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എത്ര കടുപ്പിച്ചിട്ടും ടി.പി.ആര്‍. 10ലേക്ക് എത്താൻ സാധിക്കുന്നും ഉണ്ടായിരുന്നില്ല. മെയ് 8 മുതല്‍ ആണ് രണ്ടാം ഘട്ടം ലോക്ഡൗൺ ആരംഭിക്കുന്നത്.

അവശ്യസര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ദിവസക്കൂലി കൊണ്ടു മാത്രം കഴിഞ്ഞു പോകുന്ന മനുഷ്യരൊക്കെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീട്ടിലിരുന്നു. അകത്തിരുന്നാലും പട്ടിണി കിടക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിത്യജീവിതത്തിന് കിറ്റ് മാത്രം പോരല്ലോ. അര്‍ഹരായവര്‍ക്കൊക്കെ കിറ്റ് നൽകിയെങ്കിലും പക്ഷെ ദിവസ വരുമാനമില്ലാത്ത മനുഷ്യര്‍ മറ്റു ചെലവുകള്‍ക്ക് പണം കണ്ടെത്താൻ പാടുപെട്ടു. മരുന്ന്, വീട്ടുവാടക, കറന്റ് ബില്‍, പാചകവാതകബില്‍, തുടങ്ങിയ അവശ്യചെലവുകള്‍ക്ക് പണം ഇല്ലാത്ത അവസ്ഥ. പലർക്കും കൊള്ള പലിശയ്ക്ക് പണം കടം വാങ്ങേണ്ട അവസ്ഥ ആയിരുന്നു. ലോക്ഡൗൺ കാലത്ത് അത്തരത്തിൽ കൊള്ള പലിശയ്ക്ക് പണം നൽകുന്ന ആളുകളും മൊബൈൽ ആപ്പുകളും പൊങ്ങി വരുന്നത് നാം ഓരോരുത്തരും കണ്ടു. ചിലർ അവരുടെ കെണിയിൽ പെട്ട് ജീവനൊടുക്കിയ കാഴ്ചയ്ക്കും നാം സാക്ഷികളായി.

Read Also : എന്തിലും രാഷ്ട്രീയം പാടില്ല, വിവാഹപ്രായം കൂട്ടിയതിന് പിന്തുണയുമായി ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഉമര്‍ അഹമ്മദ്

ഈ കാലഘട്ടത്തിൽ മാസവരുമാനക്കാര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഏറെക്കുറെ അവധിക്കാലം പോലെ വീട്ടിലിരിക്കാവുന്ന വിഭാഗക്കാരുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും അവസ്ഥ അങ്ങനെയല്ലായിരുന്നു. ചെറുകിട കച്ചവടക്കാരും ബിസിനസ് തകർന്ന് ആത്മഹത്യയിലേക്ക് നീങ്ങിയ ഒട്ടേറെ സംഭവങ്ങൾക്ക് നാളുകൾ നീണ്ട രണ്ടാം ലോക്ഡൗണിൽ നാം കാണുകയുണ്ടായി. നാലു ദിവസം കട തുറന്നില്ലെങ്കില്‍ ജീവിക്കാന്‍ വഴിയില്ലാത്ത ചെറുകിടകച്ചവടക്കാരും വഴിയോര കച്ചവടക്കാരും കൂലിപ്പണിക്കാരും ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാരും എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ജീവിതം വഴിമുട്ടി.

കേരളം സമ്പൂര്‍ണമായി അനിശ്ചിതമായി അടച്ചിട്ടുകൊണ്ട് രോഗവ്യാപനം പിടിച്ചുനിര്‍ത്താമെന്നത് ഒന്നാം സാധ്യതയാക്കരുതെന്ന് പലകോണുകളിൽ നിന്നും അഭിപ്രായം ഉയർന്നു. വൈറസ് സാന്ദ്രത കുറച്ചു കൊണ്ടു വന്നില്ലെങ്കില്‍ രോഗവ്യാപനം വീണ്ടുമുയരാന്‍ സാധ്യത കൂടുതലാണെന്നതാണ് ലോക്ക്ഡൗണ്‍ നീട്ടിയതിന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച കാരണം. അത് ശരിയാണ്. രോഗവ്യാപനം ഉയരുന്നത് കേരളത്തെ ഗുരുതരമായി ബാധിക്കും. രണ്ടാം തരംഗത്തില്‍ തന്നെ ചികില്‍സാസൗകര്യങ്ങള്‍ പോരാതെ വരുന്നത് സംസ്ഥാനം നേരിട്ടനുഭവിച്ചതാണ്.

Read Also : ആലപ്പുഴയില്‍ നിരോധനാജ്ഞ തുടരുന്നു: ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ മന്ത്രിമാരും പങ്കെടുക്കും

ലോക്ഡൗൺ നീണ്ടപോൾ പല അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയർന്നു. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം ലോക്ഡൗണ്‍ നടപ്പാക്കി മറ്റിടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യതകളടക്കം പരിശോധിക്കാൻ നിർദേശങ്ങൾ വന്നു. മാത്രമല്ല, കര്‍ശനനിയന്ത്രണങ്ങള്‍ തീരുമാനിക്കുമ്പോള്‍ അടിസ്ഥാനവിഭാഗങ്ങളുടെ അതിജീവനത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും പലരും അഭിപ്രായപ്പെട്ടു.

ലോക്ഡൗണിനിടെ കേരളത്തില്‍ ഓരോയിടത്തും ഓരോ തരം നിയന്ത്രണങ്ങള്‍ വരുന്ന അവസ്ഥയുണ്ടായി. ചില ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രം അവശ്യവസ്തുക്കളുടെ വില്‍പന അനുവദിച്ചു. കൂടുതല്‍ സമയം നല്‍കുമ്പോഴാണല്ലോ തിരക്കില്ലാതെ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങിക്കാനാകുക എന്ന യുക്തിപരമായ ചോദ്യം അവിടെ അവഗണിക്കപ്പെട്ടു. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രം അനുവദിച്ചു. പാഴ്സലുകള്‍ അനുവദിച്ചില്ല. പലവ്യഞ്ജനങ്ങളും പരമാവധി വീടുകളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചത്. ഒന്നോ രണ്ടോ പേരുമായി അന്നന്നത്തേക്കുള്ള വരുമാനം മാത്രം ലക്ഷ്യമാക്കി കടയും ഹോട്ടലും നടത്തുന്നവരാണ് ഇത്തരം നിയന്ത്രണങ്ങളില്‍ വലഞ്ഞത്.

Read Also : കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ഉത്തരവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അടിസ്ഥാനജനവിഭാഗത്തിന്റെ അതിജീവനത്തിനു സാധിക്കുന്ന തരത്തിലുള്ള ഇളവുകളെങ്കിലും സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് ആവശ്യങ്ങളുയർന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം അതിവേഗം പുരോഗമിക്കേണ്ടത് വാക്സീനേഷനായിരുന്നു. എന്നാൽ വാക്സീന്‍ ലഭ്യതയിലെ പരിമിതി പ്രശ്നമായി. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വാക്സീന്‍ ലഭിക്കാന്‍ 24 മണിക്കൂറും സാങ്കേതികസൗകര്യങ്ങളില്‍ കണ്ണും നട്ട് കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. പൂര്‍ണമായും സുതാര്യമായ രീതിയില്‍ സ്ലോട്ടുകള്‍ ലഭിക്കുന്നില്ലെന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു.

ഒടുവിൽ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയല്ലാതെ അടച്ചിട്ടു കൊണ്ടു മാത്രം നമുക്കിനിയും മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവാണ് രണ്ടാം​ ഘട്ട ലോക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാം എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്.

Read Also : എസ്​ഡിപിഐ നേതാവിന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘം, ആസൂത്രകൻ വത്സൻ തില്ലങ്കേരി: ആരോപണവുമായി അഷ്റഫ് മൗലവി

എന്നാൽ ഇന്നും രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്ന ഒരു സംസ്ഥാനം കേരളമാണ്. രാജ്യത്ത് ആകെ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്. ആദ്യ സ്ഥാനത്ത് മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്ത് കേരളവും ആണുള്ളത്. രണ്ടാം കൊവി‍ഡ് തരം​ഗത്തിൽ കൊവിഡ് മരണങ്ങളും കേരളത്തിന് പിടിച്ചു നിർത്താനായില്ല.

ഇപ്പോഴും നാം മഹാമാരിയുടെ കൈപ്പിടിയിൽ നിന്ന് മുക്തമായിട്ടില്ല. ഒമിക്രോൺ ഭീതിയിൽ തുടരുന്ന നാം ഓരോരുത്തരും ഇനിയും ജാ​ഗ്രത തുടരേണ്ടതുണ്ട്. മാസ്ക് ഉപയോ​ഗിക്കുന്നതിൽ ഒരു മടിയും കാണിക്കരുത്. സാമൂഹിക അകലം പാലിക്കുക. സാനിറ്റൈസർ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമാക്കുക. അത് മാത്രമാണ് മാർ​ഗം.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button