KeralaNattuvarthaLatest NewsNewsIndia

മുരളിയേട്ടന്‍ കഠിനാധ്വാനിയാണ്, സംസാരിക്കാന്‍ നല്ല കഴിവുണ്ട്, നന്നായി കളിയാക്കും, വാരും: തുറന്നു പറഞ്ഞ് പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കെ മുരളീധരനെക്കുറിച്ച് തുറന്നു പറഞ്ഞ് കോൺഗ്രസ്‌ നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പത്മജ തന്റെ ചേട്ടൻ കൂടിയായ മുരളീധരനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പരമാവധി മുരളീധരന് വിഷമങ്ങൾ ഉണ്ടാകാത്ത രീതിയിലാണ് പത്മജ വേണുഗോപാൽ സംസാരിച്ചത്.

Also Read:അരി ആഹാരം കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങള്‍!

‘എന്നോട് എന്താണ് അദ്ദേഹത്തിന് എന്നറിയില്ല. കൂടുതല്‍ പിണക്കമായിരിക്കുമെന്ന് പത്മജ പറയുന്നു എനിക്ക് തിരിച്ച്‌ ഇണക്കം തന്നെയാണ്. ആര് എന്തെല്ലാം പറഞ്ഞാലും എന്റെ ചേട്ടനാണ്. എല്ലാ സത്യങ്ങളും അറിയാമെങ്കിലും എനിക്ക് എപ്പോഴും ഇഷ്ടമാണ്. അച്ഛനും അമ്മയും പോയി. ആകെയുള്ളത് ഒരേയോരു കൂടപ്പിറപ്പാണ്. അതുകൊണ്ട് ഒന്നും എന്റെ ഹൃദയത്തില്‍ തൊടുന്ന പ്രശ്‌നം ഇല്ല. വേദന ഉണ്ടാകും. നമ്മളാരും ദൈവം അല്ലല്ലോ’, പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

പത്മജ വേണുഗോപാലുമായുള്ള മനോരമയുടെ അഭിമുഖം:

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടതിന്റെ പേരില്‍ അല്ല ആ കുറിപ്പെന്നു പിന്നീട് വിശദീകരിച്ചിരുന്നു. ആ സമയത്തുതന്നെ അങ്ങനെ ഒരു വികാരം പങ്കിട്ടതിനു കാരണം അതു കൂടിയാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?

അത് തെറ്റാണ്. കാരണം രാജ്യസഭാ സീറ്റ് ഞാന്‍ ആഗ്രഹിച്ചതല്ല. ആരോടും ആവശ്യപ്പെട്ടിട്ടില്ല. അതിനു വേണ്ടി ഡല്‍ഹിയിലോ തിരുവനന്തപുരത്തോ പോലും പോയിട്ടില്ല. താല്‍പര്യം തോന്നിയാല്‍ എന്റെ സ്വഭാവം വച്ച്‌ പിന്നാലെ പോകുന്നതാണ് രീതി. ഒരു വനിതയെ രാജ്യസഭയിലേക്കു പരിഗണിക്കുമെന്നു പോലും പ്രതീക്ഷിച്ചില്ല. എത്രയോ നാളായി അങ്ങനെ ചെയ്യാറില്ല. വനിതകള്‍ക്ക് സാധ്യത ഉണ്ടെങ്കില്‍ അല്ലേ എന്റെ പേര് വരൂ. അതുകൊണ്ട് അതിനായി ഒന്നും ചെയ്തില്ല.

എന്നോട് മമത ഉള്ള ആരെങ്കിലും പേര് പറഞ്ഞോ എന്ന് അറിയില്ല. എന്തായാലും ഉണ്ടായ തീരുമാനത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ഒരു സ്ത്രീയ്ക്ക് അതു കൊടുത്തല്ലോ. പുരുഷന്മാരെ പോലെത്തന്നെ ജോലി ചെയ്താലും അവസരം വരുമ്ബോള്‍ സ്ത്രീകള്‍ തഴയപ്പെടുന്നതാണ് കണ്ടു വരുന്നത്. ‘െപണ്ണുങ്ങള്‍ക്കോ’ എന്നു പുച്ഛത്തോടെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അതില്‍നിന്ന് ഒരു മാറ്റം ഉണ്ടായത് വലിയ കാര്യം തന്നെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്ന മാനദണ്ഡം കൊണ്ടുവന്നതിനോട് യോജിക്കുന്നുണ്ടോ? ഷാനിമോള്‍ ഉസ്മാന്‍, എം.ലിജു, പത്മജ വേണുഗോപാല്‍.. എന്നിങ്ങനെ ഒരു പിടി പേരെ അതുവഴി ഒഴിവാക്കിയില്ലേ?

ആ മാനദണ്ഡത്തോട് യോജിപ്പില്ല. എല്ലാവരും എപ്പോഴെങ്കിലും തോറ്റിട്ടുള്ളവരല്ലേ. ഓരോന്നു പറയുമ്ബോള്‍ നമുക്ക് സംഭവിച്ചത് എന്താണ്, നമ്മള്‍ എന്താണ് എന്നു കൂടി ഓര്‍മിക്കുന്നതാണ് ഉചിതം.

ആ നിര്‍ദ്ദേശം പരസ്യമായി ആദ്യം പറഞ്ഞത് താങ്കളുടെ സഹോദരന്‍ കെ.മുരളീധരന്‍ തന്നെയല്ലേ?

അതെ. ചേട്ടന്‍ പറഞ്ഞതുകൊണ്ടു തന്നെ അതിനെ വിമര്‍ശിക്കുന്നതിനോട് പ്രയാസമുണ്ട്. അദ്ദേഹം ചെയ്യുന്നത് തെറ്റാണ് എന്നു പറയുന്ന ശീലം എനിക്കില്ല. പക്ഷേ ആരു തന്നെ പറഞ്ഞാലും അതു ശരിയായില്ല. എത്രയോ പേരുടെ മനസ്സിന് അതു വേദന ഉണ്ടാക്കി. തോല്‍വി എന്നത് ഒരാളുടെ വ്യക്തിപരമായ കുഴപ്പം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല. പല ഘടകങ്ങള്‍ ഉണ്ടാകും. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഴുപതോളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റില്ലേ. അവരെല്ലാം മോശക്കാരാണോ? മാറ്റിനിര്‍ത്തണം എന്നു പറയുമ്ബോള്‍ അത് അവരുടെ മനസ്സില്‍ ഉണ്ടാകുന്ന വികാരം കൂടി കണക്കിലെടുക്കണം. നമുക്കും തോല്‍വി സംഭവിച്ചിട്ടില്ലേ എന്ന് ഓര്‍ക്കണം.

കെ.മുരളീധരന്റെ ആ പ്രസ്താവന വ്യക്തിപരമായി പ്രയാസം ഉണ്ടാക്കി എന്നാണോ?

മുരളിയേട്ടനെതിരെ പറയാന്‍ എനിക്ക് പ്രയാസം ഉണ്ട്. പക്ഷേ ഞാന്‍ പറഞ്ഞല്ലോ. ആരാണെങ്കിലും അതു ചെയ്യാന്‍ പാടില്ലായിരുന്നു. കേള്‍ക്കുന്നവരുടെ മനസ്സു കൂടി കാണണം. അപ്പോള്‍ തോന്നുന്നത് തുറന്നു പറയുന്നതാണ് മുരളിയേട്ടന്റെ ശീലം. വരും വരായ്കകള്‍ നോക്കാറില്ല. ചാടിക്കയറി പറയും. സ്വന്തം സഹപ്രവര്‍ത്തകര്‍ക്കല്ലേ അതു വേദന ഉണ്ടാക്കുന്നത്! കൂടെ നില്‍ക്കുന്നവരുടെ മനസ്സ് വേദനിപ്പിക്കാത്ത നിലയില്‍ കൂടി രാഷ്ട്രീയം കൊണ്ടു നടക്കണം.

പൊതു പ്രവര്‍ത്തകന്‍ എന്നെല്ലാം പറഞ്ഞാലും അടിസ്ഥാനപരമായി എല്ലാവരും സാധാരണ മനുഷ്യന്മാരാണ്. എംഎല്‍എയും എംപിയും മന്ത്രിയും ഒന്നും ആരും പെട്ടെന്ന് ആകുന്നതല്ല. അവിടെ എത്തുമ്ബോള്‍, വന്ന വഴികള്‍, അതിലെ ബുദ്ധിമുട്ടുകള്‍ ഒന്നും മറക്കാന്‍ പാടില്ല. മുരളിയേട്ടന്റെ ആ പ്രസ്താവനയെക്കുറിച്ച്‌ പലരും എന്നോടു പറഞ്ഞു, വേദന പങ്കുവച്ചു. അങ്ങനെ വേണ്ടിയിരുന്നോ എന്ന തോന്നല്‍ എന്റെ ഉള്ളിലും ഉണ്ടായി.

താങ്കളുടെ സാധ്യത കൂടി മുരളിയുടെ ആ പ്രസ്താവന ഇല്ലാതാക്കി എന്നു കരുതിയാല്‍ തെറ്റുണ്ടോ?

അങ്ങനെ ആരെങ്കിലും കരുതിയാല്‍ അതിശയമില്ല. കാരണം ആ സമയത്ത് അങ്ങനെ ഒരു പ്രസ്താവന വന്നാല്‍ ആരും അങ്ങനെ വിചാരിക്കും. രാജ്യസഭയിലേക്ക് എം.ലിജു, ശ്രീനിവാസന്‍ കൃഷ്ണന്‍, പത്മജ വേണുഗോപാല്‍ എന്നിവരെ എല്ലാം പരിഗണിക്കുന്നതായി ടിവിയില്‍ എഴുതി വരികയാണ്. ഞാന്‍ രംഗത്തുണ്ടോ, ശ്രമിച്ചോ എന്നതു വേറെ കാര്യം. പുറത്തു ജനം നോക്കുമ്ബോള്‍ എന്റെ പേരും പരിഗണനാപട്ടികയില്‍ ഉണ്ട്. സ്വാഭാവികമായും ആ സമയത്ത് തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ വേണ്ടെന്നു മുരളിയേട്ടന്‍ പറയുമ്ബോള്‍ ഞാനായാലും ലിജു ആയാലും നമ്മളെ ഉദ്ദേശിച്ചാണെന്നു കരുതും.

സ്വന്തം ജീവിതം പാര്‍ട്ടിക്കു വേണ്ടി മാറ്റിവച്ച ആളാണ് എന്റെ അച്ഛന്‍. ആ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ഉണ്ടായ വലിയ തിരിച്ചടിയും എന്നെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. ഈ സങ്കടങ്ങളുടെ എല്ലാം മേലെയാണ് ഞാന്‍ അത്രയും ഫേസ്‌ബുക്കില്‍ പറഞ്ഞത്. അല്ലാതെ എഴുതാപ്പുറം ആരും വായിക്കേണ്ട.

അക്കാര്യത്തിലെ അമര്‍ഷം സഹോദരനുമായി നേരിട്ടു പങ്കുവച്ചോ? പറഞ്ഞു തീര്‍ത്തോ?

ഇതൊന്നും ഒരിക്കലും ഞാന്‍ അദ്ദേഹത്തോടു ചോദിക്കാറില്ല. കാരണം മുരളിയേട്ടന്റെ സ്വഭാവം കുട്ടിക്കാലം മുതല്‍ അറിയാവുന്നതു കൊണ്ട് ഒരു തെറ്റിദ്ധാരണയും എനിക്കില്ല. ഒരു നേതാവ് എന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവളുടെ കാര്യം താന്‍ ഉദ്ദേശിച്ചിട്ടേയില്ലെന്നു പറഞ്ഞതായി അറിഞ്ഞു. രാജ്യസഭയിലേക്ക് പത്മജയുടെ പേര് ഉണ്ടായില്ലല്ലോ, ശ്രമിച്ചിട്ടുമില്ലല്ലോ എന്നും അദ്ദേഹത്തോടു പറഞ്ഞത്രെ. പിന്നെ എന്തിനാണ് അങ്ങനെ വ്യാഖ്യാനിക്കുന്നതെന്നും ആ നേതാവിനോട് മുരളിയേട്ടന്‍ ചോദിച്ചു. ഏതാണ് സത്യം എന്ന് എനിക്ക് അറിയില്ല. മുരളിയേട്ടനെ വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

താങ്കളും സഹോദരനും തമ്മില്‍ ഇണങ്ങിയും പിണങ്ങിയും ഉള്ള ബന്ധമാണെന്നു കേട്ടിട്ടുണ്ടോ? ഏതാണ് കൂടുതല്‍?

എന്നോട് എന്താണ് അദ്ദേഹത്തിന് എന്നറിയില്ല. കൂടുതല്‍ പിണക്കമായിരിക്കും. എനിക്ക് തിരിച്ച്‌ ഇണക്കം തന്നെയാണ്. ആര് എന്തെല്ലാം പറഞ്ഞാലും എന്റെ ചേട്ടനാണ്. എല്ലാ സത്യങ്ങളും അറിയാമെങ്കിലും എനിക്ക് എപ്പോഴും ഇഷ്ടമാണ്. അച്ഛനും അമ്മയും പോയി. ആകെയുള്ളത് ഒരേയോരു കൂടപ്പിറപ്പാണ്. അതുകൊണ്ട് ഒന്നും എന്റെ ഹൃദയത്തില്‍ തൊടുന്ന പ്രശ്‌നം ഇല്ല. വേദന ഉണ്ടാകും. നമ്മളാരും ദൈവം അല്ലല്ലോ. പക്ഷേ സങ്കടങ്ങള്‍ ഒരു ദിവസം പോലും നീട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ അനുവദിക്കാറില്ല. കാരണം അതു മനസ്സിന്റെ ഉള്ളില്‍ വിങ്ങി വിങ്ങി ദേഷ്യമായി മാറരുതന്ന് നിര്‍ബന്ധമുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍, പറഞ്ഞോട്ടെ എന്നു വയ്ക്കും. ഞാനായിട്ട് ആളുടെ സ്വഭാവം മാറ്റാനൊന്നും കഴിയില്ല.

സഹോദരന്റെ സ്വാഭാവത്തിലെ ഏറ്റവും ഇഷ്ടമുള്ളതും ഇഷ്ടപ്പെടാത്തതുമായ ഗുണങ്ങള്‍ എന്താണ്?

മുരളിയേട്ടന്‍ കഠിനാധ്വാനിയാണ്. സംസാരിക്കാന്‍ നല്ല കഴിവുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും എന്തു കാര്യവും പൊതുവില്‍ തമാശയില്‍ എടുക്കുന്നവരാണ്. ആള്‍ക്കാരെ നന്നായി കളിയാക്കും, വാരും. വീട്ടില്‍ ഒരാള്‍ വന്നാല്‍ പണ്ടെല്ലാം മുരളിയേട്ടന്‍ മാറിനിന്നു പഠിക്കും. നിരീക്ഷിക്കും. പോയിക്കഴിയുമ്ബോള്‍ അയാളെ അനുകരിക്കും. ആ ഒരു കഴിവാണ് വളര്‍ന്നു വന്ന് എതിരാളികളെ കൃത്യമായി പ്രഹരിക്കുന്ന രീതിയായി മാറിയത്. അത് അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. സ്വതസിദ്ധമായ രീതിയാണ്.

മറ്റൊരാളെക്കുറിച്ച്‌ നമുക്ക് ചിലതെല്ലാം പറയാന്‍ ഉണ്ടാകും. പക്ഷേ ഉള്ളിലുള്ളത് പുറത്തേയ്ക്കു വരില്ല. മുരളിയേട്ടന്‍ അങ്ങനെയല്ല. ഒന്നാന്തരമായി അതു പറയും. ചിലപ്പോള്‍ അതു നല്ലതാണ്. മറ്റു ചിലപ്പോള്‍ അത് അദ്ദേഹത്തിനു തന്നെ ബുദ്ധിമുട്ടും ഉണ്ടാക്കും. ആരെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും അദ്ദേഹം പറയും. അപ്പോള്‍ നമുക്കു തോന്നും, ‘അയ്യോ അങ്ങേരുമായി വഴക്കായോ’ എന്ന്. പക്ഷേ അത്രയൊന്നും മുരളിയേട്ടന്‍ ഉദ്ദേശിച്ചിട്ടുണ്ടാകില്ല. പക്ഷേ തലേന്നു രാത്രി വരെ സ്‌നേഹമായി സംസാരിച്ച ആള്‍ക്ക് എന്തു പറ്റി എന്നു മറ്റേ ആള്‍ക്കു തോന്നും. മുരളിയേട്ടന്‍ പറഞ്ഞു കഴിഞ്ഞാല്‍ മറക്കും. മറ്റേയാളെ കണ്ടാല്‍ ‘എന്തെല്ലാം’ എന്നു പറഞ്ഞ് സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യും.

വളരെ ഉയരങ്ങളിലേക്കു പോകുന്നുവെന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് കെ.മുരളീധരന്റെ കരിയറിന് ചില പ്രതിസന്ധികള്‍ ഉണ്ടായത്, വഴി തിരിഞ്ഞു പോയത്. ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാകാത്തതാണോ സഹോദരന്റെ പ്രശ്‌നം?

അത്യാഗ്രഹം ഒന്നും അദ്ദേഹത്തിനില്ല. പക്ഷേ തീരുമാനം എടുക്കുന്നതില്‍ പലപ്പോഴും തെറ്റു പറ്റാറുണ്ട്. അതു പലപ്പോഴും തോന്നിയിട്ടുണ്ട്. തീരുമാനം എടുക്കാനുള്ള കഴിവും എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന മനസ്സുമാണ് അച്ഛന്റെ ഏറ്റവും വലിയ ഗുണം. തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ടും ചില തീരുമാനങ്ങള്‍ അദ്ദേഹം എടുക്കാറുണ്ടായിരുന്നു. തല്‍ക്കാലം അതിനേ നിവൃത്തി ഉള്ളൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും അപ്പോള്‍ ആ തീരുമാനം.

എന്നാല്‍ പെട്ടെന്ന് ഉണ്ടാകുന്ന വിഷമമോ പെട്ടെന്ന് ഉണ്ടാകുന്ന സന്തോഷമോ ഒക്കെയാണ് മുരളിയേട്ടന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. അങ്ങനെ ഒരു മാനസികാവസ്ഥയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാവാന്‍ ഇടയുമില്ല. അതിന്റെ പ്രയാസങ്ങള്‍ അദ്ദേഹം പാര്‍ട്ടിയില്‍ നന്നായി അനുഭവിച്ചിട്ടുമുണ്ട്. എല്ലാം പറഞ്ഞുതീര്‍ക്കുന്ന രീതി ആയതുകൊണ്ട് വിഷമം അദ്ദേഹം കൊണ്ടു നടക്കാറില്ല. എല്ലാം ഉള്ളിലൊതുക്കുന്ന ശൈലിയാണ് എനിക്ക് എന്നതുകൊണ്ട് ആരോഗ്യത്തെ വരെ ബാധിക്കാറുമുണ്ട്.

സഹോദരിയോട് സ്‌നേഹവും വാത്സല്യവും ഉണ്ട്. പക്ഷേ രാഷ്ട്രീയത്തില്‍ ഉയരങ്ങളിലേക്ക് താങ്കള്‍ പോകേണ്ടതില്ലെന്ന ചിന്താഗതി കെ.മുരളീധരനുണ്ടോ?

അത് അദ്ദേഹത്തോടു ചോദിക്കണം. എന്റെ സഹോദരന്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് എന്നെ ബന്ധപ്പെടുത്തിയാണെന്നു പറഞ്ഞ് ചിലര്‍ ചിലതിനു മറയാക്കും. ‘ചേട്ടന്‍ തന്നെ ഇങ്ങനെ പറഞ്ഞല്ലോ ഇനി എന്തു ചെയ്യും’ എന്നു ചോദിക്കും. അതു പോലെ ചേട്ടനു കിട്ടി, അനിയത്തിക്കു കൊടുക്കാന്‍ പാടില്ല എന്നെല്ലാമുള്ള തീര്‍പ്പില്‍ ചിലരെത്തും. ആ ചിന്ത ബാധകമാകുന്നത് ഞങ്ങള്‍ക്കു മാത്രമാണ്. വേറെ ആരുടെയും മക്കള്‍ക്ക് ബാധകമല്ല. ഞാന്‍ കഴിവില്ലാത്ത ആളാണെന്ന് തോന്നിയിട്ടില്ല ആരും അങ്ങനെ പറയില്ല. വ്യക്തിത്വത്തെ മാനിക്കാത്ത ചില വിധിയെഴുത്തുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

പക്ഷേ’ലീഡറുടെ മക്കള്‍’ എന്നതല്ലേ രണ്ടു പേര്‍ക്കും ഈ അവസരങ്ങളിലേക്ക് വഴി തുറന്നതും?

തീര്‍ച്ചയായും അതെ. പക്ഷേ അതു തുടക്കത്തില്‍ മാത്രമേ ഗുണം ചെയ്യൂ. ആ പാരമ്ബര്യത്തിന് ഗുണവും ദോഷവും ഉണ്ട്. എല്ലാവരും കെ.കരുണാകരനെ വച്ച്‌ ഞങ്ങളെ അളക്കും. അതു വലിയ അളവുകോലാണ്. രാഷ്ട്രീയത്തിലെ എന്‍ട്രിക്ക് പ്രയോജനകരമായി എന്നതില്‍ ഒരു സംശയവും വേണ്ട. പക്ഷേ പിന്നീട് സ്വയം മികവു തെളിയിക്കണം. അങ്ങനെ നോക്കുമ്ബോള്‍ പിന്നീടുള്ള ഓരോ ഘട്ടത്തിലും ദോഷമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

‘ലീഡറുടെ’ രണ്ടു മക്കളില്‍ മുരളി കെപിസിസി പ്രസിഡന്റും ലോക്‌സഭാംഗവും കുറച്ചു നാള്‍ മന്ത്രിയും ആയി. താങ്കള്‍ക്ക് ഒരു തവണ പോലും ജനപ്രതിനിധിയാകാന്‍ കഴിഞ്ഞില്ലല്ലോ?

അതു വല്ലാത്ത പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് മത്സരിക്കാന്‍ അവസരം കിട്ടിയതെല്ലാം എല്‍ഡിഎഫ് തരംഗത്തിന്റെ സമയത്താണ്. പിന്നെ തിരഞ്ഞെടുപ്പ് സമയത്ത് അറിയാത്ത പലരുമാണ് എന്നെ വിലയിരുത്തുന്നത്. കണ്ടാല്‍ അഹങ്കാരിയാണെന്നു തോന്നും എന്നെല്ലാം പറയുകയാണ്. അടുപ്പമുള്ളവര്‍ക്ക് ഞാന്‍ എന്താണെന്ന് നന്നായി അറിയാം. അല്ലാത്ത പലരും ‘ഓ, കരുണാകരന്റെ മോള്‍ അല്ലേ..’ എന്നെല്ലാം മറ്റൊരു തരത്തില്‍ പറഞ്ഞു സ്ഥാപിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. വ്യക്തിബന്ധങ്ങള്‍ കാത്തഴസൂക്ഷിക്കുന്നയാളും വളരെ താഴ്മയോടെ എല്ലാവരുമായും ഇടപെടുന്ന ആളുമാണ് ഞാന്‍. ആളുകളെ സഹായിക്കുന്ന വ്യക്തിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button