KeralaLatest News

ലൗ ജിഹാദ് വിവാദം: മുന്‍ സിപിഎം എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ മുസ്ലീം സംഘടനകള്‍

ജോയ്‌സ്‌ന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല.

കോഴിക്കോട്: കോടഞ്ചേരിയിലെ വിവാഹ വിവാദത്തില്‍ അച്ചടക്ക നടപടി. ഇതര മതസ്ഥയായ യുവതിയ്‌ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസിനെതിരെയാണ് സിപിഐഎം നടപടിക്ക് ഒരുങ്ങുന്നത്. കോടഞ്ചേരിയില്‍ മത സ്പര്‍ദ്ധ വളര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന വിലയിരുത്തലിലാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ‘ഷെജിന്റെ നടപടി പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി. ഒരു സമുദായം പാര്‍ട്ടിക്കെതിരെ തിരിഞ്ഞു’.

പ്രണയം ഷെജിന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടുന്നു. ജോയ്‌സ്‌ന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് എം തോമസ് പ്രതികരിച്ചു.

വിഷയത്തില്‍ സിപിഐഎം ഇന്ന് കോടഞ്ചേരിയില്‍ നടത്താനിരുന്ന വിശദീകരണ യോഗത്തില്‍, ലൗ ജിഹാദ് എന്ന പദപ്രയോഗം നടത്തിയത് സംബന്ധിച്ച വിവാദത്തിലും ജോര്‍ജ് എം തോമസ് നിലപാട് വ്യക്തമാക്കുന്നുണ്ട്. വിശദീകരണ യോഗത്തിന്റെ പോസ്റ്ററില്‍ ലൗ ജിഹാദ് എന്ന് കൊടുത്തത് ആളെ ആകര്‍ഷിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് പറഞ്ഞ ജോര്‍ജ്ജ് എം തോമസിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തുവന്നു. ലൗ ജിഹാദ് ഉണ്ടെന്ന് വ്യക്തമാക്കിയ പാര്‍ട്ടി രേഖ പുറത്ത് വിടാനും പൊതു സമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കാനും സിപിഎം സന്നദ്ധമാകണം എന്നതാണ് ആവശ്യം

‘ലൗ ജിഹാദ് ഉണ്ട് എന്നതിന് ഔദ്യോഗിക രേഖ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ആ രേഖ പുറത്ത് വിടാനും പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വെക്കാനും സിപിഎം സന്നദ്ധമാകണം. മിശ്രവിവാഹത്തെ പുരോഗമന നിലപാടായി കൊട്ടിഘോഷിച്ച സിപിഎം, പ്രാദേശിക നേതാവ് ഷിജിന്റെ വിവാഹത്തില്‍ സാമുദായിക ധ്രുവീകരണം ആശങ്കിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് വ്യക്തമാക്കണം. കാസ പോലെയുള്ള തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പുകളുടെ പ്രചാരണത്തെ ജോര്‍ജ് എം തോമസ് ശക്തി പകരുകയാണ് ചെയ്തത്.’ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജോയ്‌സ്‌ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോയ്‌സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്.

അതിനിടെ, ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയിരുന്നു. ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസും പങ്കാളി ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്‌ഐ. ലവ് ജിഹാദ് നിര്‍മ്മിത കളളമാണ്. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button