Latest NewsKerala

മോഡൽ ഷഹാനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് : തർക്കമുണ്ടായതായി സമ്മതിച്ച് ഭർത്താവ്

ഷഹാന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയർ കിട്ടിയിട്ടുണ്ട്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോൾ ജോലിയൊന്നുമില്ല.

കോഴിക്കോട്: മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ, ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാനയുമായി നിരന്തരം തർക്കിച്ചിരുന്നുവെന്ന് ഭർത്താവ് സജാദ് മൊഴി നൽകി. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ഷഹാന മരിച്ച മുറിയിൽ നിന്ന് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജാദും ഷഹാനയും തമ്മിൽ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പൊലീസ് മൊഴിയെടുക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് സജാദും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂരിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.

അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ, നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ധൂർത്തടിച്ചുവെന്നും ഇവർ പറയുന്നു. അതേസമയം, സജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹാനയ്‌ക്കും ലഹരി നൽകിയിരുന്നോ എന്നറിയാൻ രാസപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ഷഹാന തമിഴ് സിനിമയിൽ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നിട്ടുണ്ട്. ഷഹാന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയർ കിട്ടിയിട്ടുണ്ട്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോൾ ജോലിയൊന്നുമില്ല. ഷഹാന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇതും ദുരൂഹമാണ്. ദുരൂഹത മരണത്തിൽ ഉണ്ടെന്ന സൂചനയാണ് പൊലീസും നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button