Latest NewsNewsInternationalParayathe VayyaWriters' Corner

നിങ്ങളിങ്ങനെ സന്ദേശം അയച്ചോണ്ട് ഇരുന്നോ, അവർ കൂട്ടമായി വരും: നാല് അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കാൻ വരുന്നു

ഭൂമിയെ ആക്രമിച്ച് കീഴടക്കാൻ വരുന്ന അന്യഗ്രഹ ജീവികളുടെ കഥകൾ നാം സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ, വൈകാതെ ഇത് സംഭവിക്കുമെന്നാണ് റിപ്പോർട്ട്. നമ്മുടെ ആകാശഗംഗയിൽ ഏകദേശം നാല് അന്യഗ്രഹ ജീവി സമൂഹങ്ങൾ ഉണ്ടെന്നും ഇവ ഭൂമിയെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്നുമുള്ള റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി സ്പെയിനിലെ വിഗോ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ ആൽബെർട്ടോ കബല്ലെറോ ആണ് മുന്നറിയിപ്പ് നൽകിയത്. ക്ഷുദ്രകരമായ അന്യഗ്രഹ ജീവി സമൂഹത്തിന്റെ വ്യാപനം തന്നെയാണ് ഉണ്ടാവുക എന്നാണ് ആൽബെർട്ടോയുടെ പഠനത്തിൽ പറയുന്നത്.

1977 ൽ ഭൂമിയ്ക്ക് പുറത്തുനിന്ന് ഒരു റേഡിയോ സന്ദേശം നമുക്ക് ലഭിച്ചതായി അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു മിനിറ്റും 12 സെക്കൻഡും ദൈർഘ്യമുണ്ടായിരുന്ന ഈ സന്ദേശത്തിൽ ഒരു ആൽഫാ ന്യൂമെറിക് കോഡ് അടങ്ങിയിരുന്നു. ഇതിനെ ‘വൗവ് സിഗ്നൽ’ എന്നായിരുന്നു ശാസ്ത്രജ്ഞന്മാർ വിളിച്ചിരുന്നത്. 1977-ൽ കണ്ടെത്തിയ ഈ ‘വൗവ് സിഗ്നലിന്റെ’ കൃത്യമായ ഉറവിടം താൻ ചൂണ്ടിക്കാണിച്ചതായി ആൽബർട്ടോ പറയുന്നു. ഭൂമിയ്ക്ക് പുറത്തു നിന്ന് വന്ന ഈ സന്ദേശം അയച്ചത് ഏതെങ്കിലും അന്യഗ്രഹ ജീവികൾ തന്നെ ആയിരിക്കുമെന്ന വിശ്വാസത്തിലായിരുന്നു ശാസ്ത്രഞ്ജർ. ഇതിനിടയിലാണ് ആൽബർട്ടോ ഇതിന്റെ ഉറവിടം താൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്.

ഇത് ഭൂമിയിൽ നിന്ന് 1,800 പ്രകാശവർഷം അകലെയുള്ള സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നാണ് ആൽബെർട്ടോ വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി, ഗവേഷകർ സിഗ്നലിനെയും അതിന്റെ ഉത്ഭവത്തെയും കൂടുതൽ വിശദമായി പഠിക്കാൻ ശ്രമിച്ചു. ‘ക്ഷുദ്രകരമായ അന്യഗ്രഹ നാഗരികതകളുടെ വ്യാപനം കണക്കാക്കുന്നു’ എന്ന ആൽബെർട്ടോയുടെ പഠനത്തെ വെറുതെ തള്ളിക്കളയാനാകില്ലെന്ന നിഗമനത്തിലാണ് ശാസ്ത്രഞ്ജർ. ആൽബെർട്ടോയുടെ ഗവേഷണത്തെ ‘ചിന്ത പരീക്ഷണം’ ആയിട്ടാണ് ശാസ്ത്രലോകം നോക്കി കാണുന്നത്. നാം അയക്കുന്ന സന്ദേശങ്ങൾ വഴി അന്യഗഹ ജീവികൾ ഭൂമിയിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് മറ്റ് ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പ് നൽകുക എന്നാതാണ് തന്റെ പ്രബന്ധത്തിന്റെ ലക്ഷ്യമെന്ന് ആൽബർട്ടോ പറയുന്നു.

തന്റെ പഠനത്തെ സംയോജിപ്പിച്ച്, ഭൂമിയിൽ നടക്കാനിരിക്കുന്ന അന്യഗ്രഹ ജീവികളുടെ അധിനിവേശങ്ങളുടെ എണ്ണം കബല്ലെറോ കണക്കാക്കി. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പ്രകാരം, നമ്മുടെ ഗ്രഹത്തെ ആക്രമിക്കാൻ സാധ്യതയുള്ള നാഗരികതകളുടെ എണ്ണം നാലാണ്. അന്യഗ്രഹ ആക്രമണത്തിന് കാരണമാകുമെന്ന ഭയത്താൽ, മെസേജിംഗ് എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് (METI) സമ്പ്രദായം ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പ് നൽകി.

അന്യഗ്രഹ ജീവികളെ കണ്ടെത്താനായി നമ്മുടെ ശാസ്ത്രജ്ഞരും ഭൂമിയ്ക്ക് പുറത്തേയ്ക്ക് സന്ദേശങ്ങൾ അയക്കാറുണ്ട്. ഗാലക്സി ബീക്കൺ എന്നാണ് അവയെ വിളിക്കുന്നത്. ഈ ബീക്കൺ അന്യഗ്രഹജീവികൾക്ക് മനുഷ്യരുമായി ആശയവിനിമയത്തിന് സാധ്യതകൾ തുറന്നു തരുമെന്നും, ഇതിനായി ഒരു ചാനൽ സൃഷ്ടിക്കുമെന്നുമാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ, ഈ ചാനൽ മനുഷ്യന് ആപത്ത് വരുത്തിവെയ്ക്കുമെന്നാണ് ആൽബർട്ടോ ചൂണ്ടിക്കാട്ടുന്നത്. ഈ സന്ദേശങ്ങളെ പിന്തുടർന്ന് അന്യഗ്രഹ ജീവികൾ ഭൂമിയെ സമീപിക്കുമത്രേ. അന്യഗ്രഹ ജീവികളുടെ ആക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ ഇത്തരം സന്ദേശങ്ങൾ അയക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.

എന്നിരുന്നാലും, ന്യൂയോർക്ക് പോസ്റ്റിന്റെ അഭിപ്രായത്തിൽ, അന്യഗ്രഹ ജീവികൾ മനുഷ്യവർഗ്ഗത്തെ തുടച്ചുനീക്കുന്നതിനുള്ള സാധ്യത ഭൂമിയെ ഒരു ‘ഗ്രഹ-കൊലയാളി ഛിന്നഗ്രഹം’ മാറ്റുന്നതിന് തുല്യമാണെന്ന് ഗവേഷകൻ പറയുന്നു. അതായത്, ഒരു ഛിന്നഗ്രഹം ഭൂമിയിൽ ഇടിയ്ക്കുമ്പോൾ എത്രത്തോളം മനുഷ്യ ജീവനുകൾ ഇവിടെ നിന്ന് തുടച്ചുനീക്കപ്പെടുന്നുവോ അത്രയും തന്നെ മനുഷ്യർ അന്യഗ്രഹജീവികളുടെ ആക്രമണത്താൽ കൊല്ലപ്പെടുമത്രേ. ബഹിരാകാശത്തേക്ക് സന്ദേശമയക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് ആൽബെർട്ടോയ്ക്ക് പറയാനുള്ളത്.

100 ദശലക്ഷം വർഷത്തിലൊരിക്കൽ ഇത്തരമൊരു സംഭവം നടക്കുന്നുണ്ടെന്നും അതിനാൽ മനുഷ്യർ തൽക്കാലം സുരക്ഷിതരാണെന്നും ആൽബർട്ടോ തന്റെ ഗവേഷണത്തിൽ വ്യക്തമാക്കി. ആകാശഗംഗയിൽ ഒന്നിൽ താഴെ ക്ഷുദ്രകരമായ അന്യഗ്രഹ നാഗരികത മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രസ്താവിച്ചു. കൂടാതെ, സമൂഹങ്ങൾ പുരോഗമിക്കുമ്പോൾ, അവർ സംഘട്ടനത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകൻ പറഞ്ഞു. സാങ്കേതികമായി പുരോഗമിക്കുമ്പോൾ ഒരു അന്യഗ്രഹ ശക്തിയും അതേ സ്വഭാവം പിന്തുടരുമെന്നാണ് ആൽബെർട്ടോയുടെ നിഗമനം.

ബഹിരാകാശത്തേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത് യഥാർത്ഥത്തിൽ അപകടകരമാണോ എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ കൃത്യമായി മനസിലാക്കണമെന്നും, അതിനായി തന്റെ ഗവേഷണം ഒരു ടൂളായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അന്യഗ്രഹ ജീവികളുടെ വർദ്ധിച്ചുവരുന്ന സൂചനകൾ യുഎസ് ഗവൺമെന്റ് ഗൗരവമായി എടുത്തിരിക്കുന്ന സമയത്താണ് ആൽബെർട്ടോയുടെ ഗവേഷണമെന്നതും ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button