KeralaLatest NewsNews

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം: ലോക കേരള സഭ

തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്നതിൽ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളി സമൂഹത്തിൽ ജാതി, മത, വർഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ ലോക കേരള സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രളയം, കോവിഡ് തുടങ്ങി നാടിനെ പിടിച്ചുലച്ച സാഹചര്യങ്ങളിലെല്ലാം കേരളം ഇതിനു സാക്ഷ്യം വഹിച്ചതാണ്. യുക്രൈൻ യുദ്ധ സമയത്ത് അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടൽ നിർണായകമായിരുന്നു.
രണ്ടാം ലോക കേരള സഭ സമ്മേളന നിർവഹണം, പ്രവാസത്തിന്റെ മാറുന്ന ഭൂപടം, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, പ്രവാസവും നാടിന്റെ വികസനവും, മൂന്നാം ലോക കേരള സഭയിൽ ചർച്ച ചെയ്യേണ്ട വിഷയ മേഖലകൾ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ഭാഗങ്ങളാണ് സമീപന രേഖയിൽ ഉൾക്കൊള്ളുന്നത്.

പ്രവാസികളുടെ റിക്രൂട്മെന്റ് മുതൽ മടങ്ങി വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോർക്ക റൂട്സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്റ്റാഫ് സ്ട്രക്ച്ചർ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം. വിദേശ രാജ്യങ്ങളിൽ വിദഗ്ധ തൊഴിലവസരങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനുതകുന്ന അന്തർദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങൾ ആവിഷ്‌കരിക്കണം.
കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റി നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള നോളേജ് ഇക്കണോമിക് മീസാൻ വഴി തൊഴിലുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഉയർന്ന യോഗ്യതയും നൈപുണ്യവുമുള്ള തിരികെയെത്തിയ പ്രവാസികൾക്ക് ഇതുപകാരപ്പെടും. ലോകത്തെ മികച്ച സർവകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്താനാകുമെന്നും സമീപന രേഖയുടെ നാലാം ഭാഗം പ്രതിപാദിക്കുന്നു.
സർക്കാർ സംവിധാനങ്ങളിൽ ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തിൽ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ഏകജാലക സംവിധാനത്തിന്റെ സാധ്യതകളും സമീപന രേഖയിൽ വ്യക്തമാക്കുന്നു.
എട്ടു വിഷയ മേഖലകൾ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് മൂന്നാം ലോക കേരള സഭ ചർച്ച ചെയ്യുക. ജനപ്രതിനിധികളും പ്രവാസികളുമുൾപ്പെടെ ആകെ 351 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button