കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി റിപ്പോർട്ട്. 2021- 22 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വൻ മുന്നേറ്റമാണ് നടത്തിയത്. ഇക്കാലയളവിൽ ലാഭം ഉണ്ടാക്കുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധനവും, യൂണിറ്റുകളുടെ അറ്റാദായത്തിൽ 265.5 ശതമാനത്തിന്റെ വർദ്ധനവുമാണ് രേഖപ്പെടുത്തിയത്. ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് പുറത്തിറക്കിയ സംസ്ഥാനതല പൊതുസംരംഭങ്ങളുടെ ഏറ്റവും പുതിയ വാർഷിക അവലോകനം അനുസരിച്ച്, 2021-22 കാലയളവിൽ കേരളത്തിൽ ലാഭമുണ്ടാക്കുന്ന യൂണിറ്റുകളുടെ എണ്ണം 60 ആയാണ് ഉയർന്നത്. മുൻ വർഷം ഇത് 52 എണ്ണം മാത്രമായിരുന്നു.
മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള പകുതിയോളം സ്ഥാപനങ്ങളും നഷ്ടം രേഖപ്പെടുത്തിയെങ്കിലും, മൊത്തത്തിലുള്ള കമ്മി 18.41 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന 131 സജീവ സംരംഭങ്ങളിൽ 121 എണ്ണം അവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ 60 സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കാൻ സഹായിച്ചെങ്കിലും, ബാക്കിയുള്ളവ 61 എണ്ണത്തിന്റെ നഷ്ടം 3,289.16 കോടിയാണ്. ഇത്തരത്തിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന യൂണിറ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവരിച്ചത് കെഎസ്ഇബി ആണ്.
Post Your Comments