KeralaLatest NewsNews

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ചെയ്യുന്നതിന് സമാനം, ന്യൂട്ടനും ഐന്‍സ്റ്റീനുമൊക്കെ ചവറ്റു കുട്ടയിലാകും: എം ബി രാജേഷ്

ഇത് തിരുത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ വരും തലമുറകള്‍ നല്‍കേണ്ടി വരുന്ന വില കനത്തതായിരിക്കും.

കൊച്ചി: ഭ്രാന്തുപിടിച്ച വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് മന്ത്രി എംബി രാജേഷ് ആ നടപടി ഭരണഘടന നിഷ്കര്‍ഷിക്കുന്ന ശാസ്ത്ര അവബോധം വളര്‍ത്തുക എന്ന പൗരന്റെ /പൗരയുടെ മൗലിക കടമയ്ക്ക് വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു.

read also: മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

കുറിപ്പിന്റെ പൂര്‍ണരൂപം

യുക്തിയുടെ ഗ്രഹണ കാലമാണ് ഫാസിസം എന്നു പറഞ്ഞത് ജോര്‍ജ് ലൂക്കാച്ചാണ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ മുഖമുദ്ര.

അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടി. ആ നടപടി ഭരണഘടന നിഷ്കര്‍ഷിക്കുന്ന ശാസ്ത്ര അവബോധം വളര്‍ത്തുക എന്ന പൗരന്റെ /പൗരയുടെ മൗലിക കടമയ്ക്ക് വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A ( h ) ഇപ്രകാരം പറയുന്നു, “It shall be the duty of every citizen of India to develop scientific temper, humanism and the spirit of inquiry and reform.” അതായത് “ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും കടമയാണ് ശാസ്ത്ര അവബോധം, മാനവികത, അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വളര്‍ത്തുക എന്നിവയെല്ലാം”.

ശാസ്ത്രാവബോധം വളര്‍ത്തുക എന്നത് മൗലിക കടമയായി ഭരണഘടന അനുശാസിക്കുമ്ബോള്‍, അതിന് നേര്‍വിപരീതമായി ശാസ്ത്രവിരുദ്ധതയാണ് കേന്ദ്രസര്‍ക്കാര്‍ വളര്‍ത്തുന്നത്. ഭരണഘടന ശാസ്ത്രാവബോധത്തിന്റെ കൂട്ടത്തില്‍ തന്നെ മാനവികതയുടെയും അന്വേഷണാത്മകതയുടെയും കാര്യം കൂടി പറയുന്നുണ്ട്. ഇതൊന്നുമില്ലാത്ത മതരാഷ്ട്രത്തിന്റെ തരിശുനിലമായി, ഒരു പുത്തന്‍ അറിവും ആശയവും കിളിര്‍ക്കാത്ത ഹിന്ദു രാഷ്ട്രത്തിന്റെ ഊഷരഭൂമിയായി മതനിരപേക്ഷ ഇന്ത്യയെ മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ചെയ്യുന്നതിന് തീര്‍ത്തും സമാനം.

ശാസ്ത്രാവബോധം കുട്ടികളില്‍ ഉണ്ടാക്കാനും വിജ്ഞാനത്തിന്റെ അടിത്തറ ഉറപ്പിക്കാനും അനിവാര്യമാണ് പരിണാമ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനം. ചാള്‍സ് ഡാര്‍വിന്‍ തന്റെ വിഖ്യാതമായ Origin of Species എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെച്ച പരിണാമ സിദ്ധാന്തം മനുഷ്യ വിജ്ഞാന ചരിത്രത്തിലെ വിപ്ലവകരമായ ഒരു ഘട്ടത്തിനാണ് തുടക്കം കുറിച്ചത്. ജീവന്റെ ഉല്പത്തിയെക്കുറിച്ചും വികാസപരിണാമങ്ങളെക്കുറിച്ചുമുള്ള വിലമതിക്കാനാവാത്ത അറിവിലേക്കാണ് അത് നയിച്ചത്. തുടര്‍ന്നിങ്ങോട്ട് മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്വാധീനിച്ചു.

മനുഷ്യപുരോഗതിക്ക് നിര്‍ണായകമായ സംഭാവനയും നല്‍കിവരുന്നു. ഭൗതികശാസ്ത്രത്തിന് ആപേക്ഷിക സിദ്ധാന്തം എന്നപോലെ, രസതന്ത്രത്തില്‍ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകം ആറ്റമാണ് എന്ന കണ്ടെത്തല്‍ പോലെ ജീവശാസ്ത്രവിജ്ഞാനത്തിന് ഒഴിവാക്കാനാവാത്തതാണ് പരിണാമ സിദ്ധാന്തം. അതിനുമേലാണ് ഇപ്പോള്‍ കത്രിക വെച്ചിരിക്കുന്നത്. നെഹ്റുവിനെയും ഗാന്ധിവധത്തെയും മൗലാന അബുള്‍ കലാം ആസാദിനെയും ചരിത്രപാഠപുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റുകയും സവര്‍ക്കറെ പോലുള്ള വ്യാജ ബിംബങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയാണിത്.

ഇനിയിപ്പോള്‍ ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമൊക്കെ എന്‍സിഇആര്‍ടി യുടെ ചവറ്റു കുട്ടയിലാകും. ഇത് തിരുത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ വരും തലമുറകള്‍ നല്‍കേണ്ടി വരുന്ന വില കനത്തതായിരിക്കും. ശാസ്ത്രവിരുദ്ധമായ, നിലവാരമില്ലാത്ത എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു തലമുറയുടെ ഗതി എന്തായിരിക്കും; അറിവ് ലോക ഗതിയെ നിയന്ത്രിക്കുന്ന ഒരു കാലത്ത്. അതിനാല്‍ അജ്ഞതയുടെ അന്ധകാരത്തിലേക്ക് ഒരു തലമുറയെ തള്ളിവിടുന്ന ഇതു പോലുള്ള ഭ്രാന്തന്‍ നടപടികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി ചെറുക്കേണ്ടതുണ്ട്.

1800 ഓളം പണ്ഡിതരും ശാസ്ത്രജ്ഞരും ഇതിനകം തന്നെ ഈ നടപടിക്കെതിരെ തുറന്ന കത്തെഴുതി രംഗത്തു വന്നതിന്റെയും കാരണം മറ്റൊന്നല്ല. വിജ്ഞാനത്തിന്റെ ശത്രുക്കളില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ശാസ്ത്ര സമൂഹത്തിനൊപ്പം നമുക്കെല്ലാം അണിനിരക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button