തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലെ തീരദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
Read Also: അയ്യപ്പ ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി ദേവസ്വം ബോര്‍ഡ്
നിലവില്‍ മത്സ്യബന്ധനത്തിനേര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കടലോരമേഖലയിലേക്കുള്ള അവശ്യസര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി.
ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്.
Post Your Comments