Latest NewsInternational

പത്ത് വർഷമായി ലഹരിമരുന്ന് നൽകി ഉറക്കി ഭാര്യയെ രാത്രികളിൽ കാഴ്ച വെച്ചത് 92 പേർക്ക്: യുവതി അനുഭവിച്ചത് ക്രൂര ബലാത്സംഗം

ഭാര്യയെ ലഹരിമരുന്ന് നൽകി ദിവസവും നിരവധിപ്പേർക്ക് കാഴ്ച വെച്ച ഞെട്ടിക്കുന്ന സംഭവം. ഫ്രാൻസിൽ നിന്നാണ് ഈ ക്രൂരതയുടെ വാർത്ത പുറത്ത് വന്നത്. ഭാര്യയ്ക്ക് ഒട്ടും സംശയം വരാതെ ആയിരുന്നു ഭർത്താവിന്റെ ഈ ചെയ്തികൾ എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. രാത്രികളിൽ ഭാര്യക്കു ലഹരിമരുന്ന് നൽകുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പലപുരുഷന്മാരെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ട്. 92 ബലാത്സംഗങ്ങൾ നടന്നതായി വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സംഭവത്തിൽ 26നും 73നും മധ്യേപ്രായമുള്ള 51 പുരുഷന്മാരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കു വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ലോറി ഡ്രൈവർ, മുൻസിപ്പൽ കൗൺസിലർ, ബാങ്ക് ഉദ്യോഗസ്ഥൻ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവര്‍ കേസിൽ പ്രതികളായിട്ടുണ്ട്.

സംഭവത്തിൽ സ്ത്രീയുടെ ഭർത്താവ് ഡൊമിനിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്നു രാത്രി ഭക്ഷണത്തിൽ കലർത്തിയാണ് ഇയാള്‍ ഭാര്യക്കു നൽകിയിരുന്നത്. ഭാര്യ മയക്കത്തിലാകുന്നതോടെ മസാനിലുള്ള തന്റെ വീട്ടിലേക്കു പലരെയും ഡൊമിനിക് ക്ഷണിക്കും. മയങ്ങിക്കിടക്കുന്ന ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവസരം ഒരുക്കും.

ഭാര്യയുമായി മറ്റുള്ളവർ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഡൊമിനിക് യുഎസ്ബിയിൽ സൂക്ഷിച്ചിരുന്നു. 2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബലാത്സംഗങ്ങൾ നടന്നതെന്നു പൊലീസ് വ്യക്തമാക്കി. പല പുരുഷന്മാരും നിരവധി തവണ എത്തി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലൈംഗിക ബന്ധത്തിനു വിസമ്മതിക്കുന്ന സ്ത്രീകളുമായി എങ്ങനെ ബന്ധത്തിലേർപ്പെടാം എന്നു തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ഡൊമിനിക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ടും തുടങ്ങിയിരുന്നു.

ഭാര്യയുടെ അടുത്തേക്കു വരുന്നവർ പുകയിലയും പെർഫ്യൂമും ഉപയോഗിക്കരുതെന്ന് ഡൊമിനിക് നിബന്ധന വച്ചു. കാരണം ഇതിന്റെ ഗന്ധം മയക്കത്തിലുള്ള സ്ത്രീയെ ഉണർത്തും. ഭാര്യയുടെ അടുത്തേക്കു വരുന്നവർ ചൂടുവെള്ളത്തിൽ കൈകഴുകണം. ബാത്റൂമിൽ വച്ച് വസ്ത്രം മാറാൻ പാടില്ല. വാഹനങ്ങൾ അടുത്തുള്ള സ്കൂളിനു സമീപം നിർത്തിയതിനു ശേഷം നടന്ന് വീട്ടിലേക്കു വരണം. അയൽക്കാർ അറിയാതിരിക്കാനായിരുന്നു ഇത്. സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗ വീഡിയോകൾ കണ്ടെത്തിയത്. വീഡിയോകളെ കുറിച്ച് മനസ്സിലാക്കിയ ഭാര്യ മാനസികമായി തകർന്നു. പിന്നീട് അവർ വിവാഹമോചനത്തിന് അപേക്ഷ നൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button