Latest NewsCricketNewsSports

എട്ടാം വട്ടവും എട്ട് നിലയിൽ പൊട്ടി പാകിസ്ഥാൻ; എതിരാളികളെ തകർത്ത് ഇന്ത്യക്ക് ലോകകപ്പിൽ ഉജ്ജ്വല ജയം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരെ അവസാനം കളിച്ച 7 മത്സരങ്ങളിലും തോറ്റ അപമാനം തീർക്കാൻ ഇറങ്ങിയ പാകിസ്താന് 7 വിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 192 ലക്ഷ്യം പിന്തുടർന്ന ഇന്ത്യ, രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറി മികവിൽ ലക്ഷ്യം മറികടന്നു. മികച്ച ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല. പാകിസ്ഥാൻ ഉയർത്തിയത് താരതമ്യേന ചെറിയ ലക്ഷ്യം ആയിരുന്നെങ്കിലും അതിനെ കരുതലോടെ അബദ്ധം ഒന്നും കാണിക്കാതെ നേരിടണം എന്ന് രോഹിത്തിന് നന്നായി അറിയാമായിരുന്നു.

തുടക്കം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിരുന്നില്ല. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button