KeralaLatest NewsNews

‘പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം’: വിസ്മയ കേസിൽ വിധി പറയാനിരിക്കെ ഷിംന അസീസിന്റെ കുറിപ്പ്

കൊല്ലം: വിസ്മയ കേസില്‍ നാളെ വിധി വരാനിരിക്കെ പ്രതിയായ കിരൺ കുമാറിന് എന്ത് ശിക്ഷയാകും ലഭിക്കുക എന്ന കാര്യം സംബന്ധിച്ച ചർച്ചയിലാണ് സോഷ്യൽ മീഡിയ. ഇതിന്റെ പശ്ചാത്തലത്തിൽ വിസ്മയ കേസ് വീണ്ടും ചർച്ചയാകുന്നു. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിക്കുക. ഇനിയൊരു വിസ്മയ ഉണ്ടാകരുതെന്ന്, വീണ്ടുമൊരിക്കൽ കൂടി ആവർത്തിക്കുകയാണ് ഡോ. ഷിംന അസീസ്.

‘പഠിച്ചൊരു സ്‌ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, ‘നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌’ എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം’, ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

“എന്നെയിവിടെ നിർത്തിയിട്ട്‌ പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ…” കൊല്ലത്ത്‌ ആത്മഹത്യ ചെയ്‌ത വിസ്‌മയ അച്‌ഛനെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞതാണ്‌ ഇന്ന്‌ രാവിലെ മുതൽ മലയാളം ന്യൂസ്‌ ചാനലുകളിലെ ഹോട്ട്‌ ന്യൂസ്‌. നാളെ ഈ കേസിൻ്റെ വിധി വരാനിരിക്കേ, നെഞ്ചത്ത്‌ കല്ല്‌ കയറ്റി വെക്കുന്നത്‌ പോലെയാണ്‌ ആ പെൺകുട്ടിയുടെ ശബ്‌ദം കാതിൽ വന്ന്‌ വീഴുന്നത്‌. പീഡനങ്ങൾ മാനസികമോ ശാരീരികമോ ആകാം. നാർസിസ്സ്‌റ്റിക്‌ അബ്യൂസും ഗ്യാസ്‌ ലൈറ്റിംഗും സംശയരോഗവും ടോക്‌സിക്‌ ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവ്വതയല്ല. സ്‌ത്രീധന പീഡനങ്ങൾ കാണാക്കാഴ്‌ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ല.

ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത്‌ സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കേണ്ടതിൻ്റെ ആവശ്യകതയാണ്‌. പഠിച്ച്‌ ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന്‌ നൽകി വളർത്തിയവൾക്ക്‌ ജീവിതവും ഒരു ബാധ്യതയാകില്ല. നിയമസഹായവും അതോടൊപ്പം സ്‌ത്രീസൗഹാർദപരമായ വനിത പോലീസ്‌ സ്‌റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ്‌ വെപ്പ്‌ എങ്കിലും സമൂഹത്തിൻ്റെ ഒരു പരിഛേദം എന്ന നിലയ്‌ക്ക്‌ അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന്‌ മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച്‌ നിൽക്കാനുള്ള മനോബലമാണ്‌. അതിന്‌ ഒറ്റ മാർഗമേയുള്ളൂ…സാമ്പത്തിക സ്വാതന്ത്ര്യം.

പഠിച്ചൊരു സ്‌ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന്‌ ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക്‌ പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ്‌ ഭർത്താവിന്‌ പകരം മകൾക്ക്‌ മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത്‌ ജീവിച്ച്‌ തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്‌ഥയാണ്‌ എങ്കിൽ, “നീയിങ്ങ്‌ വാ, നിൻ്റെ മുറി ഇവിടെത്തന്നെയുണ്ട്‌” എന്ന്‌ പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക്‌ ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം. ഇനിയും വിസ്‌മയമാർ ആവർത്തിക്കാതിരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button