KeralaLatest NewsNews

മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടിയേ തീരൂ: ഷിംന അസീസ്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരി അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാര്യമായ ചർച്ചകളോ പ്രതിഷേധങ്ങളോ ഇല്ലാത്തതിൽ പ്രതികരിച്ച് ഡോ. ഷിംന അസീസ്. ഇത്തരം പുഴുക്കുത്തുകളെ തുറന്നുകാട്ടാനും അവയെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനും സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഷിംന അസീസ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ഇത്തരക്കാരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടാത്തിടത്തോളം നല്ല രീതിയിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളും സംശയത്തിന്റെ മുനയിൽ നിൽക്കേണ്ട ഗതികേടിലാവുമെന്നും ഷിംന അസീസ് പറയുന്നു. മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടിയേ തീരൂ എന്നാണ് ഡോക്ടറുടെ അഭിപ്രായം. ദുരൂഹ സാഹചര്യത്തിൽ ഇല്ലാതായ ആ കുഞ്ഞിനോട്‌ നീതിപുലർത്താൻ പഴുതുകളില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ട്‌ എന്ന് വ്യക്തമാക്കിയ ഷിംന അസീസ്, ഇനിയൊരിക്കൽ കൂടി ഇതാവർത്തിക്കാതെ വരണമെന്നും ചൂണ്ടിക്കാട്ടി.

ഷിംന അസീസിന്റെ കുറിപ്പ് ഇങ്ങനെ:

ബീമാപള്ളി സ്വദേശിനിയായ അസ്‌മിയ മോൾ എന്ന പതിനേഴ്‌ വയസ്സുകാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ട്‌ മൂന്ന്‌ ദിവസം കഴിയുന്നു. ഒരു ബഹളവും ഹാഷ്‌ടാഗും അവൾക്ക്‌ വേണ്ടി സംസാരിച്ചു കണ്ടില്ല. പല വാർത്തകളും ഏതൊരു ‘ആത്മഹത്യ’യും പോലെ ഏതോ ഒരു വാർത്ത എന്ന മട്ടിലൊരു തണുത്ത പ്രതികരണം മാത്രം എഴുതിയും പറഞ്ഞും വെച്ചു, ചിലയിടത്തൊരു ദുരുഹത കൂടി ചേർത്തു. തീർന്നു !

ഇവിടെ മരിച്ചിരിക്കുന്നത്‌ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്‌. അവളെക്കൊണ്ട്‌ ആ മതപഠനസ്‌ഥാപനത്തിൽ തുടരാനാകില്ല, തന്നെ കൂട്ടിക്കൊണ്ട്‌ പോകൂ എന്ന്‌ വിളിച്ച്‌ പറഞ്ഞ്‌ ഒന്നര മണിക്കൂർ കഴിഞ്ഞ്‌ അവളുടെ ഉമ്മ ആ സ്‌ഥാപനത്തിലെത്തിയപ്പോൾ കണ്ടത്‌ ആ കുട്ടിയുടെ മയ്യിത്താണ്‌. നല്ല രീതിയിൽ പ്രവർത്തിക്കുന്ന അനേകം യതീംഖാനകളും മറ്റ്‌ മതസ്‌ഥാപനങ്ങളുമുണ്ട്. അനാഥർക്കും ജീവിതം വഴിമുട്ടി നിൽക്കുന്നവർക്കും നല്ല ജീവിതസാഹചര്യങ്ങളും ഉന്നതവിദ്യാഭ്യാസവും നൽകി ഐഎഎസ് ഉൾപ്പെടെ നേടിയെടുക്കാൻ പ്രാപ്തരാക്കി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാൻ കഴിഞ്ഞ സ്ഥാപങ്ങൾ ധാരാളമുണ്ട്. അതിനെല്ലാമിടയിലാണ്‌ ഈ ശാരീരിക/മാനസിക/ലൈംഗിക പീഡനങ്ങളും തുടർചലനങ്ങളും മരണവുമല്ലാം സംഭവിക്കുന്നത്‌. ഒന്നല്ല, പല തവണയായിത്‌.

അതുകൊണ്ട് തന്നെ, ഇത്തരം പുഴുക്കുത്തുകളെ തുറന്നുകാട്ടാനും അവയെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനും സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അത് സംഭവിക്കാത്തിടത്തോളം നല്ല രീതിയിൽ നടത്തപ്പെടുന്ന സ്ഥാപനങ്ങളും സംശയത്തിന്റെ മുനയിൽ നിൽക്കേണ്ട ഗതികേടിലാവും. മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടിയേ തീരൂ. ദുരൂഹ സാഹചര്യത്തിൽ ഇല്ലാതായ ആ കുഞ്ഞിനോട്‌ നീതിപുലർത്താൻ പഴുതുകളില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ട്‌. ഇനിയൊരിക്കൽ കൂടി ഇതാവർത്തിക്കാതെ വരണം. മതസാംസ്‌കാരിക നേതാക്കൾ സൗകര്യപൂർവ്വമുള്ള ഇപ്പോഴത്തെ മൗനം വെടിഞ്ഞ്‌ മുന്നോട്ട്‌ വരണം. കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെടണം. ആ കുടുംബത്തിന്‌ നീതി കിട്ടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button