തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ ദുരിതബാധിതരായ കുട്ടികളും അമ്മമാരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിന് വേണ്ടി നല്കാന് തന്റെ ശരീരം മാത്രമാണുള്ളതെന്നും ബാക്കി പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സാമൂഹിക പ്രവര്‍ത്തക ദയാഭായി.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വരെ സമരം ശക്തമായി തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോൾ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ മാറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഞായറാഴ്ച രാവിലെ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒമ്ബത് കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്.
Post Your Comments