കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പങ്ക് തെളിഞ്ഞത് ഷംന കാസിം ബ്ലാക്മെയിൽ കേസിലെ പ്രതി കേരള പോലീസിന് നൽകിയ മൊഴികളിലൂടെ. എത്ര ഗൗരവമുള്ള കേസിൽ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ ‘ഡീൽ വുമണെ’ കുറിച്ച് പ്രതികളിലൊരാൾ പോലീസിനോട് പറഞ്ഞിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലർ വിദേശത്തു നടത്തിയ സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച കസ്റ്റംസ് ഈ വിവരങ്ങൾ പൊലീസിന് കൈമാറി. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. ഷംനാ കാസിം ഇവരെ കുറിച്ച് ചില സംശയങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുപോയത്.
ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇവര്‍ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു ഷംനാ കാസിം കേസിലെ പ്രതിയുടെ മൊഴി. ഇതോടെ അന്വേഷണം വേഗത്തിലായി. സരിതിനെ കുറിച്ചും കസ്റ്റംസിന് വിവരം കിട്ടി. അതേസമയം ബാഗേജ് തുറക്കുമെന്ന സൂചന സ്വപ്നയ്ക്ക് ആരോ ചോര്‍ത്തി നല്‍കിയെന്നാണ് കസ്റ്റംസിന്റെ സംശയം. ഇക്കാര്യം അന്വേഷിക്കും. ഒളിവിൽ പോയ സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. കേരളത്തിലും യു.എ.ഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്തുസംഘം ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
Post Your Comments