KeralaLatest News

നിപ പകരുന്നതെങ്ങനെ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളത്തെ ആശങ്കയിലാഴ്ത്തി നിപ ബാധ വീണ്ടും സ്ഥിരീകരിച്ചെങ്കിലും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണവിധേയമാണെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിപ എത്തുമ്പോള്‍ ഈ വൈറസ് എങ്ങനെ മനുഷ്യരിലേക്ക് ബാധിക്കുന്നു എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി പറയുന്നു. വവ്വാലുകളുടെ കടിയേറ്റ മറ്റ് മൃഗങ്ങളില്‍ നിന്നും ഈ വൈറസ് പകരാന്‍ സാധ്യതയുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിപ പകരുന്ന സാഹചര്യത്തിനും നാം സാക്ഷിയായിരുന്നു. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. പക്ഷിമൃഗാദികളും വവ്വാലും കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ നിന്നും രോഗമുണ്ടാകാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളിലൂടെയും രോഗം പകരാം. രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കവും രോഗത്തിന് വഴിയൊരുക്കുമെന്നും ഡോ. സുല്‍ഫി പറയുന്നു. എന്നാല്‍ വവ്വാലുകളില്‍ നിന്നാണോ രോഗമുണ്ടായതെന്ന് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിത്വമില്ലാത്തയിടങ്ങളില്‍ നിന്നും ജ്യുസോ മറ്റ് പാനീയങ്ങളോ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിപ വീണ്ടും വരാനുളള പ്രധാന കാരണം രോഗത്തിന്റെ ഉറവിടം (source)ഇപ്പോഴും ഇവിടെയുണ്ട് എന്നുളളതു കൊണ്ടാണെന്ന് ഡോ സുല്‍ഫി പറയുന്നു. അത് എല്ലായിടത്തും കാണും. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രദേശത്ത് മാത്രമാകണമെന്നില്ല. ആ ഉറവിടത്തെ കണ്ടെത്തി പരിപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുന്ന കാലം വരെ രോഗം ഇടയ്ക്കിടയ്ക്ക് വരാനുളള സാധ്യതയുണ്ടെന്ന് ഡോ സുല്‍ഫി പറയുന്നു. വവ്വാലുകളില്‍ നിന്നാണ് രോഗമുണ്ടായത് എന്നത് സ്ഥിരികരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ഒരു സാധ്യത തള്ളികളയാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിലും വവ്വാലുകളില്‍ നിന്നോ വവ്വാലുകള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നോ ആണ് രോഗമുണ്ടായതെന്ന് കരുതാന്‍ സാധ്യത ഏറേയാണെന്ന് ഡോക്ടര്‍ ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം രോഗ കാരണം സ്ഥിരികരിക്കാന്‍ കഴിയാതെ പോയതിന് പല കാരണങ്ങളുണ്ട്. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ തന്നെ പരിശോധിക്കാന്‍ സാധിച്ചില്ല എന്നതാണ് ഒരു കാര്യം. മലപ്പുറത്ത് സംഭവിച്ചതും അതാണെന്നും ഡോക്ടര്‍ പറയുന്നു. രോഗം കാരണം സ്ഥിരീകരിക്കുക അല്ലെങ്കില്‍ ഉറവിടം സ്ഥിരീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button