Latest NewsIndia

കർണ്ണാടകയിൽ വീണ്ടും രാജി, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു

ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെയാണ് ആനന്ദ് സിംഗ് രാജിവച്ചത്.

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഒരു എം.എല്‍.എ കുടി രാജിവച്ചു. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും എം.എല്‍.എയുമായ രമേഷ് ജാര്‍ക്കിഹോളി എന്നിവരാണ് ഇന്ന് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെയാണ് ആനന്ദ് സിംഗ് രാജിവച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം രമേശ് ജാര്‍ക്കിഹോളിയും രാജിവച്ചു.

നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയാണ് എം.എല്‍.എയുടെ രാജി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നിര്‍ണായക നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്നത് മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറാണ്. എന്നാല്‍ ആനന്ദ് സിംഗിന്റെ രാജി തടയാന്‍ ശിവകുമാറിന് പോലും സാധിച്ചില്ല. ആനന്ദ് സിംഗ് രാജിവയ്ക്കില്ലെന്ന് തനിക്ക് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ ടി.വി വാര്‍ത്തയിലാണ് അദ്ദേഹത്തിന്റെ രാജിക്കാര്യം അറിഞ്ഞതെന്നും ശിവകുമാര്‍ പറഞ്ഞു.

നേരത്തെ  എം.എല്‍.എമാരെ റിമസാര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ തമ്മിലടിച്ച എം.എല്‍.മാരില്‍ ഒരാളാണ് ആനന്ദ് സിംഗ്. ആനന്ദ് സിംഗുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണില്‍ കിട്ടിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ആനന്ദ് സിംഗിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഏതാനും വിമത എം.എല്‍.എമാര്‍ കുടി രാവിവച്ചേക്കുമെന്ന് സൂചനകളുണ്ട്. 225 അംഗ നിയമസഭയില്‍ 104 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിയെ പുറത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റവും വിമത ഭീഷണിയും സര്‍ക്കാരിന് ഭീഷണിയാണ്. ആനന്ദ് സിംഗിന്റെ രാജിയോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 79 ആയി കുറഞ്ഞു. ജെ.ഡി.എസിന് 37 എം.എല്‍.എമാരുണ്ട്. ബെല്ലാരിയിലെ 3600 ഏക്കര്‍ ഭൂമി ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍ കമ്പനിക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവച്ചതെന്ന് ആനന്ദ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണര്‍ വിജുഭായ് വാലയ്ക്ക് രാജിക്കത്ത് കൈമാറിയ ശേഷം രാജ്ഭവന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആനന്ദ് സിംഗ്. എന്നാല്‍ എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button