KeralaLatest NewsNews

പട്ടിയുടെ കയ്യില്‍ കിട്ടിയ മുഴുവന്‍ തേങ്ങപോലെ ഒരു റാങ്കുമായി ഇരിക്കുമ്പൊഴാണ് ഒരു ഫോണ്‍- ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ അഞ്ചിന് മുടങ്ങാതെ കുറച്ച് അദ്ധ്യാപകര്‍ക്ക് കാര്‍ഡുകളയയ്ക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞു തുടങ്ങുന്ന ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അധ്യാപകരുടെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു. തന്റെ ജീവിതം തന്നെ വഴിതിരിച്ചുവിട്ട അധ്യാപകരെ കുറിച്ച് ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പുകള്‍ ശ്രദ്ധേയമായി. ഒരു പൈസയും മുടക്കാതെ എന്‍ട്രന്‍സ് റിപ്പിറ്റീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച ജയ്‌സണ്‍ സാറ്, വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ സഹായിച്ച ഹെഡ്മിസ്ട്രസ്, മാസാമാസം ഇരുചെവിയറിയാതെ പണം തന്നു സഹായിച്ച ടീച്ചര്‍മാര്‍ എന്നിങ്ങനെ തന്നെ താനാക്കി മാറ്റിയ അധ്യാപകരെ കുറിച്ചാണ് ഡോ. നെല്‍സണ്‍ അധ്യാപക ദിനത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

READ ALSO: രണ്ടില, പി ജെ ആണ് ശരി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് നിലപാട് വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് മുടങ്ങാതെ കുറച്ച് അദ്ധ്യാപകർക്ക് കാർഡുകളയയ്ക്കാറുണ്ടായിരുന്നു. അത് വെറുതെ അങ്ങ് അയയ്ക്കുന്നതല്ല.

ഒരു ടീച്ചർക്ക് ഒരു വിദ്യാർഥിക്കായി എന്തെല്ലാം ചെയ്യാമോ അതിൻ്റെയെല്ലാം പോസിറ്റീവ് സൈഡുകൾ ഒരുപാട് കണ്ടതിൻ്റെ ഫലമായാണ് ഇന്ന് ഞാനിവിടെ വരെയെത്തിയത്.

എൻ്റ്രൻസ് റിസൾട്ട് വന്നപ്പൊ ആദ്യ തവണ റാങ്ക് 842 ആയിരുന്നു. അന്നത്തെ നില വച്ച് സർക്കാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ഒഴികെ മറ്റ് ഏത് കോഴ്സും കിട്ടും. എഞ്ചിനീയറിങ്ങിനുമുണ്ട് മോശമല്ലാത്ത റാങ്ക്. കൂടെയുള്ളവരെല്ലാം റിപ്പീറ്റ് ചെയ്യാൻ പോവുന്നു.

READ ALSO: ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം; കശ്മീര്‍ താഴ്‌വരയിലെ ജനങ്ങൾ മോദിക്ക് ജയ് വിളിക്കുമ്പോൾ ലോക രാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി പാക്കിസ്ഥാൻ

സ്വാശ്രയ മെഡിക്കൽ ഫീസ് അന്ന് 1.13 ലക്ഷം രൂപയാണ്. എനിക്ക് സ്വന്തം പേരിൽ അത്രയും തുക വായ്പയെടുത്താൽ അടച്ച് തീരുന്നതിനെക്കുറിച്ച് ഉറപ്പൊന്നുമില്ല. വീട്ടിൽ അത്രയും പൈസ എടുക്കാനില്ല. അതുകൊണ്ട് പട്ടിയുടെ കയ്യിൽ കിട്ടിയ മുഴുവൻ തേങ്ങപോലെ ഒരു റാങ്കുമായി ഇരിക്കുമ്പൊഴാണ് ഒരു ഫോൺ.

ഫോൺ വന്നത് അടുത്ത വീട്ടിലേക്കാണ്. ഞങ്ങൾക്ക് അന്ന് ഫോണില്ല. വിളിക്കാനുള്ളവർ അടുത്ത വീട്ടിലേക്ക് വിളിക്കും. അവർ ഞങ്ങളെ വിളിക്കും. അവിടെച്ചെന്ന് കാത്തിരിക്കും. പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിക്കുമ്പൊ സംസാരിക്കും.

ഇത്തവണ വിളിച്ചത് രണ്ട് വർഷം ഞായറാഴ്ച മാത്രം കണ്ട് പരിചയമുള്ള ജയ്സൺ സാറാണ്. ബ്രില്യൻ്റിലെ ലോങ്ങ് ടേം ബാച്ച് SM7 ൻ്റെ ക്ലാസ് ടീച്ചർ.

READ ALSO: അഡല്‍റ്റ് മൂവീസിന് ബ്ലൂ ഫിലിം എന്ന പേര് വന്നതെങ്ങനെ?

” നെൽസാ, എന്താ പ്ലാൻ? ”
” എന്ത് പ്ലാൻ? ഇതാണവസ്ഥ….”
” ശരി…ഏതായാലും നീ നാളെ അവിടെ വരെയൊന്ന് വാ..”

ചെന്നു. സർ അവിടത്തെ ഡയറക്ടർമാരോട് സംസാരിച്ചു. അവരുടെ ഹോസ്റ്റലിൽ, ഭക്ഷണവും താമസവുമെല്ലാമടക്കം നിന്ന് പഠിക്കാം… ഒരു പൈസയും കൊടുക്കേണ്ട…അങ്ങനെയാണ് ഒരു വർഷം കൂടി പഠിക്കാൻ വഴി തെളിയുന്നത്.

സ്വർണം ഒരു ആഗ്രഹത്തെക്കാൾ ബാദ്ധ്യതയായാണ് തോന്നിയിട്ടുള്ളത്. ഒരിക്കലൊഴികെ.

ഓണം കഴിഞ്ഞും ക്രിസ്മസ് കഴിഞ്ഞുമൊക്കെ ബ്രില്യൻ്റിൽ മോഡൽ എക്സാമുകളുണ്ടാവും. ഒന്നാം റാങ്കുകാരന്/കാരിക്ക് സ്വർണമെഡലാണ് സമ്മാനം. ഒരു മോഡലിന് ഒന്നാം റാങ്കിലെത്തി. നാളെ ഫലം പ്രഖ്യാപിക്കും. ആദ്യമായി കിട്ടാൻ പോവുന്ന ഒരു തരി സ്വർണവും സ്വപ്നം കണ്ട് കിടന്നു.പിറ്റേ ദിവസം ചെന്നപ്പൊഴാണറിഞ്ഞത് അര മാർക്ക് വ്യത്യാസത്തിൽ അത് വേറൊരാൾക്ക് പോയെന്ന്..

അന്ന് രണ്ടാം സമ്മാനമായി കിട്ടിയ നിലവിളക്ക് തരുന്ന കൂടെ അന്നത്തെ C2 ബാച്ചിൻ്റെ ക്ലാസ് ടീച്ചർ, Roshny G. Nair മിസ് ഒരു വാഗ്ദാനം കൂടി തന്നു. മൂന്ന് തവണ ഫസ്റ്റ് നേടിയാൽ ഒരു സമ്മാനം തരാം.

READ ALSO: കൊളംബോ സ്‌ഫോടനം : നിര്‍ണായക തെളിവ് തേടി പൊലീസ് : ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ ഏഴ് പേരെ കാണാതായതില്‍ ദുരൂഹത

ഡോക്ടർമാർക്കൊന്നും ഇപ്പൊ വിലയില്ലെന്നും നഴ്സാക്കിയാൽ ” പെമ്പിള്ളേരുടെ അപ്പന്മാർ കൊത്തിക്കൊണ്ടുപോവും ” എന്നുമൊക്കെ ഉപദേശിച്ച അഭ്യുദയകാംക്ഷികളോട് മൊത്തം യുദ്ധം ചെയ്ത് പഠിക്കാൻ പോവുമ്പൊ ആരുടെയെങ്കിലുമൊക്കെ മുന്നിൽ പ്രൂവ് ചെയ്യണ്ടേ?

അടുത്ത ഒരു മാസം ഒന്നാം സ്ഥാനം വേറാർക്കും വിട്ടുകൊടുത്തില്ല. ടീച്ചർ വാക്കുപാലിച്ചു. ഇരുണ്ട ഓറഞ്ച് നിറത്തിൽ ബ്ലാക്ക് പ്രിൻ്റ് – ഇലകളും വള്ളികളുമുള്ള ഷർട്ട്. അങ്ങനെയാണ് മെഡിക്കൽ കോളജ് വരെയെത്തുന്നത്.

ഇതൊക്കെ ക്ലൈമാക്സിനോടടുത്തുള്ള കഥകളാണ്.

അതിനു മുൻപുള്ള പതിനൊന്ന് വർഷം പട്ടിണി മാറ്റുന്നത് തൊട്ട് വീട്ടിൽ അക്ഷരാർഥത്തിൽ വെളിച്ചം കൊണ്ടുവരുന്നതിൽ വരെ പഠിപ്പിച്ച അദ്ധ്യാപകർക്കുള്ള പങ്ക് ഒരു കുറിപ്പിൽ ഒതുക്കാൻ പറ്റാത്തതാണ്.

ഇംഗ്ലീഷിനു മാർക്ക് കുറഞ്ഞതിൻ്റെ കാരണം തിരക്കി വീട്ടിൽ നിന്ന് ആളെ വിളിപ്പിച്ച അന്നത്തെ ഹെഡ്മിസ്ട്രസ് സ്വന്തം ചിലവിലാണ് അന്ന് ആവശ്യമായ രണ്ട് പോസ്റ്റുകളും മറ്റ് ചിലവുകളും തന്നതും പഠിക്കാൻ ടേബിൾ ലാമ്പ് വാങ്ങിച്ചുതന്നതും.

അന്ന് ഇരുചെവിയറിയാതെ ജോയിൻ്റ് അക്കൗണ്ടിൽ മാസാമാസം പൈസ ഇട്ടുതന്നിരുന്ന സാറും എം.ബി.ബി.എസ് പഠിക്കുന്ന സമയത്ത് എല്ലാ മാസവും മുടങ്ങാതെ ഒരു തുക തന്നുകൊണ്ടിരുന്ന ടീച്ചറെയുമൊന്നും മരിച്ചാലും മറക്കില്ല..

ഇതുവരെ അവർക്കാർക്കും ഒന്നും തിരിച്ചുകൊടുക്കാൻ പറ്റിയിട്ടില്ല….അവരിൽ പലരും ഈ കുറിപ്പ് വായിക്കും..അങ്ങനെ ഒരു തവണ വായിച്ചുകേട്ട് ആ എക്സൈറ്റ്മെൻ്റിൽ ഫോൺ വിളിച്ച ടീച്ചറുടെ സന്തോഷം പോലെ ചിലതല്ലാതെ

വെറുതെ ക്ലാസിൽ വന്ന് പാഠങ്ങൾ വായിച്ചുപോവുന്നതിനപ്പുറത്തേക്ക് കുറച്ചുപേരെങ്കിലും മെനക്കെട്ടതിൻ്റെ ഫലമാണ് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഒറ്റമുറി വീട്ടിലും ഒരു ഡോക്ടറെന്ന ബിരുദം വന്നത്. എഴുതാൻ തരക്കേടില്ലാത്ത ഒരു ഭാഷ കിട്ടിയത്….

അതുപോലെതന്നെ അന്നത്തെ ചെറുതും വലുതുമായ വേർതിരിവുകളും വിവേചനങ്ങളും വലിയ വലിയ മുറിവുകളുണ്ടാക്കിയവരുടെ കഥകളും ഒട്ടേറെ വായിച്ചിട്ടുണ്ട്. നേരിട്ട് കേട്ടിട്ടുമുണ്ട്. അപ്പൊഴൊക്കെ ആലോചിച്ചിട്ടുണ്ട്…

എനിക്ക് കിട്ടാൻ ഭാഗ്യമുണ്ടായിരുന്നതുപോലെ അവർക്കും ഒരുപിടി നല്ല അദ്ധ്യാപകരെ കിട്ടിയിരുന്നെങ്കിൽ..

ചിലപ്പൊ ലോകം തന്നെ മാറിയേനെ..

https://www.facebook.com/Dr.Nelson.Joseph/posts/2832580133432574

shortlink

Related Articles

Post Your Comments

Related Articles


Back to top button