ന്യൂഡൽഹി: വാഹന വിപണി ദിനം പ്രതി താഴേക്കെന്ന് റിപ്പോർട്ട്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയില്‍ ഇടിവുണ്ടാകുന്നത്. കാര്‍ വില്‍പനയിലും തുടര്‍ച്ചയായ ഇടിവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ALSO READ: സിഖ് വിരുദ്ധ കൂട്ടക്കൊല: കമൽ നാഥിനും പൂട്ട് വീണേക്കും, രാജി ആവശ്യപ്പെട്ട് അകാലി ദൾ
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് രേഖകള്‍ പ്രകാരം ഓഗസ്റ്റില്‍ കാറുള്‍പ്പെടെയുള്ള യാത്രാവാഹന വില്‍പന 31.57 ശതമാനമാണ് ഇടിഞ്ഞത്. 1,96,524 യൂണിറ്റാണ് ഓഗസ്റ്റില്‍ വില്‍പന നടത്തിയത്. കാര്‍ വില്‍പന 41.09 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓഗസ്റ്റില്‍ വില്‍പന അവസാനിപ്പിച്ചത്.
ഇരുചക്ര വാഹന വിപണിയില്‍ 22 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കാളായ മാരുതി സുസുകി കഴിഞ്ഞ ആഴ്ച ഗുരുഗ്രമിലെയും മനേസറിലെയും ഫാക്ടറികള്‍ രണ്ട് ദിവസം അടച്ചിട്ടിരുന്നു. വാഹന വിപണിയിലെ തളര്‍ച്ച വന്‍ തൊഴില്‍ നഷ്ടത്തിനും കാരണമായി. 3.5 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 1997-1998ന് ശേഷം ആദ്യമായാണ് വില്‍പനയില്‍ ഇത്രയും ഇടിവ് വരുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ വില്‍പനയില്‍ 39 ശതമാനമാണ് ഇടിവുണ്ടായത്.
ALSO READ: നുഴഞ്ഞു കയറ്റം: പാക്കിസ്ഥാന്റെ ശ്രമം പാളി; സൈന്യം വീഡിയോ പുറത്തു വിട്ടു
വരുന്ന അവധി സീസണില്‍ വിപണി മെച്ചപ്പെടുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
Post Your Comments