Latest NewsNewsInternational

കുഞ്ഞുങ്ങള്‍ക്ക് ബാറ്ററി കളിപ്പാട്ടം നല്‍കുന്നതിന് മുമ്പ് ഈ അമ്മയുടെ അനുഭവം അറിയണം

മിക്ക കുഞ്ഞുങ്ങളും ബാറ്ററി കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കാറുണ്ട്. എന്നാല്‍ ബാറ്ററി കളിപ്പാട്ടം കൊണ്ട് കളിച്ച തന്റെ മകള്‍ക്കുണ്ടായ അനുഭവം പറയുകയാണ് ഒരമ്മ. വെറുമൊരു വയറുവേദനയുമായാണ് എല്‍സി റോസി എന്ന രണ്ടുവയസ്സുകാരിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വിദഗ്ധപരിശോധനയില്‍ കുഞ്ഞിന്റെ ഉള്ളില്‍ മാരകമായ ലിഥിയം ബാറ്ററി കുടുങ്ങി കിടപ്പുണ്ടെന്ന് കണ്ടെത്തി. ജീവന്‍ വരെ നഷ്ടമായേക്കാവുന്ന ഗുരുതരാവസ്ഥയിലാണ് കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയുടെ തൊണ്ടയ്ക്കും അന്നനാളത്തിനും ഇടയിലായിട്ടായിരുന്നു ബാറ്ററി കിടപ്പുണ്ടായിരുന്നത്. ഒരു ചെറിയ നാണയത്തിന്റെ അത്രപോലും വലിപ്പമില്ലാത്ത ബാറ്ററി. കുട്ടി ഇത് വിഴുങ്ങിയിട്ട് 24 മണിക്കൂറോളം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബാറ്ററി എല്‍സിയുടെ തൊണ്ടയിലിരുന്നു പുകഞ്ഞ് ഒരു മുറിവുണ്ടാക്കിയിരുന്നു. ഏതോ കളിപ്പാട്ടത്തില്‍ നിന്നാകും കുട്ടിയുടെ ഉള്ളിലെത്തിയതെന്ന് അമ്മ ക്രിസ്റ്റി ടഫ് പറയുന്നു.

ഡോക്ടര്‍മാര്‍ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകും മുന്‍പ് അവള്‍ക്ക് അവസാനചുംബനം നല്‍കാന്‍വരെ ഡോക്ടര്‍ തന്നോട് പറഞ്ഞിരുന്നെന്ന് ക്രിസ്റ്റി വേദനയോടെ ഓര്‍ക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും ദൈവം തന്റെ കുഞ്ഞിനെ തിരികെ നല്‍കിയെന്ന് ഇവര്‍ പറഞ്ഞു.

5 ദിവസം അത്യാസന്നവിഭാഗത്തില്‍ കിടന്ന ശേഷം എല്‍സി പതിയെ ജീവിതത്തിലേക്ക് വന്നു. തൊണ്ടയിലെ മുറിവ് ഉണങ്ങാന്‍ എല്‍സി ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. എല്‍സി ഉള്‍പ്പെടെ നാല് മക്കളുടെ അമ്മയാണ് ക്രിസ്റ്റി. കാര്‍ കീ, റിമോട്ട് കണ്‍ട്രോള്‍ കളിപ്പാട്ടങ്ങള്‍, മ്യൂസിക് ഗ്രീറ്റിങ് കാര്‍ഡ് എന്നിവയിലാണ് സാധാരണ ബട്ടന്‍ ബാറ്ററി ഉപയോഗിക്കാറ്. ഭാഗ്യം കൊണ്ട് മാത്രമാണ് അവളുടെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് ബട്ടന്‍ ബാറ്ററി പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ക്രിസ്റ്റി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button