USALatest NewsNewsGulf

ഇറാന് പറ്റിയ അമളി; യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ പ്രസിഡന്റ് രാജി വയ്ക്കണം; പ്രതിഷേധം കനക്കുന്നു

ഇറാൻ: യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ ഇറാനിൽ പ്രതിഷേധം കനക്കുന്നു. ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനിയടക്കം മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. യുക്രൈനിന്‍റെ യാത്രാ വിമാനം ഇറാൻ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം തുറന്ന് സമ്മതിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് അടക്കം പ്രതിഷേധം അലയടിച്ച് തുടങ്ങിയത്.

ഇറാന് പറ്റിയ അബദ്ധത്തിൽ കൊല്ലപ്പെട്ട 176 പേരിൽ ഭൂരിഭാഗവും ഇറാൻ പൗരൻമാർ തന്നെയാണ്. സ്വന്തം പൗരൻമാർക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കിൽ പിന്നെ ആർക്ക് സുരക്ഷ നൽകാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്നു 176 യാത്രക്കാരുള്ള വിമാനം.

അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാഖിൽ ഇറാൻ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമായിരുന്നു സംഭവം. അമേരിക്ക വധിച്ച ഇറാനിലെ ഉന്നത സൈനിക കമാൻഡർ കാസിം സൊലേമാനിയുടെ മരണത്തിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ നടപടി. ആക്രമണത്തിൽ ’80 യുഎസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു’ എന്നായിരുന്നു ഇറാന്‍റെ അവകാശവാദം. ഇതിന് തൊട്ടുപിന്നാലെ യുക്രൈൻ വിമാനം ഇറാനിൽ തകർന്നുവീണപ്പോൾ, അമേരിക്ക തിരിച്ചടിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

ALSO READ: ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം

അതേസമയം, ഇറാൻ സർക്കാർ അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിച്ചില്ല. ആദ്യമേ തന്നെ ഇതൊരു അപകടമാണെന്ന വാദമാണ് ഉന്നയിച്ചത്. പക്ഷേ, അതിനെതിരെ അമേരിക്കയടക്കം രംഗത്തെത്തി. ഇറാൻ തന്നെയാണ് വിമാനം വെടിവച്ചിട്ടതെന്ന് അമേരിക്ക ആരോപിച്ചു. ബുധനാഴ്ച ടെഹ്റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുക്രൈൻ വിമാനമായ PS 752 പെട്ടെന്ന് തകർന്ന് വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button