KeralaLatest NewsNews

മാണി സി കാപ്പനെതിരായ ഹർജി കോടതി തള്ളി : നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന് കാട്ടിയാണ് ഹർജി നൽകിയിരുന്നത്.

കോട്ടയം: പാലാ എം എൽ എ മാണി സി കാപ്പനെതിരെ മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ സ്വകാര്യഹർജി പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരുപാധികം തള്ളി. മാണി സി കാപ്പൻ പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന് കാട്ടിയാണ് ഹർജി നൽകിയിരുന്നത്. സ്ഥാനാർത്ഥിയുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, ആദായനികുതി, ബാധ്യതകൾ, ഭാര്യയുടെയും മക്കളുടെയും ആസ്തി മുതലായ കാര്യങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചായിരുന്നു ഹർജി.

കൂടാതെ കമ്പനി ഓഹരി ഉടമയാണെന്ന വിവരവും ബാങ്ക് ബാധ്യതകളുടെ വിവരവും മറച്ചുവച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം 125 A പ്രകാരം ഇത് കുറ്റകരമാണെന്നും ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ കോടതിയെ സമീപിച്ചത്.

ഇതോടൊപ്പം ഹർജിക്കാരനും മാണി സി കാപ്പനും തമ്മിൽ കരാർ ഉണ്ടെന്നും ഹർജിക്കാരന് മാണി സി കാപ്പൻ പണം നൽകാനുണ്ടെന്നും ഇത് സംബന്ധിച്ച് മുംബൈയിലും എറണാകുളത്തും കേസ് നിലനിൽക്കുന്നുവെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

എന്നാൽ കോടതി ഹർജിക്കാരനെ വിസ്തരിച്ചപ്പോൾ ഹർജിക്കനുസൃതമായി മൊഴി നൽകാൻ ഹർജിക്കാരനു സാധിച്ചിട്ടില്ലായെന്നും ആരോപണങ്ങൾ ജനപ്രാതിനിത്യ നിയമ പ്രകാരം നില നിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് പി എ സിറാജുദ്ദീൻ വിധിയിൽ പറഞ്ഞു.

മുമ്പ് ഇക്കാര്യങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രികാ സൂക്ഷ്മപരിശോധനാ സമയത്ത് മാണി സി കാപ്പന്റെ പത്രിക തള്ളിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ പരാതികളിൽ കഴമ്പില്ലെന്നു കണ്ടതോടെ അന്ന് തർക്കങ്ങൾ പരിഗണിക്കപ്പെട്ടില്ല. പിന്നീട് ദിനേശ് മേനോൻ കോടതിയെ സമീപിക്കുകയായിരുന്നു.

മാണി സി കാപ്പൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശപത്രിക കൊടുക്കുന്ന എല്ലാ അവസരങ്ങളിലും കഴമ്പില്ലാത്ത ഇത്തരം പരാതികൾ ഉയർന്നിരുന്നു. ഇതാവട്ടെ രാഷ്ട്രീയ പ്രതിയോഗികൾ തെരഞ്ഞെടുപ്പുകളിൽ ആയുധമാക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ നൽകിയ സത്യവാങ്മൂലം ഉപയോഗിച്ചും വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ പാലായിലെ ജനം ഇക്കാര്യങ്ങൾ തള്ളിക്കളഞ്ഞ് മാണി സി കാപ്പനെ വിജയിപ്പിക്കുകയായിരുന്നു.

നീതിയുടെ വിജയമാണ് കോടതി വിധിയെന്ന് മാണി സി കാപ്പൻ എം എൽ എ ഇതേക്കുറിച്ച് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button