Latest NewsIndia

ചൈനയെന്ന വേട്ടനായയ്‌ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം, ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും നമ്മുടെ ശത്രുക്കൾ മാത്രമാണ് : അഞ്ജു പാർവതി എഴുതുന്നു

ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ നേര്‍രേഖകളായിരുന്നു. എന്നിരുന്നാലും ആ ബന്ധം ഏറെ ശക്തപ്പെട്ടത്‌ 1950ലെ തായ്‌വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ അംഗീകരിക്കുന്നതു മുതൽക്കേയായിരുന്നു. പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം..

പിന്നീടു ശക്തമായി തുടങ്ങിയ ആ ഊഷ്മളബന്ധത്തിനുമേല്‍ വിള്ളല്‍ വീണുതുടങ്ങി.അതിതാ ലഡാക്ക് മേഖലയിലെ അതീവഗുരുതരമായ സംഘർഷത്തിലെത്തി നില്ക്കുന്നു.അതിര്‍ത്തിപ്രശ്നങ്ങള്‍ മാത്രമാണോ ഇരുരാജ്യങ്ങള്‍തമ്മിലുള്ള സൗഹൃദനദിക്ക് കുറുകെ നിന്നത്??എന്ന് മുതല്‍ക്കാണ് ഈ സൗഹൃദത്തിനുമേല്‍ വിള്ളല്‍ വീണുതുടങ്ങിയത്?? ഇന്ത്യ ചൈനയ്ക്ക് ഒരു ഭീഷണിയാണെന്ന,സാമ്പത്തിക-വ്യാപാരബന്ധങ്ങളിൽ ഇനിയങ്ങോട്ട് തങ്ങളേക്കാൾ ഒരുപടി മുന്നിലായിരിക്കും ഇന്ത്യയെന്ന ഉൾഭീതിയല്ലേ ഈ സംഘർഷത്തിലേയ്ക്ക് അവരെകൊണ്ടെത്തിച്ചത്?

1962ലെ യുദ്ധത്തോടെ തുടങ്ങുന്നു ഇരുവർക്കുമിടയിലെ ആ വിള്ളലിന്റെ തുടക്കം..ഹിമാലയന്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം വളരെ വേഗം ഒരു യുദ്ധത്തിനു വഴിമാറി.ടിബറ്റന്‍ ആത്മീയഗുരു ദലൈലാമയ്ക്ക് ഇന്ത്യയില്‍ അഭയംകൊടുക്കുക വഴി ചൈനയുടെ കണ്ണിലെ കരടായി ഇന്ത്യ മാറി.1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്. യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മോശമല്ലാത്ത രീതിയില്‍ ആള്‍നാശം ഉണ്ടാവുകയും ചെയ്തു.

പിന്നീടു 1967ലും നാഥുലാപ്രശ്നമെന്നും ചോലാ സംഭവമെന്നും അറിയപ്പെടുന്ന രണ്ടു യുദ്ധസമാനമായ സാഹചര്യങ്ങള്‍ സിക്കിമില്‍ ചൈനയുടെ നേതൃത്വത്തില്‍ നടന്നു.സിക്കീമില്‍ നിന്നും ചൈനീസ്‌പട്ടാളം ഇറങ്ങിപോകാന്‍ വൈമുഖ്യംകാട്ടിയ സംഭവമാണ് “ചോല” സംഭവം..1967 ൽ നാഥു ല ചുരത്തിന്റെ ഭാഗമായ യാക്ക് ലയിൽ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടൻമാർ ഭാരതീയ സൈനികർക്കു നേരെ വെടിയുതിർത്തു. പക്ഷെ 62 ലെ പാഠം ഉൾക്കൊണ്ട് വിന്യസിച്ചിരുന്ന ഇന്ത്യൻ പീരങ്കിപ്പട ചൈനീസ് ബങ്കറുകൾക്കു മേലെ തീമഴ പെയ്യിച്ചു. അന്ന് ചുവന്ന ഡ്രാഗൺമാർനമുക്ക് മുന്നിൽ വെറും ഈയാംപാറ്റകളായി മാറി.എത്രയോ ചൈനീസ് ബങ്കറുകൾ നാമാവശേഷമാക്കി നമ്മുടെ വീരസൈനികർ. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രൻമാരെ നഷ്ടമായെങ്കിൽ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.

1962-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന അതിര്‍ത്തി യുദ്ധത്തിന് ശേഷം യാങ്സെയിലും ഗംഗയിലും വെള്ളം എത്രമാത്രം ഒഴുകിയോ അത്രമാത്രം സൗഹൃദവും വിശ്വാസവും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ നിന്നും ഒഴുകിപോയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ ചൈന അവകാശവാദം ഉന്നയിച്ചതോടുകൂടി ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1998-ല്‍ ഇന്ത്യ രണ്ടാം ഘട്ട ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ വീണ്ടും തീപ്പൊരി പാറി. അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയെ ‘ഇന്ത്യയുടെ ഒന്നാമത്തെ പ്രബല ശത്രു’ എന്നു വിശേഷിപ്പിച്ചു.

ചൈന ആണ് യഥാർത്ഥ ശത്രു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കമ്യുണിസ്റ്റുകൾ അടക്കം ഇന്ത്യയിലെ ഇടതു വശത്തു ബൗദ്ധിക പക്ഷാഘാതം സംഭവിച്ച എല്ലാവരും ജോർജിനെ സി ഐ എ ചാരൻ ആക്കാൻ മത്സരിച്ചതും ചരിത്രം. ചൈനയാകട്ടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ ഒരിക്കലും അംഗീകരിച്ചതുമില്ല. അതിനെതിര് നിന്ന ഏക വീറ്റോ അധികാര രാജ്യവും ചൈനയാണ്.. ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ചൈന തന്ത്രപരമായി കൂച്ചുവിലങ്ങിടുകയും ചെയ്തു.

എന്നും ചൈനയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ.പീപ്പിള്‍സ്‌ റിപ്പബ്ലിക് ഓഫ് ചൈനയുടെ പിറവിമുതല്‍ യു.എന്‍ സ്ഥിരാംഗത്വം ചൈനയ്ക്കു നല്‍കാന്‍വേണ്ടി ഇടതുപക്ഷചേരിക്കൊപ്പം നില്ക്കുകയും ചെയ്തിരുന്നു ഇന്ത്യ .സ്വതന്ത്ര ഇന്ത്യ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ചൈനീസ് റിപ്പബ്ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലര്‍ത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയില്‍ സാഹോദര്യംവച്ചുപുലര്‍ത്തുകയും ചെയ്തുപോന്നിരുന്നു. എന്നും ചൈനയുമായി ഇന്ത്യ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചൈന നയിച്ചിരുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ആദ്യമായി ചേര്‍ന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

അതുപോലെ ബ്രസീലിനും റഷ്യക്കും സൗത്ത് ആഫ്രിക്കക്കുമൊപ്പം ബ്രിക്‌സിന്റെ ഭാഗമാണ് ഇന്ത്യയും ചൈനയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി ഉച്ചകോടികളിലും ഫോറങ്ങളിലും ഇന്ത്യയും ചൈനയും കൈകോര്‍ത്തിട്ടുണ്ട്. ചൈനക്കെതിരെ പ്രത്യക്ഷമായി നടപടിയെടുക്കാനും ഇന്ത്യ വൈമുഖ്യം കാട്ടിയിട്ടുണ്ട്. ഉയിഗൂര്‍ നേതാവ് ഡോല്‍ക്കന്‍ ഈസയുടെ വിസ നിഷേധിച്ച സംഭവത്തില്‍ നിന്ന് അത് വ്യക്തമാണ്. മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈന കൈകൊണ്ട നടപടിക്ക് പ്രതികാരമെന്നോണം ആണ് ഡോല്‍ക്കന്‍ ഈസക്ക് ഇന്ത്യ വിസ അനുവദിച്ചത്. എന്നാല്‍ ചൈനയുടെ ശക്തമായ പ്രതിഷേധത്തെ മാനിക്കാതിരിക്കാനും ഇന്ത്യക്ക് ആവുമായിരുന്നില്ല. 2014 സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചതോടെ ഇന്ത്യാ-ചൈനാ ബന്ധങ്ങളില്‍ വീണ്ടും ഊഷ്മളത കൈവന്നുവെന്നു കരുതിയതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയില്‍ ചൈനയും സന്ദര്‍ശിച്ചതോടെ ഇരുരാജ്യങ്ങളും സൗഹാര്‍ദ്ദത്തിലേക്ക് എന്ന തരത്തില്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയതുമാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലേയ്ക്കും മാലദ്വീപിലേയ്ക്കും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ , ഒരു ‘സമുദ്ര സില്‍ക്ക് റൂട്ടി’ന് ശ്രീലങ്കയെയും മാലദ്വീപിനെയും ക്ഷണിച്ചപ്പോള്‍ മനസ്സിലായി ആട്ടിന്‍തോലണിഞ്ഞ ആ നല്ല അയല്‍ക്കാരന്റെ ഉള്ളിലുള്ള അധികാരത്തിന്റെ ത്വര.നേപ്പാളിൽ പ്രചണ്ഡ സർക്കാരിനെ ഉണ്ടാക്കിയതും ഇന്ത്യയിൽ മാവോയിസ്റ്റുകളെന്ന കപട വിപ്ലവകാരികളെ സപ്പോർട് ചെയ്തതും മൈനിങ് മേഖലകളിൽ ഭീകരത അഴിച്ചു വിട്ടതുമൊക്കെ ദീർഘ കാല ഉദ്ദേശത്തോടെ തന്നെ ആണ് .

ഇന്ന് ചൈനയുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ട്. ഇന്ന് ഇന്ത്യക്ക് നട്ടെലുള്ള ഒരു ജനനായകനുണ്ട്..പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനികനീക്കം ചൈനയെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോഡിയെടുക്കുന്ന നയതന്ത്രനീക്കങ്ങള്‍ ചൈനയെ വല്ലാതെസമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്.ഏഷ്യൻ രാജ്യങ്ങളില്‍ ഇന്ത്യ നടത്തുന്ന നയതന്ത്രയിടപാടുകള്‍ ചൈന ഗൌരവതരമായി കാണുന്നുണ്ട്..

ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോള്‍ ഇന്ത്യ, ചൈനയുടെ അതൃപ്തികള്‍ക്ക് പാത്രമായ ജപ്പാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നു. ഇന്ത്യന്‍ സമുദ്രമേഖലകളിലേക്ക് ചൈന കടന്നുകയറാന്‍ നീക്കം നടത്തുമ്പോള്‍ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. ശ്രീലങ്കയിലും മാലദ്വീപിലും സാമ്പത്തികമായി ഇടപ്പെട്ടുകൊണ്ട് ചൈന അവരെകൂടെകൂട്ടാന്‍ തുനിയുമ്പോള്‍ ഇന്ത്യ അവരുടെ രാഷ്ട്രീയ,സാമൂഹ്യകാര്യങ്ങളില്‍ പോലും സജീവമായി ഇടപെട്ടുകൊണ്ട് അവര്‍ക്കൊപ്പം നിലക്കൊള്ളുന്നു. അല്ലെങ്കിലും ഭാരതം എന്നും അങ്ങനെയാണല്ലോ.വസുധൈവകകുടുംബമെന്ന തത്വത്തിലൂന്നി,ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന മന്ത്രത്തെ ആത്മാവില്‍ ആവാഹിച്ച ഒരു രാജ്യത്തിന്‌ അധികാരമോഹവും ആക്രമണവും എന്നും തീണ്ടാപാടകലെ തന്നെയായിരിക്കും.

ചൈനയെന്നും ഒറ്റുകാർ തന്നെയായിരുന്നു.അവരെന്നും ആട്ടിൻത്തോലണിഞ്ഞ ചെന്നായ്ക്കൾ തന്നെയായിരുന്നു.അല്ലെങ്കിൽ ലോകമെങ്ങും ഒരു മഹാമാരിയിൽ,അതും അവരുടെ മാത്രം സംഭാവനയായ മഹാമാരിയിൽ നട്ടംതിരിയുമ്പോൾ അതിർത്തി മാന്താൻ ഇറങ്ങിപുറപ്പെടുന്ന മറ്റൊരു രാജ്യമുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സേച്ഛാധിപത്യ രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അതിർത്തിയിൽ കടന്നുകയറി നടത്തിയ ഈ ആക്രമണം ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിനേറ്റ വലിയൊരു ക്ഷതമാണ്.

ഒപ്പം ആ ഇരുപതുസൈനികരുടെ വീരമൃത്യു ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ചൈനയ്ക്കെതിരെ ആളിപ്പടരുന്ന തീയാണ്.രാഷ്ട്രീയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും പൗരന്മാർക്കിടയിലും ജനനേതാക്കൾക്കിടെയും ഉണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാരാണ്.ചൈന നമ്മുടെ ശത്രുവാണ്.ആ ശത്രുവിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ മനസ്സുറപ്പുള്ളവരാണ് യഥാർത്ഥ ഇന്ത്യക്കാർ. ചൈനയെന്ന ഒറ്റുകാരനെ ചങ്കിലേറ്റുന്നവർ ആരായാലും അവർ രാജ്യദ്രോഹികളാണ്.

ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ ഭരണ കൂടം അല്ല ചൈന .അത് കൊണ്ട് തന്നെ കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാനും മടിക്കില്ല. നമ്മുടെ നിയന്ത്രണരേഖ കടന്ന് വന്ന് നീചവും കുടിലവുമായ സൈനികനീക്കം നടത്തിയവരാണ് അവർ.ചൈനയെന്ന വേട്ടനായയ്‌ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം.ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്.

അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button