Latest NewsIndiaNews

പാകിസ്ഥാനില്‍ നിന്നും കുടിയേറിയ 11 അംഗ ഹിന്ദു കുടുംബം മരിച്ച നിലയില്‍

ജോധ്പൂര്‍ • രാജസ്ഥാനിലെ ജോധ്പൂരില്‍ പാക്കിസ്ഥാനി ഹിന്ദു കുടിയേറ്റ കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കുടിലിന് പുറത്ത് ജീവനോടെയുള്ള മറ്റൊരു കുടുംബാംഗത്തെയും പോലീസ് കണ്ടെത്തി. ഇദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പോലീസ് പറഞ്ഞു.

ദെച്ചു പ്രദേശത്തെ ലോഡ ഗ്രാമത്തിലെ ഒരു ഫാമിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന കുടിലിന് പുറത്താണ് ഒരംഗത്തെ ജീവനോടെ കണ്ടെത്തിയത്. എന്നാൽ സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ ബർഹത്ത് പറഞ്ഞു.  പുറത്ത് ഉറങ്ങുകയായിരുന്നതിനാൽ കുടിലിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മരണ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ബർഹത്ത് പറഞ്ഞു. എന്നാൽ എല്ലാ അംഗങ്ങളും രാത്രിയിൽ ഏതോ രാസവസ്തുക്കൾ കഴിച്ച് ആത്മഹത്യ ചെയ്തതായാണ് തോന്നുന്നതെന്നും കുടിലിന് ചുറ്റുമുള്ള ചില രാസവസ്തുക്കളുടെ ഗന്ധം ഇത് സൂചിപ്പിക്കുന്നതായും ബർഹത്ത് പറഞ്ഞു.

മൃതദേഹങ്ങളിലൊന്നും പരിക്കേറ്റ അടയാളമോ ബലപ്രയോഗത്തിന്റെ ലക്ഷണമോ ഇല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ അന്തിമ നിഗമനത്തിലെത്താൻ പോലീസ് ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയു സഹായം തേടിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ കുടുംബത്തിനുള്ളിൽ എന്തെങ്കിലും തര്‍ക്കം ഉണ്ടായിരുന്നതായാണ് നിഗമനം . രക്ഷപ്പെട്ടയാളെ ചോദ്യം ചെയ്ത ശേഷം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ഭീൽ സമുദായത്തിൽപ്പെട്ട കുടിയേറ്റക്കാർ ഫാം വാടകയ്ക്ക് എടുത്തിരുന്നുവെന്നും ബർഹത്ത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button