KeralaLatest NewsNews

‘സ്വർണ കള്ളക്കടത്തുകാർ നാളെ മുതൽ ഇ-വേ ബിൽ എടുക്കുമെന്ന് വിശ്വസിക്കുന്ന ആളാണോ നമ്മുടെ ധനമന്ത്രി?’ വിമർശനവുമായി വി.ഡി സതീശൻ

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് തടയാൻ ഇ-വേ ബിൽ ഏർപ്പെടുത്തുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ തീരുമാനത്തെ പരിഹസിച്ച് വി.ഡി സതീശൻ എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വർണം പോലുള്ള ലോഹം സ്വകാര്യ ബാഗേജിൽ വളരെ സുരക്ഷിതവും രഹസ്യവുമായി ആർക്കും കൊണ്ട് പോകാമെന്നിരിക്കെ ഇ-വേ ബില്ലിന് എന്താണ് പ്രസക്തി? കള്ളക്കടത്ത് നടത്തുന്ന ആളുകൾ നാളെ മുതൽ ഇ-വേ ബിൽ എടുത്ത് സ്വർണ കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്ന ആളാണോ നമ്മുടെ ധനമന്ത്രിയെന്ന് അദ്ദേഹം ചോദിക്കുന്നു.

Read also: അയോധ്യയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടത്: നിലപാട് എടുക്കുന്നത് മറ്റാരും പറയുന്നത് കേട്ടല്ല’; പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി കമല്‍നാഥ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിൽ സ്വർണ്ണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തും, ജി എസ് ടി നിയമത്തിന്റെ 130 -ാം വകുപ്പനുസരിച്ച് സ്വർണ്ണം പിടിച്ചെടുക്കും, പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകും തുടങ്ങിയ “വിപ്ലവകരമായ ” സ്വർണ്ണ പ്രഖ്യാപനങ്ങൾ ധനമന്ത്രി ഡോ.തോമസ് ഐസക്ക് നടത്തിയിരിക്കുകയാണ്.
ജി എസ് ടി നിയമം വന്നിട്ട് മൂന്ന് കൊല്ലമായി. ഇതുവരെ 130 -ാം വകുപ്പ് എവിടെയായിരുന്നു ? 129-ാം വകുപ്പ് ഉപയോഗിച്ചപ്പോൾ കേരള ഹൈക്കോടതി ഇടപെട്ടത്രെ! 129 -ാം വകുപ്പനുസരിച്ച് 130 ൽ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് തന്നെ തട്ടിപ്പല്ലേ? കോടതി ഇടപെട്ട് സ്വർണക്കടത്തുകാരനെ രക്ഷിക്കാനുള്ള വഴിയുണ്ടാക്കിക്കൊടുക്കൽ.!!
കഴിഞ്ഞ മൂന്നു കൊല്ലമായി സംസ്ഥാന നികുതി വകുപ്പ് സ്വർണത്തിലെ നികുതി തട്ടിപ്പ് തടയാൻ ഒരു ചുക്കും ചെയ്തില്ല. ആയിരക്കണക്കിനു കോടി രൂപ നികുതി ചോർച്ചയുണ്ടായി. മാർച്ച് 4 ന് ഞാനിത് നിയമസഭയിൽ കൊണ്ടു വന്നപ്പോഴും നികുതി വകുപ്പിന് ഒന്നും ചെയ്യാൻ പറ്റില്ല എന്ന നിലപാടാണ് മന്ത്രി എടുത്തത്. തങ്ങൾക്ക് അധികാരമുണ്ടെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. വളരെ വൈകിയാണെങ്കിലും!
സ്വർണ്ണം പോലുള്ള ലോഹം സ്വകാര്യ ബാഗേജിൽ വളരെ സുരക്ഷിതവും രഹസ്യവുമായി ആർക്കും കൊണ്ട് പോകാമെന്നിരിക്കെ EWay bill ന് എന്താണ് പ്രസക്തി?
കള്ളക്കടത്ത് നടത്തുന്ന ആളുകൾ നാളെ മുതൽ E- Way bill എടുത്ത് സ്വർണ കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്ന ആളാണോ നമ്മുടെ ധനമന്ത്രി?

പിന്നെ സ്വർണ്ണം കണ്ട് കെട്ടുമെന്നും ഇൻഫോർമാർക്ക് കേന്ദ്ര മാതൃകയിൽ പാരിതോഷികം നൽകുമെന്നുമുള്ള ഈ വൈകിയ വേളയിലുള്ള പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും ചട്ടം 130 അ നു സരി ച്ച് ചരക്കുകൾ കണ്ട് കെട്ടുന്നതിന് മുമ്പ് പാലിക്കപെടേണ്ട നിയമപരമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്. പിന്നെ ഇത് പിടിക്കുന്ന ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരമാണ് ഇത് മനഃപൂർവ്വം ചെയ്തതാണ് എന്ന് തീരുമാനിക്കൽ . ഇത് വൻതോതിലുള്ള ഉദ്യോഗസ്ഥ തല അഴിമതിക്ക് കളമൊരുക്കും. വളരെ കൃത്യമായി നടപടി ക്രമങ്ങൾ പാലിച്ച് ചെയ്തില്ലെങ്കിൽ ഈ നടപടിയും കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
വകുപ്പ് 129 വാഹനങ്ങളിലെ ചരക്ക് നീക്കം സംബന്ധിച്ച ക്രമക്കേടുകൾക്ക് എതിരെ ഉപയോഗിക്കാനുള്ളതാണ് എന്നിരിക്കെ ഈ ചട്ടം ഉപയോഗിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയവരുടെ വാഹനവും ചരക്കും കണ്ട് കെട്ടാൻ നടപടി സ്വീകരിച്ചപ്പോൾ ആണ് ബഹു. കേരള ഹൈക്കോടതി ഇടപ്പെട്ട് നിയമവിരുദ്ധമായ ഈ അമിതാധികാരം ഉപയോഗിക്കുന്നതിൽ നിന്ന് വകുപ്പിനെ തടഞ്ഞത്.
നികുതി വകുപ്പ് ചെയ്യേണ്ടത് ഇന്റലിജൻസ് , സർവ്വയിലൻസ് സംവിധാനങ്ങൾ മെച്ചപ്പെടുത്തി നികുതി ചോർച്ച തടയാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. അതിനുള്ള ആർജവം ഈ സർക്കാർ ഇനിയെങ്കിലും കാണിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

സ്വർണക്കടത്തുകാർക്ക് അത്രക്ക് സ്വാധീനമാണേ!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button