Latest NewsNewsInternational

ചൈനയ്ക്ക് ഭീഷണിയായി ശത്രു രാജ്യങ്ങളുടെ കൂടിച്ചേരല്‍; സൈന്യത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്ത് ചൈനീസ് പ്രസിഡന്റ്

മാസങ്ങളോളം ചൈനയെ നേരിടാന്‍ ഉറച്ച്‌ ഇന്ത്യ സൈനികരെ അണിനിരത്തിയത് ചൈനയ്ക്ക് ക്ഷീണമായി.

ബീജിംഗ്: ചൈനയ്ക്ക് ഭീഷണിയായി ശത്രു രാജ്യങ്ങളുടെ കൂടിച്ചേരല്‍. ശത്രുരാജ്യങ്ങളെ എല്ലായ്‌പ്പോഴും പ്രതിരോധത്തില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുക എന്ന നയമാണ് ചരീത്രാതീത കാലം മുതല്‍ക്കേ ചൈന സ്വീകരിച്ചിരുന്നത്. നൂറടി കൈയ്യേറി അമ്പത് അടി പിന്മാറുന്ന ചൈനയുടെ നയത്തിന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത് ലഡാക്കില്‍ ഇന്ത്യന്‍ മണ്ണില്‍ കാല് വയ്ക്കാന്‍ ശ്രമിച്ചതോടെയാണ്. മാസങ്ങളോളം ചൈനയെ നേരിടാന്‍ ഉറച്ച്‌ ഇന്ത്യ സൈനികരെ അണിനിരത്തിയത് ചൈനയ്ക്ക് ക്ഷീണമായി.

മറ്റു രാജ്യങ്ങളും ചൈനയെ നേരിടാനുള്ള ഇന്ത്യന്‍ കരുത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതോടെ ചൈന മേഖലയില്‍ കൂടുതലായി ഒറ്റപ്പെടുകയായിരുന്നു. ലഡാക്കിലെ ചെറുത്ത് നില്‍പ്പിന് പിന്നാലെ ഇന്ത്യ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ കൂടുതല്‍ ശക്തപ്പെടുത്തി. അമേരിക്കയും, ജപ്പാനും, ഓസ്‌ട്രേലിയയും, ഇന്ത്യയും ഉള്‍പ്പെടുന്ന കൂട്ടായ്മയെ ഒന്നിപ്പിക്കുന്ന ഘടകം തന്നെ ചൈനയെ പ്രതിരോധിക്കുക എന്ന നയമാണ്. തെക്കന്‍,കിഴക്കന്‍ ചൈന കടലിലെ കൈയ്യേറ്റങ്ങളും, ലഡാക്കിലെ അതിക്രമങ്ങളും ഇതിന് ശക്തിയേറ്റുന്നു. എല്ലാ കൊല്ലവും സംഘടിപ്പിക്കുന്ന മലബാര്‍ നാവിക അഭ്യാസങ്ങളില്‍ ഇക്കുറി ഓസ്‌ട്രേലിയ പങ്കെടുത്തതും ക്വാഡിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഏഷ്യയിലെ തന്നെ വമ്പന്‍ ശക്തികള്‍ ഒന്നിക്കുമ്പോള്‍ ആസിയാന്‍ രാജ്യങ്ങളും ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളെ ശക്തമായി നേരിടാനൊരുങ്ങുകയാണ്.

Read Also: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; മാറ്റം അനിവാര്യമാണെന്ന് പ്രധാനമന്ത്രി

ചൈനയുമായുള്ള വ്യാപാരബന്ധങ്ങള്‍ ഒരു വശത്ത് തളിര്‍ക്കുമ്പോഴും ചൈന തങ്ങളെ മൊത്തമായി വിഴുങ്ങുമോ എന്ന ഭയമാണ് ഈ ചെറു രാജ്യങ്ങള്‍ക്ക്. അടുത്തിടെ ഫിലിപ്പൈന്‍സ് ഇന്ത്യയുടെ മാരക ശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. വിയറ്റ്നാമും ഇതേ ആവശ്യവുമായി ഇന്ത്യയ്ക്ക് പിന്നാലെയുണ്ട്. കടക്കെണിയെന്ന സ്‌നേഹിച്ച്‌ കൊല്ലുന്ന പദ്ധതികളുമായി ഏഷ്യയിലെ ചെറു രാജ്യങ്ങളെ സ്വന്തമാക്കുന്ന ചൈനീസ് പദ്ധതിയും ഇപ്പോള്‍ വെളിച്ചത്തു വന്നു. ഇതെല്ലാം ചൈന വിരുദ്ധ സന്ദേശം ഏഷ്യയില്‍ വ്യാപിക്കുവാന്‍ കാരണമായിരിക്കുകയാണ്.

അതേസമയം പുറം രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നതും, തങ്ങള്‍ക്കെതിരെ ശക്തരായ രാജ്യങ്ങള്‍ ഒന്നിക്കുന്നതിലും ചൈന ഭയപ്പെടുന്നു. ഇത്തരം ഭീഷണികളെ ചെറുക്കുവാനായി ചൈന കണ്ടെത്തിയ മാര്‍ഗം തങ്ങളുടെ സൈന്യത്തെ എത്രയും വേഗം ആധുനിക വത്കരിക്കുക എന്നതാണ്. 2027 ഓടെ ചൈനീസ് സൈന്യത്തെ ലോകത്തെ നമ്ബര്‍ വണ്‍ ശക്തിയാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മേധാവിയുമായ സി ജിന്‍പിംഗ് രൂപം കൊടുത്തിരിക്കുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യകളും മെച്ചപ്പെട്ട പരിശീലന സാഹചര്യങ്ങളും സൈനികര്‍ക്ക് നല്‍കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സി ജിന്‍പിംഗ് ചെയര്‍മാനായ കേന്ദ്ര മിലിട്ടറി കമ്മീഷന്റെ (സിഎംസി) യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുപത്തിയഞ്ച് ലക്ഷത്തോളം അംഗബലമുള്ള ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ കമാന്റിംഗ് പവര്‍ കേന്ദ്ര മിലിട്ടറി കമ്മീഷനിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ലോകോത്തര സേനയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചൈനീസ് വാര്‍ത്ത ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ സൈന്യത്തോട് കിടപിടിക്കുന്ന സേനയെ വാര്‍ത്തെടുക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്കായി സൈനിക ബഡ്ജറ്റ് കുത്തനെ ഉയര്‍ത്തുവാനും തീരുമാനമായിട്ടുണ്ട്. ഈ വര്‍ഷം ഉദ്ദേശം 179 ബില്യണ്‍ യുഎസ് ഡോളറാണ് പ്രതിരോധ മേഖലയ്ക്കായി ചൈന മാറ്റിവച്ചിരിക്കുന്നത്. 732 ബില്യണ്‍ ഡോളറെന്ന അമേരിക്കന്‍ പ്രതിരോധ ബഡ്ജറ്റിന്റെ അടുത്ത് പോലും ഇത് വരില്ലെങ്കിലും ലോകത്തെ രണ്ടാമത്തെ വലിയ തുക സ്വന്തം സൈന്യത്തെ പരിപാലിക്കുവാനായി ചെലവഴിക്കുന്ന രാജ്യം ചൈനയാണെന്ന് ഓര്‍ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button