KeralaLatest NewsNews

ഭരണാധികാരികളുടെ ഏറെ പ്രിയപ്പെട്ട വക്കീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതില്‍ സന്തോഷം : പ്രതികരിച്ച് പി.ഗീത

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പി. ഗീത. വേട്ടയാടപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ, നിന്ദ്യവും ക്രൂരവുമായി വിചാരണ നടത്തിയത് ഒരു പ്രസിദ്ധ ഹൈക്കോടതി വക്കീലു തന്നെയായിരുന്നു എന്നതാണ് വിരോധാഭാസം. ഭരണാധികാരികളുടെ പ്രിയങ്കരനായി അറിയപ്പെടുന്ന ഈ വക്കീലിനെതിരെ ആ അമ്മ നല്‍കിയ പരാതിയിന്മേലാണ് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് പി.ഗീത ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് വാസുദേവനെതിരെ ഗീത രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയപ്പോഴാണ് ആ അമ്മയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഒത്തുതീര്‍പ്പുകള്‍ക്കതീതമായി ഈ കേസിലുണ്ടാകുന്ന മാതൃകാപരമായ വിധിന്യായത്തിനായി കാത്തിരിക്കുന്നുവെന്നും ഗീത ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : മുസ്ലീം ലീഗ് ‘മലപ്പുറം’ ലീഗ് ആയി മാറുന്ന കാലം വിദൂരമല്ല:കുഞ്ഞാലിക്കുട്ടിയെ എന്തിന് സഹിക്കണമെന്ന് എം.എ നിഷാദ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘നവോത്ഥാന കേരളത്തില്‍ സ്മാര്‍ത്തവിചാരത്തെ പുന:രാനയിക്കുകയായിരുന്നു ഒരു ആധുനികോത്തര നിയമജ്ഞന്‍! മലയാളി ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തണം. പീഡനത്തിനിരയായി കൊല്ലപ്പെട്ട രണ്ടു പിഞ്ചു പെണ്‍കുട്ടികളുടെ പാവപ്പെട്ട അമ്മയെ ഇലക്ഷനു തൊട്ടുമുമ്പ് സമൂഹമാധ്യമത്തിലൂടെ പരസ്യ വിചാരണ നടത്തുകയായിരുന്നു. 2005 ലെ സൂര്യനെല്ലി കേരളാ ഹൈക്കോടതി വിധിയില്‍ പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും സ്വഭാവഹത്യ നടത്തിയത് അന്നു തന്നെ ഏറെ വിവാദമായിരുന്നു. ആ വിധിക്കെതിരെ തെരുവുകള്‍ തോറും പ്രചരണം നടന്നു. അതില്‍ പങ്കെടുത്ത ഒരു പെണ്ണാണ് ഞാനും’.

‘ഇന്നത്തെ നിയമമനുസരിച്ച് അതും ഒരു പോക്‌സോ കേസു തന്നെ. നിയമങ്ങള്‍ക്കു പൂര്‍വകാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍! ഒന്നര പതിറ്റാണ്ടിനു ശേഷം 2021 ല്‍ അതിനേക്കാള്‍ ദാരുണമായ ഒരു സംഭവത്തില്‍ അതേക്കാള്‍ നികൃഷ്ടമായി വേട്ടയാടപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ, 2005 കോടതി വിധിയിലുള്ളതിനേക്കാള്‍ നിന്ദ്യവും ക്രൂരവുമായി വിചാരണ നടത്തിയത് ഒരു പ്രസിദ്ധ ഹൈക്കോടതി വക്കീലു തന്നെയായിരുന്നുവെന്നതാണ് വിരോധാഭാസം. ഭരണാധികാരികളുടെ പ്രിയങ്കരനായി അറിയപ്പെടുന്ന ഈ വക്കീലിനെതിരെ ആ അമ്മ നല്കിയ പരാതിയിന്മേല്‍ മണ്ണാര്‍ക്കാട് SC/ST കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയപ്പോഴാണ് ആ അമ്മക്കു കോടതിയെ സമീപിക്കേണ്ടി വന്നത്.

‘ഒത്തുതീര്‍പ്പുകള്‍ക്കതീതമായി ഈ കേസിലുണ്ടാകുന്ന മാതൃകാപരമായ വിധിന്യായത്തിനായി കാത്തിരിക്കുന്നു. നീതിബോധമുള്ള കോടതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന ആത്മവിശ്വാസമെങ്കിലും ഒരു ജനതക്കുണ്ടാകണം. മാത്രമല്ല എല്ലാ നിലക്കും ഓരത്തായിപ്പോയ ഒരു സ്ത്രീയുടെ പരാതിയാണത്. അവര്‍ക്കുള്ള നീതിയാണ് അയ്യങ്കാളിയുടെയും ഗുരുവിന്റെയും വിടിയുടെയും, അതായത് ആത്യന്തികമായി നവോത്ഥാന കേരളത്തിന്റെ നീതിത്തുടര്‍ച്ച. അല്ലാതെ അക്കാദമിക ബുദ്ധിജീവികളുടെ ബ്രാഹ്മണിക്കലായ നവോത്ഥാന പ്രഭാഷണങ്ങളല്ല’.

വാളയാറമ്മയോടൊപ്പം

‘അവരുടെ നീതിക്കായി ഒരു പെണ്ണായ ഞാന്‍ സര്‍വാത്മനാ അണിചേര്‍ന്നതായി പരസ്യമായി അറിയിച്ചിരിക്കുന്നു. എന്റെ സഹോദരിമാരോട് അങ്ങനെ ചെയ്യാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു’.

shortlink

Related Articles

Post Your Comments


Back to top button