Latest NewsKeralaNewsWomen

വാക്കുതര്‍ക്കം അസഭ്യവും ഉന്തുംതള്ളുമായി: വിവാഹത്തില്‍ നിന്ന് പിന്മാറിയവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് പെണ്‍കുട്ടി

വിവാഹഒരുക്കങ്ങള്‍ അവസാനനിമിഷത്തിലെക്ക് എത്തിയതുകൊണ്ട് വാക്ക് പറഞ്ഞത് കൊടുത്താല്‍ നിക്കാഹ് നടത്താമെന്നും അവരറിയിച്ചു.

വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് ആലോചിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത പെണ്‍കുട്ടിയുടെ കഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നു. പതിനഞ്ചു ലക്ഷത്തിന്റെ കാറും മുപ്പത്തഞ്ചു ലക്ഷവും 75 പവനും സ്ത്രീധനമായി കൊടുക്കാമെന്ന് ഉപ്പ പറഞ്ഞുവെന്ന വാദവുമായി ചെറുക്കന്റെ അമ്മാവനും ബന്ധുവും കൂടി വീട്ടിലെത്തിയതിനു പിന്നാലെ പോലീസ് സ്റ്റേഷനിലേയ്ക്ക് പോയ പെൺകുട്ടിയുടെ ധൈര്യത്തെയാണ് ലിസ് ലോണ എന്ന യുവതി കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ചേച്ചി..അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ ഞങ്ങള്‍ പെട്ടെന്ന് നാട്ടില്‍പോകും’കഴിഞ്ഞ മെയ് മാസത്തിലാണ് വീടിന് തൊട്ടടുത്ത് താമസിക്കുന്ന ആലിയ എന്നെ വൈകുന്നേരം വഴിയില്‍ കണ്ടപ്പോള്‍ സന്തോഷത്തോടെ അറിയിച്ചത്..വിവാഹം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് കരിയര്‍ സ്വപ്‌നങ്ങള്‍ പടുത്തുയര്‍ത്തുന്ന മിടുക്കിയാണ് അനിയത്തികുട്ടി..സുന്ദരി..എത്രെയോ നല്ല ആലോചനകള്‍ വന്നിട്ടും ഇപ്പോള്‍ വേണ്ടെന്ന അവളുടെ നിലപാടിന് ഉപ്പയും സപ്പോര്‍ട്ടാണ്..’ നിങ്ങളെന്ത് മറിമായം ചെയ്തു ഇപ്പോഴവള്‍ സമ്മതിക്കാന്‍ ..’ചിരിയോടെയുള്ള എന്റെ ചോദ്യത്തിന് പെട്ടെന്നായിരുന്നു ആലിയയുടെ ഉത്തരം..’ഞങ്ങള്‍ക്ക് അറിയാവുന്നൊരു കുടുംബം വഴി വന്നൊരു ആലോചനയാണ് ചേച്ചി.. അവള്‍ക്കും ഇഷ്ടപ്പെട്ടു..അവള്‍ സമ്മതം അറിയിച്ചതുകൊണ്ട് മാത്രമാണ് ഇതിവിടെ വരെ എത്തിയത്..”പിന്നെന്ത് വേണം.. ഉമ്മയുടെ ടെന്ഷന് അല്പം സമാധാനമായി അല്ലേ..എന്നത്തേക്കാണ് നിങ്ങള്‍ പോകുന്നതെന്ന് അറിയിക്കണേ..’അല്‍പനേരം അവളോട് സംസാരിച്ച്‌ യാത്ര പറഞ്ഞ് നീങ്ങുമ്ബോള്‍ ഞാനോര്‍ത്തത് അവരെക്കുറിച്ചായിരുന്നു.

read also: ലോക്ഡൗണ്‍ കാലത്തെ ലൈംഗികതയും കോണ്ടം ഉപയോഗവും, സര്‍വേയില്‍ നിന്നും ലഭിച്ച ഉത്തരം അപ്രതീക്ഷിതം

നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോണ്‍ വിളിച്ചും വിശേഷങ്ങള്‍ പരസ്പരം കൈമാറിയും ചിരപരിചിതരാണ് കുടുംബങ്ങള്‍..ഇളയ മകള്‍ക്ക് 24 വയസ്സ് കഴിഞ്ഞല്ലോ വിവാഹമൊന്നും ആയില്ലേയെന്ന് കുടുംബക്കാരുടെ കുശലാന്വേഷണത്തില്‍ മാനസികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് ആ ഉമ്മയായിരുന്നു..അല്ലെങ്കിലും മക്കള്‍ പ്രായപൂര്‍ത്തിയാകുന്നതിലും വിവാഹം നടത്താന്‍ വൈകുന്നതിലും നമ്മളെക്കാള്‍ ടെന്‍ഷന്‍ എടുക്കുന്നത് ബന്ധുക്കളും നാട്ടുകാരുമാണല്ലോ..ചെറുക്കന്‍ യുകെയില്‍ ആണെന്നാണ് ആലിയ പറഞ്ഞത്.. അനിയത്തിയെ കൊണ്ടുപോകാനുള്ള പ്ലാന്‍ ഉള്ളതുകൊണ്ട് ഐഇഎല്‍ടിഎസ് എടുക്കാന്‍ അവളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് അയാള്‍..കോവിഡ് പ്രശ്നം കാരണം എയര്‍പോര്‍ട്ട് ബുദ്ധിമുട്ടുകളുണ്ട് അതൊന്ന് ശരിയായാല്‍ വൈകിക്കില്ല ഉടനടി ലീവെടുത്ത് വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.. അതുകൊണ്ട് തന്നെ അവളോട് ജോലി തല്‍ക്കാലം രാജി വച്ച്‌ അങ്ങോട്ടേക്ക് വരാനുള്ള കാര്യങ്ങള്‍ ശരിയാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന്..ചെറുക്കന്‍ എത്തിയില്ലെങ്കിലും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്‌ ധാരണയായി വിവാഹമുറപ്പിച്ചതിന്റെ പിറ്റേന്ന് അഞ്ചക്ക ശമ്ബളമുള്ള ജോലിയവള്‍ രാജിവെച്ച്‌ കോഴ്സിന് ചേര്‍ന്നു..വീട്ടിലേക്ക് വരുമ്ബോഴെല്ലാം ആലിയ വിശദമായി അനിയത്തിയെ കെട്ടാന്‍ പോകുന്ന ചെറുക്കനെക്കുറിച്ചും അയാളുടെ വീട്ടുകാരെക്കുറിച്ചും വാ തോരാതെ സംസാരിക്കുമായിരുന്നു..

അഞ്ചുപൈസ സ്ത്രീധനമായി പെണ്‍കുട്ടികള്‍ക്ക് കൊടുക്കില്ലായെന്ന ഉപ്പയുടെ വാശിയറിഞ്ഞപോലെ വന്ന ബന്ധുതയാണ്..അവര്‍ക്ക് പെണ്‍കുട്ടിയെ മാത്രം മതിയെന്ന്..വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് പരസ്പരം അറിയാനും സംസാരിക്കാനും അല്പം സമയം കിട്ടണമെന്ന പക്ഷക്കാരിയായതുകൊണ്ട് രണ്ടുപേരും സ്ഥിരം വിളിക്കാറുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും അറിഞ്ഞു എനിക്കും സന്തോഷമായി..
യാത്രാവിലക്കുകള്‍ മാറി വിമാനം പറന്നുതുടങ്ങി. മണവാട്ടി ഐഇഎല്‍ടിഎസ് നല്ല റിസല്‍റ്റോടെ പൂര്‍ത്തിയാക്കി..പക്ഷെ പയ്യന് ലീവ് കിട്ടാത്തതുകൊണ്ട് എല്ലാവരും വിഷമത്തിലാണ്..സെപ്റ്റംബറില്‍ പയ്യന് ലീവ് കിട്ടിയെന്നും അവന്‍ വരുന്നതിന് മുന്‍പേ എന്‍ഗേജ്മെന്റ്റ് നടത്താന്‍ പോകുകയാണെന്നും ആലിയ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു..മാസാവസാനത്തെ വെള്ളിയാഴ്ച പുലര്‍ച്ചെ ഫ്ലൈറ്റിന് അവളും മക്കളും നാട്ടിലേക്ക് തിരിച്ചു.. എന്‍ഗേജ്മെന്റിനു ഉടുക്കാന്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ ഇവിടുന്നെ വാങ്ങിയാണ് അവര്‍ പോയത്..നിശ്ചയത്തിന്റെ തലേന്ന് ഞാനവരുടെ വീട്ടിലേക്ക് വിഡിയോ കോളില്‍ വിളിച്ചപ്പോള്‍ എല്ലാവരുടെയും മുഖത്തൊരു മ്ലാനതയുണ്ടായിരുന്നു…എന്ത്പറ്റിയാവോ എന്ന് മനസ്സില്‍ തോന്നിയെങ്കിലും ചിലപ്പോള്‍ ചടങ്ങിന് വേണ്ടി ഓടിനടന്ന് ക്ഷീണിച്ചതാകുമെന്ന് വിശ്വസിച്ച്‌ മിണ്ടാതെയിരുന്നു..തലേദിവസത്തെ ടെന്‍ഷന്‍ കണ്ടിരുന്നത്കൊണ്ട് പിറ്റേന്ന് വൈകുന്നേരം ഞാന്‍ ആലിയക്ക് വെറുതെയൊരു മെസേജയച്ചു..’all okey ?”അല്ല ചേച്ചി കുറച്ചു തെറ്റിദ്ധാരണകള്‍ ഉണ്ടായി അത് ദേ ഇപ്പോഴാണ് എല്ലാം ക്ലിയര്‍ ആയത്.. ശ്വാസം നേരെ വീണ് എല്ലാവരും സന്തോഷിച്ചു തുടങ്ങിയേ ഉള്ളൂ..’

എല്ലാം ശരിയായല്ലോ ഇനിയെന്താണെന്ന് ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അവളിങ്ങോട്ട് പറഞ്ഞു..ഏതോ അടുത്ത ബന്ധു വഴിയാണല്ലോ വിവാഹാലോചന വന്നത്..അവര്‍ ഉമ്മയെ വിളിച്ച്‌ ചോദിച്ചെന്ന് ,കാര്‍ നിങ്ങള്‍ വിവാഹത്തിനാണോ കൈമാറുന്നതെന്ന്..ഇതുവരെയും കാറും കോളും ഇല്ലായിരുന്നിടത്തേക്ക് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട കാര്‍ എല്ലാവരെയും കണ്‍ഫ്യൂഷനിലാക്കി..ഉപ്പ വിളിച്ച്‌ ചെറുക്കന്റെ വീട്ടില്‍ സംസാരിച്ചപ്പോള്‍ അവരങ്ങനെയൊരു കാര്യം ചോദിച്ചില്ലെന്നും ബന്ധു ചിലപ്പോള്‍ സ്വന്തമായി സങ്കല്പിച്ചു ചോദിച്ചതാകുമെന്നും മറുപടി കിട്ടി..അഞ്ചാറ് മാസമായി സംസാരിച്ചിട്ടും ഇങ്ങനെയൊന്നും ചോദിച്ചുകേട്ടില്ലാലോയെന്ന് മണവാട്ടി ചെറുക്കനോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അവനൊന്നും അറിഞ്ഞില്ലെന്നും.. അത് കാര്യമാക്കണ്ടായെന്നും ,പുള്ളി പുറപ്പെടാനുള്ള ഒരുക്കത്തിലായതുകൊണ്ട് പിന്നെ വിളിക്കാമെന്നും അറിയിച്ചതുകൊണ്ട്‌ നിശ്ചയം ഗംഭീരമായി കഴിഞ്ഞു.ഫോട്ടോകള്‍ പെട്ടെന്ന് അയച്ചുതരാമെന്നും കോവിഡ് പ്രോട്ടോകോള്‍ ഉള്ളതുകൊണ്ട് ആളുകളെ അധികം വിളിക്കാന്‍ കഴിഞ്ഞില്ലെന്നും ഇനി കല്യാണത്തിന് പെര്‍മിഷന്‍ എടുത്ത് പരമാവധി പേരെ പങ്കെടുപ്പിക്കണമെന്നുമൊക്കെ ഓരോ വിശേഷങ്ങള്‍ പിന്നെയും മെസേജുണ്ടായിരുന്നു..

ചെറുക്കനെത്തി ..വിവാഹത്തിന് കൃത്യം അഞ്ചുദിവസം മുന്‍പേ…. പിന്നെയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്..നേരത്തെ കാറിന്റെ കാര്യം വിളിച്ചുചോദിച്ച ബന്ധുവും ചെറുക്കന്റെ അമ്മാവനും കൂടി വീട്ടിലെത്തി വിവാഹാലോചന നടക്കുന്ന സമയത്ത് പതിനഞ്ചു ലക്ഷത്തിന്റെ കാറും മുപ്പത്തഞ്ചു ലക്ഷവും 75 പവനും സ്ത്രീധനമായി കൊടുക്കാമെന്ന് ഉപ്പ സമ്മതിച്ചിരുന്നല്ലോ പിന്നെയെന്താണ് വാക്ക് മാറ്റിയതെന്ന് ചോദിച്ചു..അങ്ങനൊരു സംസാരമേ നടന്നിട്ടില്ലെന്നും അവള്‍ക്ക് അവകാശപ്പെട്ടത് എപ്പോഴായാലും കൊടുക്കുമെന്നും സ്ത്രീധനം ചോദിച്ചുവരുന്നവര്‍ക്ക് കൊടുക്കാന്‍ ഇവിടെ പെണ്ണില്ലെന്നുമായിരുന്നു തുടക്കത്തിലേ തന്റെ നിലപാടെന്ന് ,ഉപ്പയും.. വാക്കുതര്‍ക്കം വഴി മാറി അസഭ്യവും ഉന്തുംതള്ളുമാകാന്‍ അധികസമയം വേണ്ടിവന്നില്ല..ഇവിടുന്ന് കുറച്ച്‌പേര്‍ കൂടി അവരുടെ വീട്ടില്‍ ചെന്നെങ്കിലും അവര്‍ കാണാന്‍ വിസമ്മതിച്ചു..വാക്കിന് സ്ഥിരതയില്ലാത്തവരുമായുള്ള ബന്ധം വേണമോയെന്ന് അവര്‍ക്ക് ഒന്നുകൂടി ആലോചിക്കണമെന്നും വിവരം അറിയിക്കാമെന്നും ആദ്യം പറഞ്ഞെങ്കിലും, വിവാഹഒരുക്കങ്ങള്‍ അവസാനനിമിഷത്തിലെക്ക് എത്തിയതുകൊണ്ട് വാക്ക് പറഞ്ഞത് കൊടുത്താല്‍ നിക്കാഹ് നടത്താമെന്നും അവരറിയിച്ചു..നാല് ദിവസമേയുള്ളൂ നിക്കാഹിന്.. മണ്ഡപവും സ്വര്‍ണവും വസ്ത്രങ്ങളും കാറ്റെറിംഗും എല്ലാം റെഡിയാണ്..

വിവാഹത്തില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നുപോലും വേണ്ടപ്പെട്ടവര്‍ പണം ചിലവാക്കി എത്തിയിട്ടുണ്ട്.. അവസാനനിമിഷത്തില്‍ കൈവിട്ടെന്ന ചിന്ത മകള്‍ക്കുണ്ടാകരുതെന്ന് കരുതി വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്തി പറഞ്ഞപ്രകാരം കല്യാണം നടത്താന്‍ തയ്യാറാണെന്ന് സമ്മതം അറിയിച്ച്‌ ഉപ്പ വീട്ടിലേക്ക് മടങ്ങിവന്നു..ഉപ്പ വീട്ടിലെത്തിയതും അതുവരെ ചെറുക്കന്റെ ഫോണിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കേട്ടിരുന്ന സ്വിച്ചോഫ് മെസേജ് മാറി റിങ്ടോണ്‍ കേള്‍ക്കാന്‍ തുടങ്ങി..തുടര്‍ച്ചയായി അയാളെ വിളിച്ചിട്ടും എടുക്കാതിരുന്നതിനും ഇത്തരം കാര്യങ്ങള്‍ വീട്ടുകാരാണ് തീരുമാനിക്കുന്നതെന്നും തന്നോട് മുഷിയരുതെന്നുമുള്ള നീണ്ടൊരു മെസേജോടൊപ്പം ആത്മാര്‍ത്ഥത കുത്തിനിറച്ചൊരു മാപ്പും അവളെ തേടിയെത്തി.. ഇത്രെയും സംഭവങ്ങള്‍ നടന്നതിന് ശേഷം തന്നോട് ചോദിക്കാതെ വിവാഹത്തിന് എന്തിന് സമ്മതം കൊടുത്തെന്നവള്‍ ചോദിച്ചപ്പോള്‍ വീട്ടില്‍ ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല..ഉപ്പയോട് തന്റെ കൂടെ ഒരിടം വരണമെന്ന് ആവശ്യപ്പെട്ട അവള്‍ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു..എന്‍ഗേജ്മെന്റിന് ..വിവാഹഒരുക്കങ്ങള്‍ക്ക്..

ആലോചന ഉറപ്പിച്ചതുമുതലുള്ള ഫോണ്‍വിളികള്‍ക്ക്..ആറുമാസമായി ജോലിയുണ്ടായിരുന്നെങ്കില്‍ കിട്ടുമായിരുന്ന ശമ്ബളത്തിന്റെ തുകക്ക്..അയാളാവശ്യപ്പെട്ടതുകൊണ്ട് മാത്രം ചേര്‍ന്ന കോഴ്സിന്റെ ഫീസിന് .. മാനസിക പീഡനത്തിന് ..അവസാനനിമിഷം വിവാഹത്തില്‍ നിന്നും പിന്മാറിയതുമൂലമുള്ള മാനനഷ്ടത്തിന്..അങ്ങനെ എണ്ണിയെണ്ണി ചിലവഴിച്ച ഓരോ പണത്തിനും ചേര്‍ത്ത് അവളെഴുതികൊടുത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയുടെ കോപ്പി കൈപറ്റി , ചെറുക്കനും അവന്റെ വാപ്പയും ഉമ്മയും പോലീസ് സ്റ്റേഷനില്‍ ഇരുന്ന് വിയര്‍ക്കുന്നത് നോക്കി അവള്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ടായിരുന്നെന്ന് ആലിയ വിളിച്ചുപറഞ്ഞത് കേട്ട് എന്റെയും ശിരസ്സുയര്‍ന്നു അഭിമാനത്താല്‍..അതെ അഭിമാനമുള്ള പെണ്‍കുട്ടിയാണവള്‍ അവന് കൊടുക്കേണ്ട മറുപടി ഇതുതന്നെയാണെന്ന് ഞാന്‍ ആലിയക്ക് മറുപടി കൊടുക്കുമ്ബോള്‍ എന്റെ സ്വരം ഇടറിയിരുന്നു..

വിവാഹം മുടങ്ങിയതിന്റെ സങ്കടത്താലല്ല ഉശിരുള്ള പെണ്‍കുട്ടികളിലൊരുവള്‍ ഒരു സിംഗപെണ്ണ് എന്റെയും കൂടി അനിയത്തിയാണല്ലോയെന്ന ആനന്ദത്താല്‍…പയ്യന് ജോലിക്ക് മടങ്ങിപ്പോകണം കേസ് പിന്‍വലിക്കാന്‍ കെഞ്ചി.. അവര്‍ വാഗ്ദാനം ചെയ്ത തുക വേണ്ടെന്നു പറഞ്ഞ് , അവളര്‍ഹിക്കുന്ന നഷ്ടപരിഹാരത്തുക അണാപൈസ കുറയാതെ പോലീസ്‌സ്റ്റേഷനില്‍ വച്ച്‌ തന്നെ വാങ്ങിച്ചെടുത്ത് കേസ് പിന്‍വലിച്ച്‌ ഇറങ്ങുമ്ബോള്‍ ,ഇനിയൊരു പെണ്ണിനോടും കുടുംബത്തോടും ഇത്തരത്തില്‍ ചെയ്യാനുള്ള ധൈര്യമില്ലാതെ നാടുവിടാനുള്ള ടിക്കെറ്റെടുക്കാന്‍ ധൃതിപിടിച്ചുള്ള ഫോണ്‍ വിളിയിലായിരുന്നു പയ്യന്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button