റിയാദ്: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്‌കുകൾ കൃത്യമായി ഉപയോഗിക്കണമെന്നാണ് സൗദി അറേബ്യ നൽകിയിരിക്കുന്ന നിർദ്ദേശം. സൗദിയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്‌ക് ഉപയോഗം വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
രാജ്യത്തെ ഇൻഡോറിലും, ഔട്ട്‌ഡോറിലുമുള്ള പൊതു ഇടങ്ങളിൽ 2021 ഡിസംബർ 30 മുതൽ മുഴുവൻ വ്യക്തികളും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും നിർദ്ദേശമുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് സൗദിയിലെ പകർച്ചവ്യാധികൾ തടയുന്ന നിയമങ്ങൾ പ്രകാരം കുറ്റകരമാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴ തുകയായി ചുമത്തപ്പെടാമെന്നും സൗദി വ്യക്തമാക്കി.
അതേസമയം സൗദിയിൽ റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതൽ സാമൂഹിക അകലം നിർബന്ധമാക്കി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഫേകളിലും റെസ്റ്റോറന്റുകളിലുംഎത്തുന്നവർ ഇനി മുതൽ നിർബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കണം.
റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകൾക്കിടയിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് നിർദ്ദേശം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റോന്റുകളിൽ ഭക്ഷണവിതരണം പാഴ്സൽ മാത്രമായിരിക്കണമെന്നും നിർദേശമുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിനു ചുറ്റും പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: പോലീസിനെക്കൊണ്ട് കഴിയില്ലെങ്കിൽ ഞങ്ങളേറ്റു, പക്ഷെ പ്രതികൾക്ക് കേടുപാടുകൾ കാണും: എം ടി രമേശ്
Post Your Comments