Latest NewsNewsIndiaInternational

കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത് എന്തുകൊണ്ട്?

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കുകൾ മറികടക്കാനായി വിലക്കുറവിൽ എണ്ണ നൽകുമെന്ന് പ്രഖ്യാപിച്ച റഷ്യയുമായി കൈകോർത്ത് ഇന്ത്യ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക ഉപരോധത്തിലൂടെ മോസ്കോയെ ഒറ്റപ്പെടുത്താൻ യു.എസും യു.കെയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് റഷ്യ എണ്ണയും മറ്റ് ചരക്കുകളും വലിയ വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നത്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, റഷ്യ വാഗ്ദാനം ചെയ്ത വിലക്കിഴിവുള്ള ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ആ​ഗോള തലത്തിൽ സ്വീകാര്യമായ പേയ്മെന്റ് സംവിധാനമായ സ്വിഫ്റ്റിൽ നിന്നും റഷ്യയെ വിലക്കിയ സാഹചര്യത്തിൽ, ഇന്ത്യൻ രൂപ-റഷ്യൻ കറൻസിയായ റൂബിൾ വഴിയാണ് ഇടപാട്. റഷ്യൻ എണ്ണക്കമ്പനികൾ ഇന്ത്യക്ക് വലിയ ഇളവുകളും നിലവിലെ സാഹചര്യത്തിൽ നൽകുന്നുണ്ട്.

Also Read:ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കാം: അനുമതി നൽകി കുവൈത്ത്

തുടക്കത്തിൽ, യു.എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ വിമുഖത കാണിച്ചിരുന്നു. കടുത്ത തീരുമാനങ്ങൾ എണ്ണ വില കുതിച്ചുയരാൻ ഇടയാക്കുമോയെന്ന് ഭയപ്പെട്ടായിരുന്നു ഇത്. റഷ്യ ഉക്രൈനിൽ സൈനിക നടപടി തുടരുന്നതിനിടെയാണ്, ആഗോള സാമ്പത്തിക പ്രൈസ് ടാഗ് ഉപയോഗിച്ച് റഷ്യൻ എണ്ണയ്ക്ക് യു.എസ് നിരോധനം ഏർപ്പെടുത്തിയത്. ഉക്രൈനുമായുള്ള സംഘർഷത്തിൽ പ്രതിഷേധിച്ച് റഷ്യയ്‌ക്കെതിരെ ഒരു അന്താരാഷ്ട്ര സഖ്യം കെട്ടിപ്പടുക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ പിന്താങ്ങി.

സൗദി അറേബ്യ കഴിഞ്ഞാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ റഷ്യയ്ക്ക് ചൈന, ഇന്ത്യ എന്നിവടങ്ങളിൽ എണ്ണ വിൽക്കാൻ കഴിയും. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ കുത്തനെയുള്ള കിഴിവ് മോസ്കോയ്ക്ക് പ്രഖ്യാപിക്കേണ്ടതായി വരും. വില കുറച്ചാൽ മാത്രമേ ആരെങ്കിലും വാങ്ങിക്കുകയുള്ളു എന്ന അവസ്ഥയായി. ഉപരോധങ്ങൾക്കൊപ്പം, സ്വിഫ്റ്റ് നിരോധനവും റഷ്യൻ എണ്ണക്കമ്പനികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൂടാതെ, ഇടപാടുകളും വ്യാപാരവും മുടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താനും വിൽപ്പന വർദ്ധിപ്പിക്കാനുമുള്ള ഒരു മാർഗമാണ് ഈ വിലക്കിഴിവ്. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ നിലനിർത്താൻ സൗഹൃദ രാഷ്ട്രങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവരുമായി എണ്ണ വിൽപ്പന നടത്താൻ റഷ്യയും തീരുമാനിച്ചു.

അതേസമയം, ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, സാധാരണയായി റഷ്യയിൽ നിന്ന് 2-3 ശതമാനം മാത്രമാണ് വാങ്ങുന്നത്. എന്നാൽ, ഈ വർഷം ഇതുവരെ എണ്ണവില 40 ശതമാനം വർധിച്ചതിനാൽ, കൂടുതൽ അളവിൽ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. വർദ്ധിച്ചുവരുന്ന ഊർജ്ജ ബിൽ കുറയ്ക്കാൻ ഇത് സഹായകമാകുമെന്നാണ് സർക്കാർ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button