Latest NewsIndia

യാചകയായ ബാലികയെ 10 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: കേസ് പോലും എടുക്കാതെ പൊലീസ്

മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവത്തിലെ പൊലീസ് അലംഭാവത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വിമര്‍ശനം

അമരാവതി: മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നാടായ വൈ.എസ്.ആര്‍ ജില്ലയിലെ പ്രോടത്തൂരില്‍ യാചകയായ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പീഡനം പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടാകാതായതോടെ വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശത്ത് താമസിക്കുന്ന ചെമ്പു എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അലങ്കാരപ്പണികള്‍ ചെയ്യുന്ന ജോലിക്കായാണ് ചെമ്പു പ്രോടത്തൂരിലെ ബന്ധുവീട്ടില്‍ എത്തിയത്. പ്രദേശത്തെ ഇസ്‌ലാംപുരത്തുള്ള മസ്ജിദില്‍ യാചകയായിരുന്നു പെണ്‍കുട്ടി.

കുട്ടിയുടെ പിതാവ് പ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിലും യാചകനാണ്. മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചുപോയിരുന്നു. പിതാവിന് പീഡന വിവരം അറിയില്ലായിരുന്നു. നിരന്തരം പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ, പ്രദേശത്തെ ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം നാലിനാണ് സംഭവം. സംഭവം അറിഞ്ഞ പൊലീസ് കോണ്‍സ്റ്റബിള്‍ മല്ലേശ്വരി പെണ്‍കുട്ടിയുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പ്രതികളെ തിരിച്ചറിയുകയായിരുന്നു. കുട്ടി പറയുന്നതെല്ലാം മല്ലേശ്വരി വീഡിയോയിലും പകര്‍ത്തിയിരുന്നു. ശേഷം ഇവര്‍ വിവരം സിഐയെ അറിയിച്ചു.

ഇതോടെ, പൊലീസ് സംരക്ഷണത്തിനായി അമൃത് നഗറിലെ റൂറല്‍ പൊലീസ് പരിധിയിലുള്ള അഭയ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റി. എന്നാല്‍, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. ഇതൊടെയാണ് പ്രതിഷേധം ശക്തമായത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവത്തിലെ പൊലീസ് അലംഭാവത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇതോടെ, വിഷയത്തില്‍ ഇടപെട്ട ഡിഎസ്പി പ്രസാദ് റാവു കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button