KeralaLatest NewsNews

‘ആ സ്ത്രീ എത്രമാത്രം പീഡനം സഹിച്ചിട്ടുണ്ടാകും? ഈ കഥയിൽ അയാൾ ഇരയല്ല, വില്ലനാണ്’: വൈറൽ കുറിപ്പ്

കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബൈജു രാജുവിന്റെ കേസിൽ സോഷ്യൽ മീഡിയകളിൽ രണ്ട് തട്ടിലായി നിലയുറപ്പിച്ചിരിക്കുകയാണ് ജനം. ബൈജുവിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരുമുണ്ട്. ബൈജുവിന്റെ ഭാര്യയായ സ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടിയും ആക്ടിവിസ്റ്റുമായ ലാലി രംഗത്ത് വന്നിരുന്നു. സമാനമായ ഒരു പോസ്റ്റാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ ശ്രദ്ധേയമാകുന്നത്. ബൈജുവിന്റെ വീഡിയോ കണ്ടാൽ തന്നെ, അയാൾ ഭാര്യയോട് എത്രമാത്രം ടോക്സിക് ആയിരുന്നു എന്ന് മനസിലാകുമെന്നും അവർ എത്രമാത്രം പീഡനം സഹിച്ചിട്ടുണ്ടാകുമെന്ന് നമുക്കറിയില്ലെന്നും വൈറലാകുന്ന പോസ്റ്റിൽ പറയുന്നു.

ഭർത്താക്കന്മാരുടെ പരസ്ത്രീ ബന്ധം തിരിച്ചറിഞ്ഞിട്ടും അത് ക്ഷമിച്ച് മുന്നോട്ട് പോകുന്ന ഭാര്യമാരെ അല്ലാതെ, അവരുടെ ജീവിതവും പ്രവർത്തികളും ഇതുപോലെ പൊതുസമൂഹത്തിന് മുന്നിൽ പരസ്യ വിചാരണയ്ക്ക് വെയ്ക്കുന്ന എത്ര ഭാര്യമാരെ കാണാൻ കഴിയുമെന്ന് നജാസ് ജമീല എന്നയാളുടെ കുറിപ്പിൽ ചോദിക്കുന്നു. നേരത്തെ, ബൈജുവിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:

എല്ലാ ആത്മഹത്യയും sympathize ചെയ്യേണ്ട കാര്യമില്ല.
ഭാര്യയുടെ ‘ അവിഹിതം’ കണ്ടുപിടിച്ച ഒരാൾ അവരെ അതിൻറെ പേരിൽ വിചാരണ ചെയ്യുകയും അതും പോരാഞ്ഞിട്ട് സമൂഹത്തിനു മുമ്പിൽ വിചാരണക്കിട്ട് കൊടുക്കാനായി വീഡിയോ എടുത്ത ശേഷം അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു ശേഷം ആത്മഹത്യ ചെയ്തു
ഇത്രയും കേൾക്കുമ്പോൾ സ്വാഭാവികമായും ആത്മഹത്യ ചെയ്ത ആളോട് നമുക്കൊരു സഹതാപം തോന്നാം. എന്നാൽ ആ വീഡിയോ കണ്ടിട്ട് എനിക്ക് അയാളോട് യാതൊരു സഹതാപവും തോന്നിയില്ല.
ആ വീഡിയോ കണ്ടാൽ മനസ്സിലാകും അയാൾ ഭാര്യയോട് എത്രമാത്രം ടോക്സിക് ആയിരുന്നു എന്ന്.
അവർ എത്രമാത്രം പീഡനം സഹിച്ചിട്ടുണ്ടാകും? അത് നമുക്കറിയില്ല കാരണം അതിൻറെ ഒന്നും വീഡിയോ അവൈലബിൾ അല്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് അവരുടെ കാര്യത്തിൽ ആശങ്കയുണ്ടാകാനും ഇടയില്ല.
ഭർത്താക്കന്മാരുടെ പരസ്ത്രീ ബന്ധം തിരിച്ചറിഞ്ഞിട്ടും എല്ലാം ക്ഷമിച്ചും സഹിച്ചും ഭർത്താവിൻറെ എല്ലാ പീഡനവും അനുഭവിച്ച് ദാമ്പത്യം എന്ന പവിത്ര ബന്ധം കാത്തുസൂക്ഷിക്കേണ്ടത് തൻറെ ബാധ്യതയാണ് എന്ന് വിശ്വസിച്ചു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി സ്ത്രീകളുണ്ട്. അവരിൽ എത്രപേർ ഭർത്താവിൻറെ പ്രവർത്തികൾ പൊതുസമൂഹത്തിനു മുന്നിൽ വിചാരണയ്ക്ക് വെച്ചിട്ടുണ്ട്? എത്രപേർ ആത്മഹത്യ ചെയ്തിട്ടുണ്ട്? തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ മാത്രമാണ് സ്ത്രീകൾ ഒരു വിവാഹബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരുന്നത് തന്നെ. കേരളത്തിൽ സ്ത്രീകൾ മുൻകൈയെടുത്ത ഡിവോഴ്സ്കളിൽ ഭൂരിഭാഗവും ഭർത്താവിൻറെ പീഡനം സഹിക്കവയ്യാതെയാണ്. അതേസമയം പുരുഷന്മാർ മുൻകൈയെടുത്ത ഡിവോഴ്സ് കേസുകൾ നോക്കിയാൽ ഭാര്യയുടെ ‘ അവിഹിതം ‘ ആയിരിക്കും കൂടുതൽ.
നാർസിസിസ്റ്റിക് അബ്യൂസിൽ പെട്ടു പോയ സ്ത്രീകൾക്ക് ഡിവോഴ്‌സ് പോലും വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വന്തം വീട്ടുകാർ പോലും കൂടെയുണ്ടാവണം എന്നില്ല. അങ്ങനെയുള്ള ഘട്ടത്തിൽ ആണ് പെൺകുട്ടികൾ ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. അല്ലാതെ ഭർത്താവിൻറെ പരസ്ത്രീ ബന്ധം കണ്ട്പിടിച്ചിട്ട് ആത്മഹത്യ ചെയ്ത എത്ര സ്ത്രീകളുണ്ട്?
നാർസിസിസ്റ്റുകൾ പല കാരണം കൊണ്ട് ആത്മഹത്യ ചെയ്യാം. മറ്റുള്ളവരുടെ മുന്നിൽ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാനോ അല്ലെങ്കിൽ എതിരാളികൾ തന്നെ ടോർച്ചർ ചെയ്യും എന്ന് ഭയന്നിട്ടോ ആണ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തത്. ചില നാർസിസിസ്റ്റുകൾക്ക് ആത്മഹത്യ പോലും ഇരയെ പീഡിപ്പിക്കാൻ ഉള്ള ടൂൾ ആണ്. ഇവിടെ ആ ഭർത്താവ് വിഷമം കൊണ്ട് അല്ല ആത്മഹത്യ ചെയ്തിട്ടുള്ളത്. താൻ ചെയ്തു വന്ന പീഡനം എന്നെന്നേക്കുമായി തുടരാനായി തൻ്റെ ഇരയെ പൊതുസമൂഹത്തിന് കൈമാറുകയാണ് ആയാൾ ചെയ്തിട്ടുള്ളത്. അത് കൊണ്ട് ഈ കഥയിൽ ആയാൾ ഇരയല്ല, വില്ലനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button