KeralaLatest NewsNews

‘ഇക്കിളിപ്പെടുത്തുന്ന കഥയിൽ മലയാളികൾ വീണു, സംഘപരിവാർ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്നവരോട് എനിക്ക് പുച്ഛം ‘: അപർണ സെൻ

കൊച്ചി: വ്യാജവാർത്തകൾ കൊടുക്കുന്ന മാധ്യമപ്രവർത്തകരെ ജനം തെരുവിൽ കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടർ ടി.വിയിലെ മുൻ സീനിയർ ന്യൂസ് എഡിറ്റർ അപർണ സെൻ. ചാനലിൽ നിന്നും താൻ രാജിവെച്ചത് എന്തിനാണെന്ന് സംബന്ധിച്ച കാര്യങ്ങൾ ഒരു യൂട്യൂബ് ചാനലിനോട് തുറന്നു പറയുകയായിരുന്നു അപർണ. മുൻപ് ഉണ്ടായിരുന്ന റിപ്പോർട്ടർ ടി.വി ജനപക്ഷത്തായിരുന്നുവെന്ന് പറഞ്ഞ അപർണ, ന്യൂസ് ചാനലുകളിൽ സംഘപരിവാർ ഫണ്ടിംഗ് ഉണ്ടെന്നും ആരോപിച്ചു.

‘ഇടതുപക്ഷക്കാരിയായത് കൊണ്ട് എന്താണ് കുഴപ്പം? എനിക്ക് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലേ? ഇടതുപക്ഷക്കാരി ആയതുകൊണ്ട് ജോലി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. രാഷ്ട്രീയം ഉണ്ടായിരിക്കണം. സംഘപരിവാർ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്നവരോട് പൊതുവെ എനിക്ക് പുച്ഛം തോന്നാറുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തോട് ഞാൻ ഒരിക്കലും ചേർന്ന് നിൽക്കില്ല. റിപ്പോർട്ടർ ടി.വിയുടെ മുഖമായി നിന്നിരുന്ന ഒരാളായിരുന്നു ഞാൻ. പുതിയ എഡിറ്റോറിയൽ ബോർഡിൽ നിന്നും ഞാൻ ഒഴിവാക്കപ്പെട്ടു. റിപ്പോർട്ടർ ടി.വിക്കു വേണ്ടി ഫോട്ടോ ഷൂട്ടും പ്രൊമോ ഷൂട്ടും നടത്തിയിട്ട് ഒഴിവാക്കിയത് രാഷ്ട്രീയ അജണ്ടയായിരുന്നു. എന്നെ നിയന്ത്രിക്കാൻ കുറച്ച് പാടാണ്. എന്റെ നിലപാടുകൾക്ക് അനുസരിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്. മറ്റൊരാൾക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതവർക്ക് ബുദ്ധിമുട്ടാകും. എന്റെ ചർച്ചകളെല്ലാം ബി.ജെ.പിക്കെതിരാണ്.

എന്തുകൊണ്ട് ഞാൻ ഒഴിവാക്കപ്പെട്ടു എന്നതിന് എനിക്കിപ്പോഴും ഉത്തരമില്ല. നികേഷ് കുമാർ കൈയ്യൊഴിഞ്ഞോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന് പരിമിതികൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. നികേഷ് കുമാറിന് കൂടെ ഉണ്ടായിരുന്നവരെ സംരക്ഷിക്കാൻ കഴിയാതെ വന്നതാകാം. മുട്ടിൽ മരംമുറി കേസിലെ പ്രതി റിപ്പോർട്ടർ ചാനലിൽ മേധാവിയായി എങ്കിൽ… നികേഷ് കുമാറിന് മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടാകും. സ്വർണ്ണക്കടത്ത് ഒന്നാംതരം തിരക്കഥയാണ്, അത് മാധ്യമങ്ങൾ ആഘോഷിച്ചു. ഇക്കിളിപ്പെടുത്തുന്ന കഥയിൽ മലയാളികൾ വീണു. വ്യാജവാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരെ ജനം തെരുവിൽ കൈകാര്യം ചെയ്യും.

കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലേക്കും സംഘപരിവാര്‍ ഫണ്ടിങ്ങ് വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ അവര്‍ക്ക് അനുകൂലമായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും വലിയ രീതിയില്‍ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. പണം തരുന്നവന് വേണ്ടി വാലാട്ടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാവുകയാണ്. കേരളത്തിലേക്ക് കാവി കയറുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന് നേരും നീതിയും ഉണ്ടെന്ന് കണ്ടാണ് ഇങ്ങോട്ട് വന്നത്. പക്ഷേ, കഴിഞ്ഞ അഞ്ചു വാര്‍ഷമായി ഈ നീതിയും നേരും മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് അപ്രത്യക്ഷമായി’, അപർണ പറയുന്നു.

നേരത്തെ സൗത്ത് ലൈവിന് നല്‍കി അഭിമുഖത്തില്‍ തന്റെ സംഘപരിവാര്‍ വിരുദ്ധ ഇടത് നിലപാടാണ് അവരുടെ പ്രശ്നമെന്നും അതിനാലാണ് റിപ്പോര്‍ട്ടറിന്റെ സ്‌ക്രീനില്‍ താന്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചതെന്നും അപര്‍ണ പറഞ്ഞിരുന്നു. തന്റെ ബോധ്യങ്ങളിലും നിലപാടിലും വെള്ളം ചേര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി, ഐഡി കാര്‍ഡ് ഊരിയെറിഞ്ഞ് തല ഉയര്‍ത്തിയാണ് പോന്നതെന്നും അപര്‍ണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button