KeralaLatest NewsNews

‘ഇവിടുത്തെ സിസ്റ്റത്തിന്റെ പാളിച്ചകൾ ജനം ചർച്ച ചെയ്യാതിരിക്കാനുള്ള കുതന്ത്രമാണ് രാവിലെ കണ്ട നാടകം’:അഞ്‍ജു പാർവതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു. സംസ്ഥാന സർക്കാരിന്റെയും കേരള പോലീസിന്റെയും പാളിച്ച ചർച്ച ചെയ്യാതിരിക്കാൻ ആരുടെയോ ബുദ്ധിയിൽ കുരുത്ത ഒരു പൊട്ട കുതന്ത്രമാണ് രാവിലെ കണ്ട നാടകം എന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് ചൂണ്ടിക്കാട്ടുന്നു.

‘അസഫാക്ക് എന്ന കാലമാടന്റെ യഥാർത്ഥ ഐഡന്റിറ്റിക്ക് പിറകെ ആരും പോകാതിരിക്കാൻ, ആലുവ മാർക്കറ്റിൽ അഴിഞ്ഞാടുന്ന സാമൂഹ്യ വിരുദ്ധരും അതിന് കാരണമാകുന്ന ലഹരി മാഫിയ -മദ്യനയം ഇവയൊന്നും ചർച്ച ആവാതിരിക്കാൻ, മറുനാടൻ തൊഴിലാളികൾ വരുമ്പോൾ ഇവിടെ പാലിക്കേണ്ടുന്ന ക്ലിയറൻസ്, രേഖകൾ തുടങ്ങിയവരുടെ കാര്യക്ഷമതയില്ലായ്മ ആരും സംസാരിക്കാതിരിക്കാൻ ഒക്കെ ആരുടെയോ ബുദ്ധിയിൽ കുരുത്ത ഒരു പൊട്ട കുതന്ത്രമാണ് രാവിലെ കണ്ട നാടകം എന്ന് ബോധമുള്ളവർക്ക് മനസ്സിലായി’, അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ശരിക്കും അന്വേഷണം വേണ്ടത് ഒരു പിഞ്ചു കുഞ്ഞിന്റെ മരണാനന്തര ചടങ്ങിൽ വരെ കുത്തിത്തിരുപ്പ് കൊണ്ട് വരുന്ന ടീമുകളെ കുറിച്ചാണ്. ഇവിടുത്തെ പിഴച്ച സിസ്റ്റം കാരണം വിടരും മുമ്പേ തല്ലിക്കൊഴിച്ച ഒരു കുരുന്ന്. ആ പാളിച്ചകൾ ജനം ചർച്ച ചെയ്യാതിരിക്കാൻ, അസഫാക്ക് എന്ന കാലമാടന്റെ യഥാർത്ഥ ഐഡന്റിറ്റിക്ക് പിറകെ ആരും പോകാതിരിക്കാൻ, ആലുവ മാർക്കറ്റിൽ അഴിഞ്ഞാടുന്ന സാമൂഹ്യ വിരുദ്ധരും അതിന് കാരണമാകുന്ന ലഹരി മാഫിയ -മദ്യനയം ഇവയൊന്നും ചർച്ച ആവാതിരിക്കാൻ, മറുനാടൻ തൊഴിലാളികൾ വരുമ്പോൾ ഇവിടെ പാലിക്കേണ്ടുന്ന ക്ലിയറൻസ്, രേഖകൾ തുടങ്ങിയവരുടെ കാര്യക്ഷമതയില്ലായ്മ ആരും സംസാരിക്കാതിരിക്കാൻ ഒക്കെ ആരുടെയോ ബുദ്ധിയിൽ കുരുത്ത ഒരു പൊട്ട കുതന്ത്രമാണ് രാവിലെ കണ്ട നാടകം എന്ന് ബോധമുള്ളവർക്ക് മനസ്സിലായി.

ആലുവയിൽ മരണപ്പെട്ട കുഞ്ഞിന് ഹൈന്ദവ ആചാര പ്രകാരം കർമ്മം ചെയ്യാൻ ആലുവയിലെയും മാളയിലെയും കുറുമശ്ശേരിയിലെയും ഒരു പൂജാരിയും തയ്യാറായില്ല എന്നാണ് അവിടുത്തെ MLA ശ്രീ.അൻവർ സാദത്തിനെ സാക്ഷി നിർത്തി ഒരു നാട്ടുകാരൻ പറഞ്ഞത്. ഹിന്ദിക്കാരുടെ കുട്ടി അല്ലേ എന്ന് പറഞ്ഞു ഒഴിഞ്ഞു എന്നാണ് പുള്ളിയുടെ വാദം!! കേൾക്കുമ്പോൾ ആർക്കും നോവും. ഈ പൊടി കുഞ്ഞിന്റെ ചടങ്ങിന് വരെ ഹിന്ദി -മലയാളി വേർതിരിവോ എന്നും ഇതെന്ത് ജാതീയത എന്നും തോന്നും ആദ്യ കേൾവിയിൽ. എന്നാൽ അടുത്ത നിമിഷം തന്നെ മനസ്സിലാവും ഇതൊരു കുത്തിത്തിരുപ്പ് ആണല്ലോ എന്ന്. അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.

തിരക്കഥ അമ്പേ പാളിപ്പോയി. കൊന്നവന്റെ ഐഡന്റിറ്റി ചർച്ചയാവുമ്പോൾ തീർച്ചയായും പിടിച്ചു നിൽക്കാൻ ഹൈന്ദവവിരുദ്ധത വേണമല്ലോ. കൊല്ലപ്പെട്ട കുഞ്ഞ് ആണെങ്കിൽ ഉത്തരേന്ത്യൻ തിവാരിയും. അപ്പോൾ ഇവിടെ ഏറ്റവും മാർക്കറ്റ് ഉള്ള ബ്രാഹ്മണിക്കൽ ഹെജിമണി എടുത്ത് ഒറ്റ വീശൽ.! പക്ഷേ എല്ലാം പാളി പോയി. മരണാനന്തര ചടങ്ങിന് എന്ത്‌ പൂജാരി, എന്ത്‌ ബ്രാഹ്മണൻ.!! മരണാനന്തര കർമ്മം അടുത്ത ബന്ധുക്കളെ കൊണ്ട് ചെയ്യിക്കുന്ന ആളിനെ കർമ്മി എന്നാണ് പറയുക. ക്ഷേത്രപൂജാരിയോ ബ്രാഹ്മണനോ അല്ല, ആവണം എന്ന് നിർബന്ധവുമില്ല. അത് ഓരോ സമുദായത്തിനും വ്യത്യസ്തവുമാണ്.പലപ്പോഴും ഇത്തരം ചടങ്ങുകൾ അടുത്ത ബന്ധുക്കളെ കൊണ്ട് ചെയ്യിക്കുന്നത് സ്വസമുദായത്തിലെയോ ഇതര ഹൈന്ദവ സമുദായത്തിലെയോ തലമുതിർന്ന അംഗങ്ങൾ ആയിരിക്കും.

അപ്പോൾ പിന്നെ ചോദ്യം വരിക ഈ പൂജാരി കഥ എവിടെ നിന്ന് വന്നുവെന്നാകും. അപ്പോൾ അത് പറഞ്ഞവനെ നമ്മൾ ശ്രദ്ധിക്കും. ആളൊരു യൂ ട്യൂബർ ആണ്. അവിടുത്തെ ഓട്ടോ ഡ്രൈവറുമാണ്. പൂജാരിമാരുടെ സവർണ്ണത കണ്ട് നൊന്ത് പുള്ളി തന്നെ കർമ്മിയായി മാറി. ഒരു നിമിഷം കൊണ്ട് ഹീറോ ആയി. ഇവിടം വരെ ഓക്കെ. ഇനി ചോദിക്കാൻ ഉള്ളത് ഹീറോയായ കർമ്മിയോടും ബഹുമാന്യനായ MLA യോടുമാണ്. മരണപ്പെട്ട കുഞ്ഞിന് ഹൈന്ദവ ആചാര പ്രകാരം കർമ്മം ചെയ്യാൻ ആലുവയിലെയും മാളയിലെയും കുറുമശ്ശേരിയിലെയും പൂജാരിമാരെ തേടി പോയത് ആര്? ആര് പറഞ്ഞിട്ട്? അതിന് MLA ഈ പയ്യനെ ആണോ ചുമതലപ്പെടുത്തിയത്? ഹിന്ദിക്കാരുടെ കുഞ്ഞ് അല്ലേ എന്ന് ചോദിച്ച പൂജാരിമാർ ആര്? അവർ എവിടുത്തെ പൂജാരിമാർ??

കുഞ്ഞിന്റെ സംസ്കാര കർമ്മം ഒക്കെ ആരാണ് സംഘടിപ്പിച്ചത്? സർക്കാർ ആണോ? സർക്കാരിന്റെ ഭരണ സംവിധാനത്തിന്റെ പാളിച്ചകൾ കൊണ്ട് ഉണ്ടായ ഈ നിർഭാഗ്യ സംഭവത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യിക്കേണ്ടത് സർക്കാർ പ്രതിനിധികൾ അല്ലേ? അവർ MLA യോട് ഇത് നടത്തുവാൻ ആവശ്യപ്പെട്ടുവോ??

സംഭവം നടന്നത് ആലുവയിൽ. അവിടുത്തെ ജനപ്രതിനിധി MLA അൻവർ സാദത്ത്! മരണപ്പെട്ട കുഞ്ഞിന്റെ ചടങ്ങുകൾ ഹൈന്ദവാചാരം അനുസരിച്ചു ചെയ്യേണ്ടത് ആണെന്ന് അറിയാവുന്ന MLA അതെങ്ങനെ നടത്തും എന്ന് അറിയുവാൻ വേണ്ടി അവിടുത്തെ മുഖ്യ ഹൈന്ദവ സ്ഥാപനങ്ങളെ സമീപിച്ചുവോ? അതായത് ആലുവ അദ്വൈത ആശ്രമത്തെ സമീപിച്ചുവോ? അതല്ലെങ്കിൽ തന്ത്ര വിദ്യാപീഠം ഉണ്ടല്ലോ, അവരെ സമീപിച്ചുവോ? ആലുവ ശിവക്ഷേത്ര സമിതിയിൽ ഉള്ള ആരെയെങ്കിലും ബന്ധപ്പെട്ടുവോ??അല്ലെങ്കിൽ ഹൈന്ദവ സംഘടനകൾ ആയ SNDP, NSS, KPMS എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബന്ധപ്പെട്ടോ???

വിളിച്ചാൽ വിളിപ്പുറത്ത് എത്താൻ ഇത്രയേറെ സംവിധാനങ്ങളും ആളുകളും സംഘടനകളും ഉഉണ്ടായിട്ടും ഒരു ഹിന്ദു ബാലികയുടെ മരണനാന്തര ചടങ്ങുകൾ ഇത്രയും നിരുത്തരവാദിത്വപരമായി ചെയ്ത നിങ്ങൾ ആണോ ജനപ്രതിനിധി? അപ്പോൾ താങ്കൾ അല്ലേ ആ കുഞ്ഞിനെ വെറും പരദേശി ആയി കണ്ടത്?

സംഭവം ഇത്രയും വിവാദം ആയ സ്ഥിതിക്ക് ഇതിലെ നെല്ലും പതിരും അറിയാൻ ഓരോ ഹിന്ദു വോട്ടർമാർക്കും അവകാശമുണ്ട്, പ്രത്യേകിച്ച് ആലുവ പ്രദേശത്തെ ഹൈന്ദവർക്ക്. കാരണം ഈ വിവാദം ബാധിക്കുന്നത് അവരുടെ വിശ്വാസപ്രമാണത്തെയാണ്. മേൽപ്പറഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ, ഹിന്ദി കുഞ്ഞല്ലേ എന്ന് പറഞ്ഞു ആലുവയിലെയും മാളയിലെയും കുറുമശ്ശേരിയിലെയും ഏതെങ്കിലും ഹൈന്ദവ പൂജാരി പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ കാണേണ്ട രീതിയിൽ കാണേണ്ടതും ഹൈന്ദവർ തന്നെയാണ്. കാരണം എന്നും കാലത്തിനും ദേശത്തിനും അനുസരിച്ചു മാറ്റം ഉൾക്കൊണ്ടിട്ടുള്ള ഒരു ധർമ്മം ആയതിനാൽ സത്യം അവർക്ക് അറിയണം. ഒരു പിഞ്ചു കുഞ്ഞിന്റെ മൃതശരീരം വച്ച് നടന്ന വിവാദത്തിന്റെ പൊരുൾ അറിഞ്ഞേ തീരൂ. അത് വെളിയിൽ കൊണ്ട് വരേണ്ടത് അൻവർ സാദത്തു് MLA യാണ്.

പിന്നെ ഹൈന്ദവ മതത്തിൽ അച്ഛനും അമ്മയും ജീവിച്ചിരിക്കെ മരിച്ച കുട്ടികളെ അടക്കാൻ യാതൊരു ചടങ്ങും ചെയ്യാറില്ല ..അവരെ മറവു ചെയ്യും. അല്ലാതെ ദഹനം പതിവില്ല. ദുർമരണമാണെങ്കിൽ അതിനുള്ള പരിഹാരചടങ്ങുകൾ പിന്നീട് ചെയ്യാറാണ് പതിവ്. ഇവിടെ ആ പയ്യൻ ചിലതൊക്കെ ചെയ്യുന്നത് കണ്ടു. അതെന്താണ് എന്ന് അറിയേണ്ടത് ഉണ്ട്. നിലവിൽ ഇതിൽ സത്യം അറിയേണ്ടത് ഹൈന്ദവ വിശ്വാസികളായ ഞങ്ങൾ ഓരോരുത്തർക്കുമാണ്. കാരണം ഈ അനാവശ്യ വിവാദം ബാധിക്കുന്നത് ഞങ്ങളുടെ വിശ്വാസപ്രമാണങ്ങളെയാണ്. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ തീരൂ Mr. Hon. MLA Anwar Sadath!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button