തൃശൂർ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച് വിറ്റ കേസിലെ പ്രതി പൊലീസ് പിടിയിൽ. പൂത്തോൾ സ്വദേശി തിരുത്തിക്കാട്ടിൽ വീട്ടിൽ ഷറഫുദ്ദീനാണ് (32) അറസ്റ്റിലായത്.
ചേറൂരില്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടം വാർക്കുന്നതിനായി എത്തിച്ച ഷീറ്റുകളാണ് മോഷ്ടിച്ചത്. ഏകദേശം ഇരുപതിനായിരം രൂപ വില വരുന്ന ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സംശയമുള്ള ആളുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഷറഫുദ്ദീനും ഇതേ കെട്ടിടത്തില്‍ പണിയെടുക്കുന്ന തൊഴിലാളിയാണ്. മറ്റു ജോലിക്കാര്‍ ഇല്ലാത്ത ദിവസമാണ് ഇയാൾ മോഷണം നടത്തിയത്.
വാടകക്ക് ഓട്ടോ വിളിച്ച് വന്നാണ് ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ചത്. രണ്ട് തവണകളായി കൊണ്ടുപോയ ഷീറ്റുകൾ കൊക്കാലയിലെയും പടിഞ്ഞാറേ കോട്ടയിലെയും രണ്ട് കടകളിലായി വിൽപന നടത്തുകയായിരുന്നു. മോഷണം പോയ ഷീറ്റുകൾ ഈ കടകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
വിയ്യൂര്‍ എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ടി. ജോസഫ്, എബ്രഹാം വർഗീസ്, എസ്.സി.പി.ഒമാരായ അജയ്ഘോഷ്, സജു, സി.പി.ഒമാരായ പി.സി. അനിൽകുമാർ, വിമൽരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments