KeralaLatest NewsNews

സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും അറസ്റ്റില്‍. ‘ഓപ്പറേഷന്‍പി-ഹണ്ട്’ എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്‍മൂട്ടില്‍ തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോള്‍ താമസിച്ചു വരുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ്‍ (30) എന്നിവര്‍ അറസ്റ്റിലായത്. കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ടിനു തോമസിനെ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്.രാജേഷാണ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ഇയാള്‍ ലോക്ക്ഡൗണ്‍ കാരണം തിരികെപോകാന്‍ കഴിയാതെ നാട്ടില്‍ നില്‍ക്കുകയായിരുന്നു.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഇടുക്കി തങ്കമണി പോലീസിലും, ഇടുക്കി സൈബര്‍ സെല്ലിലും അറിയിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ വിജിത് ജൂണിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, നാലു മൊബൈല്‍ ഫോണുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവയും ടിനു തോമസില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത അശ്ലീല വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

അതേസമയം സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയില്‍. ഇന്ന് രാവിലെ മുതലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. കുട്ടികളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇലട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 117 കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button