
ന്യൂദൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് ഒരു സിആർപിഎഫ് ജവാനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ മോത്തി റാം ജാട്ട് ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നതായി അന്വേഷണ ഏജൻസി കണ്ടെത്തി.
2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി (പിഐഒ) പങ്കുവെച്ചുവെന്നും എൻഐഎ കണ്ടെത്തി. വിവിധ മാർഗങ്ങളിലൂടെ ഇയാൾ പിഐഒയിൽ നിന്ന് പണം കൈപ്പറ്റിയതായി ഏജൻസി കണ്ടെത്തി. ദൽഹിയിൽ നിന്ന് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്ത എൻഐഎ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളെ പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂൺ 6 വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
അതേ സമയം സമീപകാലത്ത് രാജ്യത്ത് പാകിസ്ഥാൻ ചാരന്മാരെ പിടികൂടിയ നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് നിരവധി പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയെയും അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ യൂട്യൂബറും ട്രാവൽ ബ്ലോഗറുമാണ് ജ്യോതി മൽഹോത്ര.
‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലൂടെ അവർ യാത്രാ വ്ലോഗുകൾ സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർ പാക് ചാര സംഘടനയായ ഐഎസ്ഐക്ക് രാജ്യത്തിൻ്റെ നിരവധി രഹസ്യ വിവരങ്ങൾ കൈമാറിയതായിട്ടാണ് വിവരം.
Post Your Comments