KeralaLatest NewsNewsIndia

സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; പവന് 31,000 കടന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ഇന്നും പവന് 240 രൂപ കൂടി 31120 രൂപയായി. 30 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3890 രൂപയിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ 720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇനി ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ന്ന് ഏറ്റവും കുറഞ്ഞത് 35000 രൂപ നല്‍കണം. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് കുറഞ്ഞു.

ഇന്നലെ പവന് 200 രൂപ വര്‍ദ്ധിച്ച് 30,880 രൂപയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ ഒന്നരമാസംകൊണ്ട് 2200 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയില്‍നിന്ന് 1300 രൂപയാണ് വര്‍ധിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും കൂടുതല്‍ ആദായം ലഭിക്കുന്ന സ്വര്‍ണ്ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

വിലവര്‍ധനയുടെ പ്രധാന കാരണമായ കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ്. ഈ വര്‍ഷം തന്നെ വിലയില്‍ ആറുശതമാനമാണ് വിലവര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനുള്ളില്‍ 60 ഡോളറാണ് സ്വര്‍ണത്തിനു കൂടിയത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) വില 1625 ഡോളറായി ഉയര്‍ന്നു. ഇന്നു മാത്രം 10 ഡോളറിന്റെ വര്‍ധനയുണ്ട്. ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വില ഇനിയും കൂടാനാണു സാധ്യത. വിവാഹ സീസണ്‍ കൂടി കഴിഞ്ഞതോടെ ജ്വല്ലറികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. അതേസമയം, സ്വര്‍ണം മാറ്റിവാങ്ങാനും വില്‍ക്കാനുമെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലാണ് സ്വര്‍ണവില ഏറ്റവും കുറവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button