Kerala

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: ജില്ലാ കളക്ടർമാർ എല്ലാ ദിവസവും റിപ്പോർട്ട് നൽകും

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവും സ്വീകരിച്ച നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടർമാർ എല്ലാ ദിവസവും വൈകിട്ട് അഞ്ചിനകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, പോസ്റ്ററുകൾ, മറ്റു പ്രചാരണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാൻ നേരത്തെ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകിയിരുന്നു. ഓരോ ദിവസവും ജില്ലകളിൽ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോർട്ടാണ് ജില്ലാ കളക്ടർമാർ നൽകേണ്ടത്. ഇത് പരിശോധിക്കുന്നതിന് നോഡൽ ഓഫീസറായി ജോ. ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബുവിനെ ചുമതലപ്പെടുത്തി. മതപരമായ ചിഹ്‌നങ്ങൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് സംബന്ധിച്ച പരാതികളും നോഡൽ ഓഫീസർ പരിശോധിക്കും.

പൊതുനിരത്തുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ പെരുമാറ്റചട്ടം ലംഘിക്കുന്ന വിധത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യും. മന്ത്രിമാർ, രാഷ്ട്രീയ കക്ഷികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിനാവശ്യമായ സുരക്ഷ പോലീസ് നൽകും. ജില്ലകളിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കും. കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button